മോദിക്ക് ബദല്‍ കെജരിവാളോ?

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പതിനഞ്ച് വര്‍ഷത്തെ അധികാരക്കുത്തക തകര്‍ത്ത് ആം ആദ്മി പാര്‍ട്ടി ഭരണം പിടിക്കുമ്പോള്‍ അത് വരും കാല ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കൊരു ചൂണ്ടുപലകയാവുകയാണോ? ബി ജെ പിക്കെതിരായ ബദല്‍ രാഷ്ട്രീയത്തെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ തുനിയുമ്പോള്‍ കോണ്‍ഗ്രസിന് പകരം ആം ആദ്മിയാണ് അവരുടെ ‘നാച്ചുറല്‍ ചോയ്‌സ്’ എന്ന് വരുന്നത് ഒരു പുതിയ രാഷ്ട്രീയ സംസ്‌കാരം ഇന്ത്യയില്‍ രൂപപ്പെടുന്നുവെന്നതിന്റെ സൂചനയാണ് . കോണ്‍ഗ്രസല്ല ബി ജെ പിക്ക്് ബദല്‍ എന്നത് തന്നെ ഇന്ത്യന്‍ രാഷ്ട്രീയം പുതി ദിശകളിലേക്ക് സഞ്ചരിക്കുന്നതിന്റെ സൂചനയാണ്.

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 134 സീറ്റുകളിലാണ് ആംആ്ദമി പാര്‍ട്ടിനിര്‍ണ്ണായകമായ വിജയം നടിയത്. ബി ജെ പി 104 സീറ്റും കോണ്‍ഗ്രസ് 9 സീറ്റും നേടി. 2006 മുതല്‍ ബി ജെ പിയാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഭരിച്ചുവരുന്നത്. 250 വാര്‍ഡുകളിലേക്കും ബി ജെ പിയും ആം ആദ്മിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയപ്പോള്‍ കോണ്‍ഗ്രസ് 247 സീറ്റിലാണ് മല്‍സരിച്ചത്.

2017 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 181 വാര്‍ഡുകളില്‍ ബി ജെ പി വിജയിച്ചിരുന്നു. അന്ന് അമ്പത്തിമൂന്ന് ശതമാനം വോട്ടുകളാണ് ബി ജെ പി നേടിയത്.അന്ന് രണ്ടാം സ്ഥാനത്തെത്തിയ എ എ പിക്ക് 48 വാര്‍ഡുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. കോണ്‍ഗ്രസ് 27 വാര്‍ഡുകള്‍ നേടിയിരുന്നു. എന്നാല്‍ 2017 ലെതിന്റെ മൂന്നിരട്ടിക്കടുത്ത് സീറ്റുകളാണ് ആം ആദ്മി ഇപ്പോള്‍ കരസ്ഥമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന് കേവലം 9 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. എക്കാലവും കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന പഴയ ഡല്‍ഹിയിലെ മുസ്‌ളീം ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളില്‍ പോലും ആം ആദ്മി വലിയ മുന്നേറ്റം കാഴ്ചവച്ചു.

സി ഐ ഐ പ്രക്ഷോഭത്തെത്തുടര്‍ന്നു ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ കെജ്രിവാള്‍ ന്യുനപക്ഷമേഖലകളിലേക്ക് തിരിഞ്ഞ് നോക്കിയില്ലന്ന ആരോപണമുണ്ടായിട്ടു പോലും മുസ്‌ളീം ജനവിഭാഗം അധിവസിക്കുന്ന പ്രദേശങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞു. ആദ്യം തിരഞ്ഞെടുപ്പുകളില്‍ തങ്ങളുടെ സാന്നിധ്യമറിയിക്കുക, പിന്നെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ അടുത്ത തിരഞ്ഞെടുപ്പില്‍ അവിടെ അവഗണിക്കാനാകാത്ത ശക്തിയായാവുക ഇതാണ് ആംആദ്മി പാര്‍ട്ടി പയറ്റുന്ന തന്ത്രം. പഞ്ചാബില്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രമാണിത്. ഗൂജറാത്തിലെ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമറിയിക്കുക, അതിന് ശേഷം ഗുജറാത്തില്‍ അവഗണിക്കാനാകാത്ത ശക്തിയാവുക. ഇതാണ് കെജ്രിവാളും സംഘവും പയറ്റുന്ന തന്ത്രം.

ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ പാര്‍ട്ടിയായിമാറിക്കഴിഞ്ഞാല്‍ പിന്നെ എ എ പിയെ അത്ര എളുപ്പത്തില്‍തടഞ്ഞു നിര്‍ത്തുക സാധ്യമല്ല. ഇതാണ് ബി ജെ പി എ എ പിയെ ഭയക്കുന്നതും. എ എ പിയുടെ മന്ത്രിമാര്‍ക്കെതിരെ ഇ ഡിയും കേന്ദ്ര അന്വേഷണ ഏജന്‍സികളും കമ്പോട് കമ്പ് അന്വേഷണം നടത്തുന്നതും അവരെ ജയിലിലാക്കുന്നതും ഇതേ കാരണം കൊണ്ടു തന്നെയാണ്. കെജ്രിവാള്‍ ആകട്ടെ പതിയ പതിയെ ബി ജെ പിയുടെ അടിസ്ഥാന വോട്ടുകളിലേക്ക് കടന്ന് കയറിക്കൊണ്ടിരിക്കുകയാണ്.

വളരെ ആശങ്കകളോടെ തന്നെയാണ് ബി ജെ പി ഇതിനെ കാണുന്നതും, കോണ്‍ഗ്രസിന്റെ വോട്ടുകളെ ആം ആദ്മി ചിതറിക്കുമെന്നസന്തോഷമായിരുന്നു ആദ്യം ബി ജെ പിക്കെങ്കില്‍ ഇപ്പോള്‍ തങ്ങളുടെ മൂട് എ എ പി പറിച്ചെടുക്കുമോ എന്ന ആശങ്കയാണ് അവര്‍ക്കുളളത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടു്പ്പില്‍ ബി ജെ പി മൃഗീയ ഭൂരിപക്ഷം നേടുമെന്നുറപ്പാണ്. എന്നാല്‍ ആം ആദ്മി സൃഷ്ടിക്കുന്ന സാന്നിധ്യം അടുത്ത തിരഞ്ഞടുപ്പിലായിരിക്കും ബി ജെ പിയെ സമ്മര്‍ദ്ധത്തിലാക്കാന്‍ പോകുന്നത്.

ഇന്നത്തെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് ഫലം ഒരു ചൂണ്ടുപലകയാണ്. വരും കാലത്ത് ബി ജെപിക്ക് ബദലാകാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ശ്രമത്തിന്് വലിയ കരുത്തും പ്രതീക്ഷയുമാണ് ഇത് പ്രദാനം ചെയ്യുന്നത്. ഇവിടെ നഷ്ടം കോണ്‍ഗ്രസിനുമാത്രമാണ്.