മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി കൗൺസിൽ അംഗം ഗായത്രി ബാബു. പാർട്ടിയെക്കാൾ വലുതാണെന്ന് ഭാവമുണ്ടായി എന്നാണ് വിമർശനം. കഴിഞ്ഞ അഞ്ചു വർഷംകൊണ്ട് ആര്യാ രാജേന്ദ്രൻ എൽഡിഎഫിന്റെ ജനകീയത ഇല്ലാതാക്കിയെന്ന് ഗാത്രി ബാബു ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഗായത്രി വിമർശനം ഉന്നയിച്ചത്. അതേസമയം വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു.
പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം, അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയം, കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം’ എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് ആര്യക്കെതിരെ ഗായത്രി ഉയർത്തിയത്. തിരുവനന്തപുരം നഗരസഭയിലെ പരാജയത്തിന് പിന്നാലെയാണ് ഗായത്രി വിമർശനം ഉന്നയിച്ച് രംഗത്തെത്തിയത്.
അടിസ്ഥാനപരമായ കാര്യങ്ങൾ അവഗണിച്ചുവെന്നും ഇവയെല്ലാം ഒഴിവാക്കിയിരുന്നെങ്കിൽ ഇത്ര കനത്തിൽ ആകുമായിരുന്നില്ല തിരിച്ചടിയെന്നും ഗായത്രി പറയുന്നു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു ഗായത്രി ബാബു. എന്തായാലും ജനകീയ പ്രവർത്തനത്തിലൂടെ വരും കാലം കോർപ്പറേഷൻ പാർട്ടി തിരിച്ചുക്കുക തന്നെ ചെയ്യുമെന്ന് ഗായത്രി ബാബു പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഏത് തിരിച്ചടിയിലും ഇടത് പക്ഷത്തെ ചേർത്ത് പിടിച്ച കോർപ്പറേഷനാണ് തിരുവനന്തപുരം. തിരുവനന്തപുരം ജില്ലയിൽ കോർപ്പറേഷൻ ഒഴികെ ബാക്കി എല്ലാ നഗരസഭകളിലും എൽഡിഎഫിന് ലീഡുണ്ട്. ജില്ലാ പഞ്ചായത്ത് നിലനിർത്താനും, ബ്ലോക്ക് പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും മറ്റു രണ്ട് മുന്നണിയേക്കാൾ അധികം ഭരണസമിതി എൽഡിഎഫിനുണ്ട്. അതായത്, പാർട്ടിയുടെ ജില്ലയിലെ പ്രവർത്തനം സംഘടനാപരമായി മികച്ചതാണ് എന്നർഥം. അതേസമയം, കോർപറേഷനിലാകട്ടെ എൽഡിഎഫ് വിജയിച്ച വാർഡുകളിൽ ഏകദേശം എല്ലാം വ്യക്തിബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ്. കോർപ്പറേഷൻ ജനങ്ങളോട് ഏറ്റവും അടുത്ത് നിൽക്കുന്ന സംവിധാനമാണ്. ജനങ്ങളോട് ഇഴുകി ചേർന്ന് വേണം പ്രവർത്തിക്കാൻ. ഏത് മുക്കിലും സധൈര്യം ഇറങ്ങി ചെല്ലാൻ മുൻപുള്ള മേയർമാർക്കും, അവരുണ്ടാക്കിയ ടീമിനും കഴിഞ്ഞിരുന്നത് ഈ ജൈവ നാഡി ബന്ധത്തിനാലാണ്. ആ ജനകീയത ആണ് നഗരത്തിലെ പാർലമൻ്ററി പ്രവർത്തനത്തിൽ എല്‍ഡിഎഫിനെ മുന്നോട്ട് നയിച്ചിരുന്നത്. ഇക്കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഈ ജനകീയതയാണ് ഇല്ലാതാക്കിയത്. പാർട്ടിയേക്കാൾ വലുതാണെന്ന ഭാവവും, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛവും, അധികാരപരമായി മുകളിലുള്ളവരെ കാണുമ്പോൾ മാത്രമുള്ള അതിവിനയവും ഉൾപ്പെടെ, കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസ് മാറ്റി എടുത്ത സമയം, തന്നെ കാണാൻ പുറത്ത് വന്നിരിക്കുന്ന നാലാളെ കാണാൻ കൂട്ടാക്കിയിരുന്നെങ്കിൽ, പ്രാദേശിക നേതാക്കളുടെയും സഖാക്കളുടെയും ആവശ്യങ്ങൾ കേൾക്കാനുള്ള പരിഗണനയെങ്കിലും കാണിച്ചിരുന്നെങ്കിൽ, കൗൺസിലിനുള്ളിൽ തന്നെ ഒരു നല്ല ടീം ഉണ്ടാക്കിയെടുത്തിരുന്നെങ്കിൽ കുറഞ്ഞ പക്ഷം ഇത്ര കനത്തിലാകുമായിരുന്നില്ല തിരിച്ചടി.







