കര്‍ഷകരെ നിരാശയിലാഴ്ത്തി രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം ബജറ്റ്

ഡോ. ജോസ് ജോസഫ്

കാര്‍ഷിക പ്രതിസന്ധിയുടെ പരിഹാരത്തിന് സമഗ്ര പദ്ധതികള്‍ പ്രതീക്ഷിച്ച കര്‍ഷകര്‍ക്ക് നിരാശ പകരുന്നതാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച രണ്ടാം മോദി സര്‍ക്കാരിന്റെ ഒന്നാം ബജറ്റ്. കര്‍ഷകരുടെ വരുമാനം 2022 ഓടെ ഇരട്ടിപ്പിക്കുന്നതിനോ കാര്‍ഷിക മേഖലയ്ക്ക് ഉത്തേജനം പകരുന്നതിനോ വന്‍ പദ്ധതികളൊന്നും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല.

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് യോഗം കാര്‍ഷിക മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചേക്കുമെന്ന പ്രതീതി ജനിപ്പിച്ചിരുന്നു. ബജറ്റിന് മുന്നോടിയായി വ്യാഴാഴ്ച്ച പുറത്തിറക്കിയ സാമ്പത്തിക സര്‍വ്വെയും വലിയ പദ്ധതികള്‍ കാര്‍ഷിക മേഖലയ്ക്കു വേണ്ടി പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷ ഉണര്‍ത്തിയിരുന്നു. എന്നാല്‍ അതിനെയെല്ലാം അസ്ഥാനത്താക്കുന്നതാണ് നിര്‍മ്മല സീതാരാമന്റെ കന്നി ബജറ്റ്.

അടുത്ത 10 വര്‍ഷത്തെ വികസനത്തിനു വേണ്ടി പ്രഖ്യാപിച്ച വന്‍ പദ്ധതികളില്‍ ഭക്ഷ്യധാന്യങ്ങള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, പഴം-പച്ചക്കറികള്‍ എന്നിവയുടെ സ്വയംപര്യാപ്തക്കും കയറ്റുമതിക്കുമുള്ള പദ്ധതിയുമുണ്ട്. എന്നാല്‍ പിയൂഷ് ഗോയലിന്റെ ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കു പുറമെ പുതിയ പദ്ധതികളൊന്നും ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല.നരേന്ദ്ര രണ്ടാം മോദി സര്‍ക്കാര്‍ കൃഷി വകുപ്പില്‍ നിന്നും വേര്‍പെടുത്തി പ്രത്യേകമായ ഒരു ഫിഷറീസ് വകുപ്പ് രൂപീകരിച്ചിരുന്നു.

മത്സ്യമേഖലയുടെ സമഗ്ര വികസനത്തിന് പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന എന്ന പദ്ധതി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കും.ഫിഷറീസ് മേഖല ആധുനികവല്‍ക്കരിക്കുന്നതോടൊപ്പം അടിസ്ഥാന സൗകര്യ വികസനം, ഉല്പാദനക്ഷമത, ഗുണമേന്മാ നിയന്ത്രണം തുടങ്ങിയവയ്ക്കായ പുതിയ പദ്ധതികള്‍ വരും.

ഗ്രാമങ്ങളെരാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 100 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് ബിജെപിയുടെ പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു..ഇതില്‍ 25 ലക്ഷം കോടി രൂപ കാര്‍ഷിക-ഗ്രാമീണ വികസന മേഖലയിലാണ് നിക്ഷേപിക്കുന്നത്.പ്രതിവര്‍ഷം 20 ലക്ഷം കോടി രൂപ കണ്ടെത്തിയാലെ ഈ ലക്ഷ്യം നേടാനാവുകയുള്ളു. വികസന സാമ്പത്തിക സ്ഥാപനങ്ങളിലൂടെ ഈ തുക കണ്ടെത്താന്‍ എക്‌സ്‌പെര്‍ട്ട് കമ്മറ്റിയെ നിയോഗിക്കുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം.

ഗ്രാമങ്ങളെ മാര്‍ക്കറ്റുകളുമായി ബന്ധിപ്പിക്കുന്നതിന് പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന വിപുലീകരിക്കും. ഈ ലക്ഷ്യത്തോടെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ 125000 കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ അപ്‌ഗ്രേഡ് ചെയ്യും. ഇതിനു വേണ്ടി 80250 കോടി രൂപ നീക്കി വെയ്ക്കുമെന്ന് ബജറ്റില്‍ പറയുന്നു മുള, തേന്‍, ഖാദി എന്നീ ഗ്രാമീണ വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിനായി പദ്ധതി നടപ്പാക്കും. ഇതിനു വേണ്ടി ഈ സാമ്പത്തിക വര്‍ഷം 100 ക്ലസ്റ്ററുകള്‍ തുടങ്ങും.

