124 എ പോകണം; വാക്കുകള്‍ ശിക്ഷിക്കപ്പെടരുത്

സെബാസ്റ്റ്യന്‍ പോള്‍

സെഡിഷെന്‍ എന്ന് ഇംഗ്ളിഷില്‍ വിവക്ഷിക്കുന്ന കുറ്റത്തിന് രാജ്യദ്രോഹം എന്നാണ് അര്‍ത്ഥം. രാജഭരണകാലത്ത് ഈ കുറ്റത്തിന് കല്‍പിച്ചിരുന്ന ഗൗരവം ജനാധിപത്യ സംവിധാനത്തില്‍ ഉണ്ടാകാന്‍ പാടില്ല. നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ ജനങ്ങളെ ഗവണ്മെന്റിനെതിരായി വിപ്ളവത്തിന് ഇളക്കിവിടല്‍ എന്നാണ് ഈ കുറ്റത്തിനു നല്‍കാവുന്ന നിര്‍വചനം. ജനാധിപത്യത്തില്‍ മൗലികമായി അംഗീകരിക്കപ്പെട്ടിരിക്കുന്ന പ്രക്ഷോഭങ്ങളെയും പ്രതിഷേധത്തെയും ഈ രീതിയില്‍ വ്യാഖ്യാനിച്ച് ഇല്ലാതാക്കാന്‍ ഭരണകൂടത്തിനു കഴിയും.

രാജദ്രോഹവും രാജ്യദ്രോഹവും വേറിട്ടു കാണണമെന്ന് ഭരണഘടനയുടെ ആവിര്‍ഭാവത്തിന് നാല്‍പതു വര്‍ഷം മുമ്പ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പറഞ്ഞതിന്റെ അര്‍ത്ഥം ഭരണഘടന പ്രാബല്യത്തില്‍ വന്ന് എഴുപതാം വര്‍ഷത്തിലും നമുക്ക് മനസ്സിലായിട്ടില്ല.

ശിക്ഷാനിയമത്തില്‍ സെഡിഷെനെ സംബന്ധിക്കുന്ന 124 എ വകുപ്പ് നീക്കം ചെയ്യണമെന്ന് പ്രധാനമന്ത്രിയായിരുന്ന കാലത്ത് നെഹ്റു അഭിപ്രായപ്പെട്ടത് ദുരുപയോഗത്തിനുള്ള സാധ്യത കണ്ടു കൊണ്ടായിരുന്നു. തമിഴ്നാട്ടില്‍ എം.ഡി.എം.കെ അദ്ധ്യക്ഷന്‍ വൈകോയെ ഈ വകുപ്പനുസരിച്ച് ഒരു വര്‍ഷത്തെ തടവിനു ശിക്ഷിച്ചതോടെ 124 എ നീക്കം ചെയ്യുകയെന്ന ആവശ്യത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നു. 1962-ല്‍ ഈ വിഷയത്തില്‍ സുപ്രീം കോടതി നല്‍കിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമല്ല സെഷന്‍സ് കോടതിയുടെ വിധി.

2009-ല്‍ വൈകോ നടത്തിയ പ്രസംഗമാണ് 2019-ലെ ശിക്ഷാവിധിക്ക് ആധാരമായത്. അന്ന്  ഡി.എം.കെ ഗവൺമെന്റാണ് പ്രോസിക്യൂഷന് നടപടി എടുത്തതെങ്കില്‍ ഇന്ന് ഡി.എം.കെയുമായി വൈകോ സഖ്യത്തിലാണ്. മന്‍മോഹന്‍ സിങ്ങിന് രാജ്യസഭയിലേക്ക് പോകുന്നതിന് സൗകര്യം നല്‍കാതിരുന്ന ഡി.എം.കെ,  വൈകോയെ രാജ്യസഭയിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കാല്‍നൂറ്റാണ്ടു നീണ്ട എല്‍.ടി.ടി.ഇ ഭീകരതാണ്ഡവം ശ്രീലങ്ക അതിഭീകരമായി അവസാനിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ കൂടി വിമര്‍ശിച്ചു കൊണ്ടുള്ളതായിരുന്നു വൈകോയുടെ പ്രസംഗം.

സാക്ഷികളായി പ്രോസിക്യൂഷന്‍ ഹാജരാക്കിയ പൊലീസുകാരുടെ മൊഴിയെ ആണ് വൈകോയെ കുറ്റക്കാരനായി കാണാന്‍ ജഡ്ജിയെ പ്രധാനമായും പ്രേരിപ്പിച്ചത്. ജനാധിപത്യത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പൊലീസിന് വ്യത്യസ്തമായ ശബ്ദവും നിലപാടും അംഗീകരിക്കാനാവില്ല. ചോദ്യം ചെയ്യാനല്ല അനുസരിക്കാനാണ് പൊലീസിനെ പഠിപ്പിച്ചിട്ടുള്ളത്. ചോദ്യം ചെയ്യാന്‍ പഠിപ്പിക്കുന്ന തത്വശാസ്ത്രമാണ് ജനാധിപത്യം. വൈകോയുടെ പ്രസംഗത്തെ തുടര്‍ന്ന്  അക്രമാസക്തമായ പ്രതികരണം ഭരണകൂടത്തിനെതിരെ ഒരിടത്തും ഉണ്ടായില്ലെന്ന വാദം വിധിയെഴുതിയ വനിതാ ജഡ്ജിക്കു ബോധ്യമായില്ല. തീര്‍ത്തും വൈയക്തികമായ മുന്‍ധാരണകളുടെ അടിസ്ഥാനത്തിലായിരുന്നു അവരുടെ വിധി. വനിതാ ജഡ്ജിയെന്ന് എടുത്ത് പറയാന്‍ കാരണം ഇടുക്കിയില്‍ ഒരു വനിതാ മജിസ്ട്രേറ്റിനെ അടുത്തിടെ പരിചയപ്പെടാന്‍ നമുക്ക് അവസരം വന്നതു കൊണ്ടാണ്.

ജനാധിപത്യത്തോടൊപ്പം ഗ്രീക്കുകാര്‍ കണ്ടുപിടിച്ചതാണ് സ്വതന്ത്ര ഭാഷണം. ഒന്നില്ലെങ്കില്‍ മറ്റേതുമില്ല. അത്രമേല്‍ പ്രധാനപ്പെട്ട ഒരു മൗലികാവകാശത്തിന്റെ നിരാസമാണ് 124 എ എന്ന കൊളോണിയല്‍ നിയമം. അത് നീക്കം ചെയ്യപ്പെടണം. സി.ബി.ഐക്കെതിരെ പ്രസംഗിച്ചതിന് പ്രോസിക്യൂഷന്‍ നേരിടുന്ന ഒരു മുന്‍ എം.പി എന്ന നിലയില്‍ കൂടിയാണ് ഞാന്‍ ഈ ആവശ്യം ഉന്നയിക്കുന്നത്. യു.എ.പി.എ നിയമം കുറേക്കൂടി പ്രാകൃതമാക്കാന്‍ ശ്രമിക്കുന്നു. പാര്‍ലിമെന്റ് ഇതിനു തയ്യാറാവില്ലെന്നു ഉറപ്പ്.