ഇത് ബിസിനസിന് വേണ്ടി അയച്ച വീഡിയോ, ഇത്തരമൊരു പ്രതിസന്ധിയിലേക്ക് പോയത് മാനസികമായി വിഷമിപ്പിച്ചു: ബ്ലെസി

‘ആടുജീവിതം’ സിനിമയുടെ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ പ്രതികരണവുമായി സംവിധായകന്‍ ബ്ലെസി. ഓണ്‍ലൈനില്‍ ചോര്‍ന്നത് ട്രെയ്‌ലര്‍ അല്ലെന്ന് സംവിധായകന്‍ വ്യക്തമാക്കി. ചിത്രത്തിലെ ചില ദൃശ്യങ്ങള്‍ വേള്‍ഡ് റിലീസിന് മുന്നോടിയായി വിദേശ ഏജന്‍സികള്‍ക്ക് അയച്ചു നല്‍കിയിരുന്നു. അതില്‍ നിന്നുമാണ് വിഡിയോ ചോര്‍ന്നത്, അതില്‍ അതിയായ വിഷമമുണ്ടെന്നും ബ്ലെസ്സി പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

ബ്ലെസിയുടെ വാക്കുകള്‍:

ആടുജീവിതത്തിന്റെ ഔദ്യോഗികമല്ലാത്ത ട്രെയിലര്‍ ഇന്നലെ വൈകിട്ട് മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അമേരിക്കയിലുള്ള ഡെഡ്ലൈന്‍ എന്ന വെബ്‌സൈറ്റിലാണ് ദൃശ്യങ്ങള്‍ ആദ്യം വന്നത്. ഇത് മൂന്ന് മിനിറ്റുള്ള കണ്ടന്റ് മാത്രമാണ്. ട്രെയിലര്‍ എന്ന തരത്തില്‍ അതിനെ വിവരിക്കാന്‍ കഴിയില്ല. കാരണം അതില്‍ ഉപയോഗിച്ചിരുന്ന മ്യൂസിക് കീ ബോര്‍ഡില്‍ ചെയ്തിട്ടുള്ളതാണ്.

കൃത്യമായ കളര്‍ ഗ്രേഡിങ് നടത്തിയിട്ടില്ല. ചില മേളകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും വേള്‍ഡ് റിലീസിനുമൊക്കെയായി ബിസിനസ്സ് ലക്ഷ്യങ്ങള്‍ക്കുമായി ഏജന്റ്‌സിനയച്ച വീഡിയോ ക്ലിപ്പ് ആണിത്. ട്രെയിലര്‍ എന്നാല്‍ ഒന്നര മിനിറ്റിലോ രണ്ട് മിനിറ്റിലോ ഒതുങ്ങുന്നതാണ്. ഈ വിഡിയോ മൂന്ന് മിനിറ്റോളം ഉണ്ട്. ഇതിങ്ങനെ പ്രചരിക്കുന്നതില്‍ അതിയായ വിഷമമുണ്ട്.

ഇത് ഔദ്യോഗിക ട്രെയിലര്‍ അല്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. ആ ഘട്ടത്തില്‍ ഇത്തരം ഒരു പ്രതിസന്ധിയിലേക്ക് പോയതില്‍ മാനസികമായ വിഷമമുണ്ട്. അത് പ്രേക്ഷകരുടെ കൂടി അറിയിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു വിഡിയോയുമായി നിങ്ങള്‍ക്കു മുന്നിലെത്തിയത്.

View this post on Instagram

A post shared by Blessy (@blessyofficial)