ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ വിമാനങ്ങള്‍ റദ്ദാക്കിയതും വൈകിയതും മൂലമുണ്ടായ പ്രതിസന്ധിയും യാത്രക്കാര്‍ക്കുണ്ടായ ഭീകരമായ പ്രശ്‌നങ്ങളും തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഡല്‍ഹി ഹൈക്കോടതി. ഇന്‍ഡിഗോ സര്‍വീസുകള്‍ മുടങ്ങിയതിനു പിന്നാലെയുണ്ടായ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായാണ് ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചത്. വിമാനനിരക്ക് ഉയര്‍ന്നത് ഏകീകരിക്കാന്‍ സര്‍ക്കാരിനായില്ലെന്നു വ്യക്തമാക്കിയ കോടതി യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം വേഗത്തില്‍ നല്‍കണമെന്നും പറഞ്ഞു. എങ്ങനെയാണ് ടിക്കറ്റ് നിരക്ക് 35,000- 40,000 ആയി ഉയരുക എന്ന ചോദ്യവും കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി ചോദിച്ചു.

ഒരു പ്രതിസന്ധിയുണ്ടായാല്‍ എങ്ങനെയാണ് മറ്റു വിമാനക്കമ്പനികള്‍ അതില്‍ നേട്ടം കൊയ്യുക? എങ്ങനെയാണ് ടിക്കറ്റ് നിരക്ക് 35,000- 40,000 ആയി ഉയരുക? സ്ഥിതിഗതികള്‍ വഷളാകാന്‍ നിങ്ങള്‍ അനുവദിച്ചു. ഇത്തരം സാഹചര്യം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി കൂടി സൃഷ്ടിച്ചു.

വിമാന യാത്രക്ലേശം കൂടുതല്‍ വഷളായതിനുശേഷം മാത്രമാണ് സര്‍ക്കാര്‍ ഇടപെട്ടതെന്ന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഇന്‍ഡിഗോ വിമാന സര്‍വീസ് വെട്ടിക്കുറച്ചത് യാത്രക്കാര്‍ക്ക് അസൗകര്യമാവുക മാത്രമല്ല, വലിയ സാമ്പത്തിക ആഘാതമായെന്നും കോടതി പറഞ്ഞു.

വിമാനത്താവളങ്ങളില്‍ കുടുങ്ങിയ യാത്രക്കാര്‍ക്ക് എത്രയും വേഗം നഷ്ടപരിഹാരം നല്‍കാന്‍ വ്യോമയാന മന്ത്രാലയം, ഡിജിസിഎ, ഇന്‍ഡിഗോ എന്നിവര്‍ മതിയായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിസന്ധി ഉണ്ടായതിന് ശേഷം നടപടി സ്വീകരിച്ച സര്‍ക്കാര്‍ നിലപാടാണ് പ്രശ്‌നത്തിന്റ ആക്കം കൂട്ടിയതെന്നും ഹൈക്കോടതി വ്യക്തമാക്കി.

Read more