ഒരു നായകന്റെ നായികയായി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോയി, പൃഥ്വിരാജിനെ കണ്ടു പഠിക്കാന്‍ ശ്രമിച്ചിരുന്നു.. എന്നാല്‍: ഹന്ന റെജി കോശി

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതായി തോന്നിയതു കൊണ്ടാണ് സിനിമയില്‍ നിന്നും ഇടവേള എടുത്തതെന്ന് നടി ഹന്ന റെജി കോശി. ഒരേ തരം റോളുകള്‍ക്കായി മാത്രമായി തന്നെ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അതിനാലാണ് താന്‍ സിനിമയില്‍ നിന്നും മാറി നല്ല കഥാപാത്രങ്ങള്‍ക്കായി കാത്തിരുന്നത് എന്നാണ് ഹന്ന മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഡാര്‍വിന്റെ പരിണാമം, രക്ഷാധികാരി ബൈജു തുടങ്ങിയവയാണ് തന്റെ ആദ്യ ചിത്രങ്ങള്‍. പ്രായത്തിലും കവിഞ്ഞ പക്വതയുള്ള കഥാപാത്രങ്ങള്‍ ആയിരുന്നു അതൊക്കെ. അത് കഴിഞ്ഞു മെഴുതിരി അത്താഴങ്ങള്‍, പോക്കിരി സൈമണിലെ അതിഥി വേഷം ഒക്കെ ചെയ്തു. കിട്ടുന്നതെല്ലാം ഒരേ തരത്തിലുള്ള കഥാപാത്രമായി തോന്നി. തിരക്കഥാകൃത്തുക്കളും സംവിധായകരും ഒരേ തരം റോളിന് തന്നെ വിളിച്ചു കൊണ്ടിരുന്നു.

ഒരു നായകന്റെ നായികയായി മാത്രം ഒതുങ്ങി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോകുന്നു എന്ന് തോന്നിയപ്പോള്‍ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഇതിനിടയില്‍ ബ്യൂട്ടി പേജെന്റുകള്‍ക്ക് പോകുന്നുണ്ടായിരുന്നു. അതിനു വേണ്ടി ബോഡി ടോണ്‍ ചെയ്യേണ്ടി വരും. അങ്ങനെ സിനിമകള്‍ക്കിടയില്‍ ഇടവേള വന്നു കൊണ്ടിരുന്നു. വീണ്ടും സിനിമയില്‍ സജീവമാകണം എന്ന് തോന്നിയപ്പോള്‍ ദൈവാനുഗ്രഹത്താല്‍ നല്ല പ്രോജക്ടുകള്‍ തന്നെയാണ് കിട്ടിയത്.

തീര്‍പ്പ്, കൂമന്‍, എ രഞ്ജിത്ത് സിനിമ അങ്ങനെ കുറെ നല്ല സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞു. ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളില്‍ തന്റെ യഥാര്‍ഥ പ്രായത്തിലുള്ള കഥാപാത്രങ്ങള്‍ ആണ്. തീര്‍പ്പില്‍ അഭിനയിച്ചപ്പള്‍ പൃഥ്വിരാജ് സാറിന്റെ മാനറിസം ഇതൊക്കെ കണ്ടു പഠിക്കണം എന്ന് ആഗ്രഹിച്ച് താനിരുന്നു. പക്ഷേ അതൊന്നും കഴിയില്ല എന്നറിയാം.

Read more

അവരൊക്കെ എത്രയോ വര്‍ഷത്തെ ആത്മസമര്‍പ്പണം കൊണ്ട് നേടിയെടുത്ത കഴിവുകളാണ് അതെല്ലാം. വളരെ ചെറിയ മൂവ് പോലും എത്ര ശ്രദ്ധയോടെയാണ് ചെയ്യുന്നത്. സിനിമയെ കുറിച്ച് ആഴത്തിലുള്ള അറിവുള്ള ആളാണ് അദ്ദേഹം എന്നാണ് ഹന്ന പറയുന്നത്. തീര്‍പ്പില്‍ പ്രഭ നായര്‍ എന്ന കഥാപാത്രത്തെയാണ് ഹന്ന അവതരിപ്പിച്ചത്.