കൊറോണ പകർച്ചവ്യാധി പടരുന്നതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈറ്റ് താത്കാലിക വിലക്കേര്‍പ്പെടുത്തി. ശനിയാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് വിലക്ക്. ഇതേതുടര്‍ന്ന് കരിപ്പൂരില്‍ നിന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനം റദ്ദാക്കി. വിമാനത്തില്‍ യാത്ര ചെയ്യാനായി എത്തിയവരെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു.
ഇന്ത്യയ്‌ക്കൊപ്പം ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഈജിപ്ത്, സിറിയ, ലബനോന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയാണ് ഈ ഉത്തരവ് പുറത്തുവന്നത്. ഈ രാജ്യങ്ങളില്‍ നിന്ന് കുവൈറ്റിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ അനുവദിക്കില്ലെന്നാണ് കുവൈറ്റ് സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ ഉത്തരവ്. കുവൈറ്റ് മന്ത്രിസഭയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.
Read more
നേരത്തെ കുവൈറ്റിലേക്ക് വരുന്ന വിദേശികള്‍ കൊറോണ ബാധിതരല്ലെന്ന് അംഗീകൃത ആരോഗ്യകേന്ദ്രത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. പിന്നീട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തില്‍ ഇടപെട്ടതിനെ തുടർന്ന് നിയന്ത്രണം നീക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പൂർണമായ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.