'സിനിമ ചിത്രീകരിക്കാന്‍ ആരും അവിടെ പോകരുത്, മോശമായ എന്തോ ഒന്ന് അവിടെയുണ്ട്'

ഇന്ത്യന്‍2  വിന്റെ ചിത്രീകരണത്തിനിടയ്ക്കുണ്ടായ അപകടം തമിഴ് സിനിമാ ലോകത്തെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ശങ്കറിന്റെ സഹായി മധു, സഹസംവിധായകന്‍ ചന്ദ്രന്‍, കാറ്ററിങ് യൂണിറ്റ് അംഗം കൃഷ്ണ എന്നിവരാണ് മരിച്ചത്. ഒന്‍പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ സെറ്റില്‍ വെച്ചു തന്നെ ബിഗിലിന്റെ ചിത്രീകരണ സമയത്തും അപടകം നടന്നിരുന്നു. ഇപ്പോഴിതാ സിനിമ ചിത്രീകരിക്കാന്‍ ആരും അവിടെ പോകരുതെന്നും മോശമായ എന്തോ ഒന്ന് അവിടെയുണ്ടെന്നും പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ബിഗില്‍ താരം അമൃത

“വളരെ വേദനാജനകമായ സംഭവമാണിത്. ആ സ്ഥലം വളരെ ഭയപ്പെടുത്തുന്ന ഒന്നാണ്. ഇതുപോലുള്ള ഒരു ലൈറ്റ് തന്നെയാണ് ബിഗില്‍ ചിത്രീകരിക്കുമ്പോള്‍ ഒരാളുടെ ദേഹത്ത് വീണത്. അന്ന് ഞങ്ങളെല്ലാം ഇപ്പോഴത്തേതിന് സമാനമായി മാനസികമായി തകര്‍ന്നു. അവിടെ സിനിമ ചിത്രീകരിക്കാന്‍ പോകരുതെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. മോശമായ എന്തോ ഒന്ന് അവിടെയുണ്ട്.” അമൃത ട്വിറ്ററില്‍ കുറിച്ചു.

പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. സീന്‍ ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് മറിയുകയായിരുന്നു.