ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്ന കാര്യത്തിൽ ഇറാനെ പൂര്‍ണമായി ഉപരോധിക്കാനുളള തീരുമാനത്തില്‍ മാറ്റമില്ലെന്ന് അമേരിക്ക വ്യക്തമാക്കി. മെയ് രണ്ട് മുതല്‍ ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി പൂർണ്ണമായി ഉപരോധിക്കാനാണ് അമേരിക്കയുടെ പദ്ധതി. ഇന്ത്യയും ചൈനയും അടക്കമുളള എട്ട് രാജ്യങ്ങള്‍ക്ക് ഇറാനിൽ നിന്ന് ക്രൂഡ് വാങ്ങുന്നതിനു യു എസ് നല്‍കിയിരുന്ന ഇളവുകള്‍ മെയ് ഒന്നിന് അവസാനിക്കും. ഈ സാഹചര്യത്തില്‍ ഇളവ് നീട്ടി നല്‍കണമെന്ന ഇന്ത്യ അടക്കമുളള രാജ്യങ്ങളുടെ ആവശ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ പോലും അമേരിക്ക തയ്യാറായില്ല.
നേരത്തെ 2018 നവംബർ വരെയാണ് ഇളവ് അനുവദിച്ചിരുന്നത്. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ച് ഇത് മെയ് ഒന്ന് വരെ നീട്ടുകയായിരുന്നു. ഇന്ത്യ ഇറക്കുമതി ആവശ്യത്തിന്റെ 10 ശതമാനത്തോളം ഇറാനിൽ നിന്നാണ് കൊണ്ട് വരുന്നത്. ഇന്ത്യയ്ക്കും ചൈനക്കും പുറമെ ദക്ഷിണ കൊറിയ, തായ്‌വാന്‍, ജപ്പാന്‍, തുര്‍ക്കി, ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളാണ് ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത്. ഇറാന്‍ ഭീകരസംഘടനകളെ പിന്തുണക്കുന്നുവെന്ന ന്യായം പറഞ്ഞാണ് അമേരിക്കയുടെ ഉപരോധ നീക്കം.
ഈ വാർത്ത പുറത്തു വന്നതോടെ അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയില്‍ വില ഉയർന്നു. ബാരലിന് 73.82 ഡോളറാണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. ഇന്ത്യയും അമേരിക്കയും തമ്മില്‍ അടുത്ത് നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ വിഷയം ശക്തമായി ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനമെന്നറിയുന്നു. ഇറാന്‍ എണ്ണയുടെ അഭാവം ലോക വിപണിയില്‍ എണ്ണവില ഉയര്‍ത്തുന്നത് ഇന്ത്യയുടെ വ്യാപാര കമ്മി ഉയരാനിടയാക്കും.
എണ്ണവിലയില്‍ 10 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായാല്‍ വിദേശ വ്യാപാര കമ്മിയില്‍ 0.40 ശതമാനത്തിന്‍റെ വളര്‍ച്ചയ്ക്ക് കാരണമായേക്കുമെന്നാണ് കെയര്‍ റേറ്റിംങ്സിന്‍റെ കണ്ടെത്തല്‍. ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ വര്‍ധന ഉണ്ടായാല്‍, സര്‍ക്കാര്‍ നികുതി കുറച്ച് വില നിയന്ത്രിച്ചില്ലെങ്കില്‍ രാജ്യത്തെ പെട്രോള്‍, ഡീസല്‍ നിരക്കുകളും വര്‍ധിക്കും.
Read more
ഇന്ധന വിലയിലും വ്യാപാര കമ്മിയിലും വര്‍ധനയുണ്ടാകുമെന്ന തോന്നല്‍ രാജ്യത്തെ വ്യാവസായിക മേഖലയിലാകെ ആശങ്ക ഉയര്‍ത്തുകയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ ഇറാനില്‍ നിന്ന് 2.4 കോടി ടണ്‍ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. സൗദി, യുഎഇ തുടങ്ങിയ രാജ്യങ്ങളും തങ്ങളും ഉല്‍പ്പാദനം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും ഇതിനാല്‍ ക്രൂഡ് ഓയില്‍ വില ഉയരില്ലെന്നുമാണ് യുഎസിന്‍റെ നിലപാട്. ഇറാന്‍ എണ്ണയ്ക്ക് പകരമായി മറ്റ് രാജ്യങ്ങളില്‍ നിന്നുളള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുകയോ പുതിയ വിപണി കണ്ടെത്തുകയോ ചെയ്യുന്നതിനുളള ശ്രമങ്ങള്‍ നടന്ന് വരുകയാണെന്നാണ് പെട്രോളിയം മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിനായി സൗദി, കുവൈറ്റ്, യുഎഇ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളുമായി ചര്‍ച്ച പുരോഗമിക്കുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു