കാര്യമറിയാതെ വിവാദം ഉണ്ടാക്കുകയാണ്, കടുവാക്കുന്നേല്‍ കുറുവാച്ചന്‍ സാങ്കല്‍പ്പിക കഥാപാത്രം: ഷാജി കൈലാസ്

കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രം തീര്‍ത്തും സാങ്കല്‍പ്പികമാണെന്ന് സംവിധായകന്‍ ഷാജി കൈലാസ്. സിനിമയ്‌ക്കെതിരെ പാല സ്വദേശി ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്‍ രംഗത്തെത്തിയിരുന്നു. തന്റെ അനുവാദമില്ലാതെ ഈ ചിത്രം പുറത്തിറക്കാന്‍ അനുവദിക്കില്ലെന്ന് കുറുവച്ചന്‍ പറഞ്ഞിരുന്നു.

“കടുവ”യ്ക്ക് ജോസുമായി യാതൊരു ബന്ധവുമില്ല. ഇത് ഒരു യുവ പ്ലാന്ററുടെ കഥയാണ്. കാര്യമറിയാതെ ആളുകള്‍ വിവാദമുണ്ടാക്കുകയാണെന്ന് ഷാജി കൈലാസ് പറയുന്നത്. താനും പൃഥ്വിരാജും മാത്രമാണ് കടുവയുടെ തിരക്കഥ മുഴുവന്‍ വായിച്ചിട്ടുള്ളത്. ഈ തിരക്കഥ ജിനു മറ്റൊരു സംവിധായകന് വേണ്ടി എഴുതിയതാണ്. അത് നടക്കാതെ പോയപ്പോള്‍ തന്നിലേക്ക് വന്നതാണെന്നും ഷാജി കൈലാസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ജോസിനെ അറിയാം. അദ്ദേഹത്തെ കുറിച്ച് സിനിമയെടുക്കാന്‍ രഞ്ജി പണിക്കരും താനും തീരുമാനിച്ചിരുന്നു. എന്നാല്‍ കടുവയുടെ തിരക്കഥ തീര്‍ത്തും വ്യത്യസ്തമാണ്. ജോസിന് എന്ത് നടപടിയും സ്വീകരിക്കാനുള്ള അവകാശമുണ്ടെന്നും എന്നാല്‍ രണ്ടും വ്യത്യസ്ത സിനിമകളാണെന്നും ഷാജി കൈലാസ് പറഞ്ഞു.

രഞ്ജി പണിക്കറുമായുള്ള ചര്‍ച്ചയിലാണ് ജോസിന്റെ ജീവിതം സിനിമയാക്കാന്‍ തീരുമാനിക്കുന്നത്. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കാനിരുന്ന സിനിമ ചില കാരണങ്ങളാല്‍ നടന്നില്ല. കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രം 20 വര്‍ഷം മുമ്പ് മോഹന്‍ലാലിന് വേണ്ടി തയ്യാറാക്കിയതാണെന്ന് രഞ്ജി പണിക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രമായി സുരേഷ് ഗോപിയുടെ 250-ാം ചിത്രവും ഒരുങ്ങുന്നുണ്ട്. സിനിമ മോഹന്‍ലാല്‍ ചെയ്യണമെന്നാണ് കുറുവാച്ചന്‍ പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥനായി കുറുവാച്ചന്‍ നടത്തിയ നിയമ പോരാട്ടമാണ് സിനിമയുടെ പ്രമേയം. കടുവയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ സമീപിച്ചിട്ടില്ല. തന്റെ അനുവാദമില്ലാതെ ഈ ചിത്രങ്ങള്‍ പുറത്തിറക്കാന്‍ അനുവദിക്കില്ലെന്നും കുറുവാച്ചന്‍ പറഞ്ഞിരുന്നു.