സാമ്പത്തിക പ്രതിസന്ധി ഗുരുതരം, ധനകമ്മി 7.2 ലക്ഷം കോടിക്ക് മുകളിൽ, ജി.ഡി.പി നിരക്ക് ഏറ്റവും താഴ്ന്ന നിലയിൽ

ജി ഡി പി വളർച്ചാനിരക്ക് 26 ത്രൈമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി എന്ന റിപ്പോർട്ട് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് ഇന്നലെ പുറത്തു വിട്ടിരുന്നു. ജൂലൈ – സെപ്റ്റംബർ കാലയളവിൽ 4 .5 ശതമാനം മാത്രമാണ് വളർച്ചാനിരക്ക്. ഇതിനു പിന്നാലെ സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നുവെന്ന വ്യക്തമാക്കുന്ന വിധത്തിൽ ധനക്കമ്മി വര്‍ദ്ധിച്ചതായി കംപ്ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സ് [സി.ജി.എ] റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലെ ധനക്കമ്മി 102.4 ശതമാനം ആയെന്നാണ്  റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ ബജറ്റിൽ ലക്ഷ്യമിട്ടിരുന്ന ഒരു വര്‍ഷത്തേക്കുള്ള ധനക്കമ്മി ലക്‌ഷ്യം ഇതിനോടകം തന്നെ മറികടന്നു. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലെ ധനക്കമ്മി 7.2 ലക്ഷം കോടി രൂപയാണ്. അതായത് മൊത്തം വരുമാനവും ചെലവും തമ്മിലുള്ള അന്തരം അത്രയും വലുതാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6.48 ലക്ഷം കോടി രൂപയായിരുന്നു.

ചെലവും വരുമാനവും തമ്മിലുള്ള അന്തരം 2019 ഒക്ടോബര്‍ 31 വരെ 720,445 കോടി രൂപയാണ്. ഒരു വര്‍ഷം മുമ്പ് ഇതേ മാസത്തില്‍ 2018-19 ബജറ്റ് എസ്റ്റിമേറ്റിന്റെ 103.9 ശതമാനം ആയിരുന്നു കമ്മി. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 3.3 ശതമാനമായി ധനകമ്മി നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി 7.03 ലക്ഷം കോടി രൂപയായി സര്‍ക്കാര്‍ കണക്കാക്കിയിരുന്നു. എന്നാൽ ഒക്ടോബറിൽ തന്നെ കാര്യങ്ങൾ ഇതിനു മുകളിലെത്തി.

ജി.ഡി.പി കണക്കാക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം 2012 ആക്കിയതിന് ശേഷം സാമ്പത്തിക വളര്‍ച്ച ഏറ്റവും താഴ്ന്ന നിലയിലേക്കെത്തുന്നത് ഇത് ആദ്യമായാണ്. അഞ്ച് ശതമാനമായിരുന്നു ജൂണ്‍ വരെയുള്ള മൂന്ന് മാസത്തെ പാദത്തിലെ സാമ്പത്തിക വളര്‍ച്ച. റിസര്‍വ് ബാങ്ക്, ഐ.എം.എഫ്, ലോകബാങ്ക് എന്നിവ വളര്‍ച്ചനിരക്കില്‍ ഇടിവുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തെ എട്ട് പ്രധാന വ്യവസായങ്ങളുടെ വളര്‍ച്ചാ നിരക്ക് 5.8 ശതമാനത്തിലേക്ക് ഇടിഞ്ഞിട്ടുണ്ട്. ഇവയില്‍ ആറു വ്യവസായങ്ങള്‍ ഉല്‍പ്പാദനത്തില്‍ പ്രതിസന്ധി നേരിടുകയാണ്.

കല്‍ക്കരി മേഖലയെയാണ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. 17.6 ശതമാനമാണ് ഇടിവ് സംഭവിച്ചത്. സ്വകാര്യ ഉപഭോഗം, നിക്ഷേപം, കയറ്റുമതി എന്നിവയിലെ മാന്ദ്യമാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടിയായത്. ജി.ഡി.പി വളർച്ച നിരക്ക് ഇടിഞ്ഞതോടെ അടിസ്ഥാന പലിശ നിരക്കില്‍ റിസര്‍വ് ബാങ്കിന് വീണ്ടും കുറവ് വരുത്തേണ്ടി വരും.വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനായി ആര്‍.ബി.ഐ ഈ വര്‍ഷം അഞ്ചു തവണ പലിശ നിരക്ക് കുറച്ചിരുന്നു. കമ്പനികള്‍ക്ക് 1.45 ലക്ഷം കോടി രൂപയുടെ നികുതി ആനുകൂല്യമടക്കം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ-സെപ്തംബര്‍ മാസങ്ങളില്‍ ജി.ഡി.പി 7.5 ശതമാനമായിരുന്നു. ഇതാണ് 4.5 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തിയത്. ഈ വര്‍ഷം ഏപ്രില്‍-സെപ്തംബര്‍ കാലത്തെ ആറു മാസത്തെ കണക്ക് പ്രകാരം 4.8 ശതമാനമാണ് സാമ്പത്തിക വളര്‍ച്ചാ നിരക്ക്. കഴിഞ്ഞ വര്‍ഷം ഇത് അഞ്ച് ശതമാനമായിരുന്നെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ആഞ്ച് ശതമാനമായിരുന്നു ജി.ഡി.പി വളര്‍ച്ച. തുടര്‍ച്ചയായ ആറാമത്തെ സാമ്പത്തിക പാദത്തിലാണ് ജി.ഡി.പി വളര്‍ച്ചാ നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നത്. 2012-2013 സാമ്പത്തിക വർഷത്തിൽ ജനുവരി-മാര്‍ച്ച് മാസത്തെ 4.3 ശതമാനമായിരുന്നു ഇതിനു മുമ്പത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക്.2019-20 സാമ്പത്തിക വര്‍ഷത്തില്‍ അഞ്ചു ശതമാനം വളര്‍ച്ചാ നിരക്ക് രാജ്യത്തിന് ലഭിക്കണമെങ്കില്‍, ശേഷിക്കുന്ന രണ്ട് പാദങ്ങളില്‍ 5.2 ശതമാനമെങ്കിലും വളര്‍ച്ച കൈവരിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ അനുമാനിക്കുന്നു.