ലോകത്തിലെ ഏറ്റവും വലിയ മദ്യനിര്‍മ്മാണ കമ്പനിക്കെതിരെ നികുതി വെട്ടിപ്പ് കേസ്; ഡൽഹി പൊലീസ് അന്വേഷിക്കും

ലോകത്തിലെ ഏറ്റവും വലിയ മദ്യനിര്‍മ്മാണ കമ്പനി (ബ്രൂവർ) ആൻ‌ഹ്യൂസർ-ബുഷ് ഇൻ‌ബെവ് (Anheuser-Busch InBev) ഉൾപ്പെട്ട നികുതി വെട്ടിപ്പ് സംബന്ധിച്ച കേസ് അന്വേഷിക്കാൻ ഡൽഹി പോലീസ്. കമ്പനിക്ക് ഡൽഹിയിൽ മൂന്ന് വർഷമായി നിരോധനമുണ്ട്, ഇതിനെതിരെ നിയമ പോരാട്ടം നടത്തുന്ന ബ്രൂവറിക്ക് ഡൽഹി പൊലീസിന്റെ അന്വേഷണം തിരിച്ചടിയാവും. വാർത്താ ഏജൻസി റോയിട്ടേഴ്സ് ആണ് ഇതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ടത്.

ജൂലൈയിൽ, ലോകത്തിലെ ഏറ്റവും വലിയ മദ്യ നിർമ്മാതാക്കളായ എബി ഇൻ‌ബെവിനെ നികുതി വെട്ടിപ്പിനെ തുടർന്ന് ഡൽഹി വിപണിയിൽ ബിയർ വിൽക്കുന്നതിൽ നിന്ന് പ്രാദേശിക അധികാരികൾ വിലക്കിയിരുന്നു. ആരോപണം നിഷേധിച്ച കമ്പനി ഉത്തരവിനെതിരെ അപ്പീൽ നൽകി.

എബി ഇൻ‌ബെവ് 2016 ൽ 100 ബില്യൺ ഡോളറിന് ബിയർ നിർമ്മാതാക്കളായ എസ്‌എബി മില്ലർ വാങ്ങിയിരുന്നു, ഈ കമ്പനി ആ വർഷം നഗരത്തിലെ ചില്ലറ വ്യാപാരികൾക്ക് വിതരണം ചെയ്ത ബിയർ കുപ്പികളിൽ ഡ്യൂപ്ലിക്കേറ്റ് ബാർകോഡുകൾ ആണ് ഉപയോഗിച്ചിരുന്നതെന്നും ഇത് കുറഞ്ഞ നികുതി അടയ്ക്കാൻ കമ്പനിയെ സഹായിച്ചതായും അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. തുടർന്നാണ് കമ്പനിക്ക് ഡൽഹിയിൽ നിരോധനം ഏർപ്പെടുത്തിയത്.

ഗൂഡാലോചന, വഞ്ചന, വ്യാജരേഖ തുടങ്ങിയ ക്രിമിനൽ കുറ്റങ്ങൾ ആരോപിച്ച് കമ്പനിക്കെതിരെയും പ്രാദേശിക ബാർ ഔട്ട്ലെറ്റിനെതിരെയും തുടർനടപടികൾ സ്വീകരിക്കണമെന്നും ഡൽഹി സർക്കാരിന്റെ നിരോധന ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥനയെ തുടർന്നാണ് കമ്പനിക്കെതിരെ ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കുന്നതെന്ന് ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ അനന്ത് കുമാർ ഗുഞ്ചൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു.