പുതിയ ഓഫ്‌ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തി ജി.എസ്.ടി ഫയലിംഗ് ഊര്‍ജ്ജിതമാക്കണം: പുല്ലേല നാഗേശ്വരറാവു

ഗുഡ്സ് ആന്റ് സര്‍വീസസ് ടാക്സ് നെറ്റ്  വര്‍ക്ക് (ജി എസ് ടി എന്‍) ആവിഷ്‌കരിച്ചിരിക്കുന്ന പുതിയ ഓഫ്‌ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്തി ചരക്കുസേവന നികുതി അടവ് ഊര്‍ജ്ജിതമാക്കാന്‍ വ്യവസായ വ്യാപാര വാണിജ്യ സമൂഹം മുന്നോട്ടു വരണമെന്ന് സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ്, കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍ പുല്ലേല നാഗേശ്വര റാവു അഭ്യര്‍ത്ഥിച്ചു. പുതിയ ജി എസ് ടി ഫയലിംഗ് സംവിധാനങ്ങളെ കുറിച്ച് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി)യും ഡല്‍ഹിയിലെ ജി.എസ്.ടി.എന്‍ സെല്ലും ചേര്‍ന്ന് നികുതി ദായകര്‍ക്കായി സംഘടിപ്പിച്ച ബോധവത്കരണ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ സാമ്പത്തിക വര്‍ഷത്തെ ചരക്കു സേവന നികുതി അടവ് വേണ്ടത്ര കാര്യക്ഷമമല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രതീക്ഷിച്ച അളവിലുള്ള നികുതി അടവ് ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തില്‍ പുതിയ ഓഫ് ലൈന്‍ സംവിധാനത്തിന്റെ സാദ്ധ്യതകള്‍ മനസിലാക്കി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിലുള്ള മെല്ലെപ്പോക്ക് അവസാനിപ്പിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

ചരക്കു സേവന നികുതിദായകര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി കഴിഞ്ഞ മാസം പുറത്തിറക്കിയ ഓഫ് ലൈന്‍ ട്രയല്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം ജി എസ് ടി എന്‍ വൈസ് പ്രസിഡണ്ടുമാരായ നിര്‍മല്‍കുമാര്‍, കപില്‍ജോഷി എന്നിവര്‍ വിശദീകരിച്ചു.

പുതിയ സംവിധാനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ചരക്കുസേവന നികുതിദായകരില്‍ നിന്ന് സമാഹരിക്കുന്നതിനായാണ് ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നതെന്നും ഇതില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും പുതിയ സംവിധാനത്തിന് അന്തിമരൂപം നല്‍കുകയെന്നും നിര്‍മല്‍ കുമാര്‍ അറിയിച്ചു. വിവിധ സെഷനുകളില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ജി എസ് ടി എന്‍ ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി.

സംസ്ഥാന ജി എസ് ടി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ കെ ആര്‍ ഹരീന്ദ്രനാഥ്, ക്ലിയര്‍ ടാക്സ് ദക്ഷിണേന്ത്യ മേധാവി മന്‍മീത് സിംഗ്, മാന്‍വിഷ് ഇന്‍ഫോ സൊല്യൂഷന്‍സ് പ്രോജക്ട് മാനേജര്‍ കെ പി കീര്‍ത്തിദാസ് എന്നിവരും സംസാരിച്ചു. ഫിക്കി കേരള ടാക്സേഷന്‍ സബ് കമ്മിറ്റി സീനിയര്‍ മെമ്പര്‍ ആന്റണി കൊട്ടാരം സ്വാഗതവും ഫിക്കി കേരള സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു നന്ദിയും പറഞ്ഞു.