"ചെരിപ്പിടണോ, രാഹുൽ പ്രധാനമന്ത്രി ആകണം"; ഇത് ദിനേശിന്റെ ശപഥം

കേന്ദ്രനയങ്ങൾക്കെതിരെ പ്രതിഷേധിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. യാത്രയുടെ ഉദ്ഘാടന പൊതുസമ്മേളനത്തിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറി വന്ന ഒരു യുവാവിനെ എല്ലാരും ഒന്ന് ശ്രദ്ധിച്ചിരുന്നു. വേഷഭൂഷാദികൾ കൊണ്ട് വ്യത്യസ്തനായ ഒരു യുവാവ്. ത്രിവർണ്ണ നിറത്തിലുള്ള വസ്ത്രം ധരിച്ച് കെെയ്യിൽ രാഹുൽ ഗാന്ധിയുടെ ചിത്രമുളള പതാക. കാഴ്ച്ചയിൽ തന്നെ വ്യത്യസ്ത പുലർത്തുന്ന ഈ യുവാവ് ആര് എന്ന് അറിയാനുള്ള വ്യ​ഗ്രതയായിരുന്ന ചുറ്റുമുള്ള പലർക്കും.

ദിനേശ് ശർമ്മ ഇതാണ് അദ്ദേഹത്തിന്റെ പേര്. സ്വദേശം ഹരിയാന. ഹരിയാന സ്വദേശി ഭാരത് ജോഡോയ്ക്ക് എത്തിയതിന് പിന്നീലും ഒരു കഥയുണ്ട്. പന്ത്രണ്ട് വർഷത്തിലേറെയായി ദിനേശ് കോൺഗ്രസ്സിന് വേണ്ടി നാട് ചുറ്റാൻ തുടങ്ങിയിട്ട്. ഒരു നേതാവിനോട് തോന്നുന്ന വെറും ഇഷ്ടം കൊണ്ട് മാത്രമല്ല. ഒരു പാർട്ടിയോടുള്ള തന്റെ അടങ്ങാത്ത അത്മബന്ധമാണ് ദിനേശിന് കോൺഗ്രസിനോടുള്ളത്. ഗാന്ധി കുടുംബത്തെക്കുറിച്ചുള്ള കഥ ആദ്യം അച്ഛനിൽ നിന്നാണ് ദിനേശ് അറിഞ്ഞത്.

അന്ന് മുതൽ തുടങ്ങിയ ആരാധനയാണ് ഇപ്പോൾ രാഹുലിലേക്കുമെത്തി നിൽക്കുന്നത്. രാഹുൽ ​ഗാന്ധിയുടെ കടുത്ത ആരാധകൻ, പച്ചയും വെള്ളയും കുങ്കുമവും കലർന്ന പൈജാമയാണ് ദിനേഷിന്റെ സ്ഥീരം വേഷം. കയ്യിൽ കോൺഗ്രസ്സ് പതാകയുമുണ്ടാകും. രാഹുൽ പങ്കെടുക്കുന്ന റാലികളിലും വേദികളിലും സ്ഥിരം സാന്നിധ്യമാണ് ദിനേഷ്. എല്ലാ പരിപാടിയിലും രാഹുലിനെ പിന്തഉണയ്ക്കുന്ന ദിനേശ് കേരളത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യമറിയിച്ച് കഴിഞ്ഞു.

രാഹുലിനോട് ഉള്ള ആരാധന കൊണ്ട് മാത്രമല്ല ഈ ചെറുപ്പക്കാരന് വ്യത്യസ്തനാകുന്നത് അദ്ദേഹത്തിന്റെ ചിന്തകളും തീരുമാനങ്ങളും വരെ വ്യത്യസ്തമാണ്. രാഹുൽ പ്രധാനമന്ത്രിയായിട്ടേ താനിനി ചെരിപ്പിടൂ എന്ന ഉഗ്രശപഥം ​ദിനേശ് എടുത്തിട്ട് വർഷങ്ങൾ പിന്നീട്ട് കഴിഞ്ഞു. 2018 ൽ ഇത് വാർത്തകളിൽ നിറയുകയും ചെയ്തതാണ്. അന്ന് രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ സ്ഥിരം ദിനേശിൻ്‍റെ സാന്നിധ്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ എസ്.പി.ജി ഉദ്യോഗസ്ഥര്‍ ഈ വിവരം രാഹുലിനെ അറിയിക്കുകയും ഇതോടെ രാഹുല്‍ തന്റെ ആരാധകനെ വസതിയിലേക്ക് വിളിച്ച് വരുത്തുകയുമായിരുന്നു.

പിന്നീട് വിരുന്നും നല്‍കിയാണ് രാഹുൽ ദിനേശിനെ മടക്കി അയച്ചത്. പി്ന്നീട് രാഹുലിന്റെ കൈലാസയാത്രയിലും 15 ദിവസത്തെ കെെലാസയാത്രയിലും ദിനേശ് രാഹുലിനെ അനു​ഗമിച്ചിരുന്നു. കിലോമീറ്ററുകൾ താണ്ടുന്ന ഭാരത് ജോഡോയുടെ പദയാത്രയിലും ചെരുപ്പിടാതെ നടക്കാനാണ് ശർമയുടെ തീരുമാനം. ടാറിട്ട റോഡിലെ പൊളളുന്ന ചൂട് മറികടക്കാൻ ഷൂസും സോക്സും ഒക്കെയിട്ട് പലരും നടക്കുമ്പോഴാണ്, നഗ്നപാദനായി കിലോമീറ്ററുകൾ താണ്ടാനുളള പണ്ഡിറ്റ് ദിനേശ് ശർമയുടെ ശക്തമായ തീരുമാനം. രാഹുൽ ​ഗാന്ധിയുടെ പദയാത്രയെ വരവേൽക്കാൻ തെരുവുകളിൽ തടിച്ചുകൂടുന്ന ജനങ്ങൾക്കിടയിലും ഇദ്ദേഹം ആവേശം സൃഷ്ടിക്കുകയാണ് ഇപ്പോൾ.