അവര്‍ പറയുന്നത് ഞങ്ങള്‍ക്ക് തല കുനിച്ച് കേള്‍ക്കേണ്ടി വന്നു, കാസര്‍ഗോഡിനേക്കാള്‍ ലഹരി ചിലപ്പോള്‍ കൊച്ചിയില്‍ ലഭിക്കും: ബാബുരാജ്

കാസര്‍ഗോഡി നെ കുറിച്ചുള്ള നിര്‍മ്മാതാവ് രജപുത്ര രഞ്ജിത്തിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മയക്കുമരുന്ന് എത്തിക്കാന്‍ സൗകര്യമായത് കൊണ്ട് സിനിമകള്‍ കൂടുതല്‍ ചിത്രീകരിക്കുന്നത് കാസര്‍ഗോഡായതു കൊണ്ട് എന്നായിരുന്നു എം രഞ്ജിത്തിന്റെ പരാമര്‍ശം. പിന്നാലെ നിരവധി പേര്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

‘രഞ്ജിത്തേട്ടന്‍ പറഞ്ഞതില്‍ ഖണ്ഡിച്ച് പറയാന്‍ ഒന്നുമില്ല. കാസര്‍ഗോഡിനെക്കാള്‍ കൂടുതല്‍ ലഹരികള്‍ ചിലപ്പോള്‍ കൊച്ചിയില്‍ കിട്ടുമായിരിക്കും. എനിക്ക് അതിനെ കുറച്ച് അറിയില്ല. ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി ബന്ധപ്പെട്ട മീറ്റിങ്ങില്‍ പ്രൊഡ്യൂസര്‍ അസോസിയേഷന്‍ അംഗങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ഞങ്ങള്‍ക്ക് തല കുനിച്ച് നിന്ന് കേള്‍ക്കേണ്ടി വന്നു.

പരാതികളാണ്. ഞങ്ങളുടെ അംഗമല്ലാതിരുന്നിട്ട് കൂടിയും ജനറലായി സിനിമ എന്നല്ലേ വരൂ. അങ്ങനെ വരുമ്പോള്‍ എന്തും വരുന്നത് അമ്മയിലേക്ക് ആയിരിക്കും’, എന്നാണ് ബാബുരാജ് പറഞ്ഞത്.

രഞ്ജിത്തിന്റെ വിവാദ പരാമര്‍ശം

സിനിമ മേഖലയില്‍ മാത്രമല്ല, ദിനവും പത്രങ്ങളില്‍ അവിടെ മയക്കുമരുന്ന് പിടിച്ചു ഇവിടെ പിടിച്ചു എന്നൊക്കെയാണ്. ഇപ്പോള്‍ കുറേ സിനിമകള്‍ എല്ലാം തന്നെ കാസര്‍കോട് ആണ് ഷൂട്ട് ചെയ്യുന്നത്. എന്താന്ന് വച്ചാല്‍ ഈ സാധനം വരാന്‍ എളുപ്പമുണ്ട്. മംഗലാപുരത്തു നിന്നോ മറ്റെവിടെ നിന്നെങ്കിലുമോ വരാന്‍. ഷൂട്ടിംഗ് ലൊക്കേഷന്‍ വരെ അങ്ങോട്ട് മാറ്റിത്തുടങ്ങി. കാസര്‍കോടിന്റെ കുഴപ്പമല്ല. കാസര്‍കോടേക്ക് പോകുന്നത് മംഗലാപുരത്ത് നിന്ന് വാങ്ങാനായിരിക്കാം.