ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാനുള്ള ടെസ്‌ലയുടെ പദ്ധതിക്ക് തിരിച്ചടി

ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ വിൽക്കാനുള്ള ടെസ്‌ലയുടെ പദ്ധതിക്ക് തിരിച്ചടി. യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല നികുതി കുറയ്ക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ പദ്ധതിയില്ലെന്ന് സർക്കാർ അറിയിക്കുകയായിരുന്നു.

ടെസ്‌ലയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വില വളരെ ഉയർന്നതാണ്, ഇതിന്റെ കൂടെ 60-100 ശതമാനം ഇറക്കുമതി തീരുവ കൂടി ആയാൽ രാജ്യത്തെ മിക്ക ഉപഭോക്താക്കൾക്കും ഇത് താങ്ങാവുന്നതിലും അധികമായിരിക്കും.

പ്രാദേശിക ഉത്പാദനം ആരംഭിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ടെസ്‌ലയുടെ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാനുള്ള പദ്ധതി സർക്കാർ പരിഗണിക്കുന്നതായി നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു.

എന്നാൽ, ഹെവി ഇൻഡസ്ട്രീസ് മിനിസ്ട്രിയുടെ പരിഗണനയിൽ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ഒന്നുമില്ലെന്ന്‌ കേന്ദ്ര സഹമന്ത്രി കൃഷൻ പാൽ ഗുർജർ തിങ്കളാഴ്ച പാർലമെന്റിൽ പറഞ്ഞു. ഓട്ടോ വ്യവസായത്തിനായി നയങ്ങൾ ഉണ്ടാക്കുന്നതിന്റെ ചുമതലയുള്ള മന്ത്രാലയത്തെയാണ് കേന്ദ്ര മന്ത്രി പരാമർശിച്ചത്.

ആഭ്യന്തര നികുതി കുറയ്ക്കുകയും ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്തുകൊണ്ട് ഇലക്ട്രിക് കാറുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും ഗുർജർ അറിയിച്ചു.

ഇലക്ട്രിക് വാഹനങ്ങളുടെ പ്രാദേശിക നിർമാണവും ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ നിരവധി നടപടികൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും, ടെസ്‌ലയ്‌ക്കായി പ്രത്യേകമായി എന്തെങ്കിലും വ്യവസ്ഥകൾ ഏർപ്പെടുത്താൻ സാധ്യതയില്ല. ടെസ്‌ല തുടക്കത്തിൽ അതിന്റെ ഇറക്കുമതി ചെയ്ത ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ വിൽക്കാനും പിന്നീട് ഒരു പ്രാദേശിക ഫാക്ടറിയുടെ സാധ്യത പരിഗണിക്കാനുമാണ് ആലോചിച്ചിരുന്നത്.