വി സി ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ പെരുമാറുന്നു; വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി

കേരള സർവകലാശാല വി സിക്കെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്ത്. വി സി ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ പെരുമാറുന്നുവെന്ന് മന്ത്രി പറഞ്ഞു. രജിസ്ട്രാർക്കെതിരായ വൈസ് ചാൻസലറുടെ നടപടി സിൻഡിക്കേറ്റിനെ പരിഗണിക്കാതെയും സർവ്വകലാശാല ചട്ടങ്ങൾ പാലിക്കാതെയുമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഇത് കേരളമാണ്, ഇതൊന്നും അനുവദിച്ചു നൽകില്ലെന്നും മന്ത്രി പറഞ്ഞു. സംഘർഷാവസ്ഥ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും ഗവർണർ പരിപാടിയിൽ പങ്കെടുത്തു. ഭാരതാംബയെ മാനിച്ചില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. ഇന്ത്യൻ ഭരണഘടനയിൽ എവിടെയും ഭാരതാംബയെ പറ്റി പറഞ്ഞിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

കേരളം എല്ലാ കാലത്തും സംഘപരിവാർ അജണ്ടകളെ പ്രതിരോധിച്ചിട്ടുണ്ടെന്നും ഇതാണ് നേമത്തെ അകൗണ്ട് പൂട്ടിച്ചതിലൂടെ കണ്ടെന്നും അത് തുടരുമെന്നും മന്ത്രി പറഞ്ഞു. കേരളം പിടിച്ചടക്കാം എന്ന മട്ടിലാണ് രാജേന്ദ്ര ആർലേക്കർ പ്ലാൻ ചെയ്‌ത്‌ നടപ്പിലാക്കുന്നത്. പണ്ട് ഇന്നയാൾ ഗവർണർ എന്ന് പറയുമ്പോൾ അഭിമാനമായിരുന്നുവെന്നും എന്നാൽ ഇന്ന് ആളുകൾ ശ്ശോ എന്ന് പറഞ്ഞ് തലയിൽ കൈ വെക്കുന്ന സ്ഥിതിയാണെന്നും ശിവൻകുട്ടി പരിഹസിച്ചു.

Read more