കാര്‍ഷിക അടിസ്ഥാന സൗകര്യ വികസനത്തിന് വന്‍ നിക്ഷപം നടത്തുമെന്ന് ബജറ്റില്‍ പറയുന്നു.എന്നാല്‍ ഒന്നാം മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് കാര്‍ഷിക മേഖലയിലെ സ്വകാര്യ മൂലധന നിക്ഷേപം കുത്തനെ ഇടിഞ്ഞുവെന്നാണ് ഇക്കണോമിക് സര്‍വ്വെയിലെ കണ്ടെത്തല്‍.പൊതുമേഖലാ മൂലധന നിക്ഷേപത്തിലും കാര്യമായ വര്‍ധനവില്ല. ട്രാക്റ്റര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക യന്ത്രങ്ങളുടെ വില്‍പ്പന കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 18 ശതമാനത്തോളം ഇടിഞ്ഞു. ഈ സാഹചര്യത്തില്‍ കാര്‍ഷിക മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി വന്‍തോതില്‍ നിക്ഷേപം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തമല്ല.

കാര്‍ഷിക മേഖലയിലെ അന്നദാതാക്കളായ കര്‍ഷകരെ ഊര്‍ജ്ജ ദാതാക്കളാക്കി മാറ്റുമെന്ന് ബജറ്റ് പറയുന്നു. കര്‍ഷകരുടെ ഉല്പന്നങ്ങള്‍ മൂല്യവര്‍ധനവ് നടത്തുന്നതിന് സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കും. സഹകരണ മേഖലയിലൂടെ ക്ഷീരവികസനം നടപ്പാക്കും. ക്ഷീര സംസ്‌ക്കരണം, വിപണനം, കാലിത്തീറ്റ നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കും.

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 10000 കാര്‍ഷക ഉല്പാദക കമ്പനികള്‍ രൂപികരിക്കുമെന്നാണ് ബജറ്റിലെ വാഗ്ദാനം. ഇതിനു വേണ്ടി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ല.

കേന്ദ്ര ജല ശക്തി മന്ത്രാലയത്തിന്റെ കീഴില്‍ ഭൂഗര്‍ഭ ജലപരിപോഷണം, മഴവെള്ള കൊയ്ത്ത് തുടങ്ങിയ സുസ്ഥിര ജലസംരക്ഷണ പരിപാടികള്‍ക്കായി ജല്‍ ജീവന്‍ മിഷന്‍ തുടങ്ങും 256 ജില്ലകളിലായി വരള്‍ച്ചാ ഭീഷണി നേരിടുന്ന 1592 ബ്ലോക്കുകളില്‍ ജല്‍ ശക്തി അഭിയാന്‍ തുടങ്ങും. സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ദേശീയ കാര്‍ഷിക വിപണിയുടെ (ഇ- നാം ) പ്രവര്‍ത്തനം കര്‍ഷകര്‍ക്ക് പ്രയോജനകരമാക്കും.കര്‍ഷകരുടെ ഉല്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതിന് എ പി എം സി (അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കോ ഓപ്പറേറ്റീവ്‌സ് ) തടസ്സമാകുന്നില്ലെന്ന് ഉറപ്പാക്കും. ചെലവില്ലാ പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കും

വനിതാ സ്വയം സഹായ സംഘങ്ങള്‍ക്കു നല്‍കുന്ന പലിശ ഇളവ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. സ്വയം സഹായ സംഘങ്ങളിലെ അംഗീകൃത അംഗങ്ങള്‍ക്ക് ജന്‍ ധന്‍ ബാങ്ക് അക്കൗണ്ടുണ്ടെങ്കില്‍ 5000 രൂപ ഓവര്‍ ഡ്രാഫ്റ്റ് അനുവദിക്കും വനിതാ സ്വയം സഹായ സംഘത്തിലെ ഒരു അംഗത്തിന് മുദ്ര പദ്ധതി പ്രകാരം ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കും.

2022-ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് മോദി സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം.മോദി കര്‍ഷകര്‍ക്കു നല്‍കിയ പ്രധാന തെരഞ്ഞെടുപ്പു വാഗ്ദാനവും ഇതായിരുന്നു. ഈ ലക്ഷ്യം കൈവരിക്കണമെങ്കില്‍ കാര്‍ഷിക മേഖല പ്രതിവര്‍ഷം 15 ശതമാനത്തിനടുത്ത് വളരണം.എന്നാല്‍ ഒന്നാം മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് 2.9 ശതമാനം മാത്രമായിരുന്നു കാര്‍ഷിക മേഖലയിലെ വളര്‍ച്ച.

സര്‍ക്കാര്‍ പ്രഖ്യാപിച്ച കുറഞ്ഞ താങ്ങുവിലയെക്കാളും 30 ശതമാനം താഴെയാണ് മിക്ക വിളകളുടെയും വിപണി വില.കര്‍ഷകരുടെ വരുമാനം വിലക്കയറ്റം തട്ടിക്കിഴിച്ചാല്‍ കുറെ വര്‍ഷങ്ങളായി ഏറെക്കുറെ നിശ്ചലമാണ്. രാജ്യത്ത് തൊഴില്‍ നഷ്ടം ഏറ്റവും കൂടുതല്‍ കാര്‍ഷിക മേഖലയിലാണ്.കര്‍ഷകര്‍ തൊഴിലുറപ്പു തൊഴിലാളികളും കര്‍ഷക തൊഴിലാളികളുമായി മാറുന്നു.

രാജ്യത്തെ 50 ശതമാനത്തിലേറെ പ്രദേശങ്ങളും തുടര്‍ച്ചയായി വരള്‍ച്ച നേരിടുന്നു. കാര്‍ഷിക മേഖലയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കു നേരെ കണ്ണടയ്ക്കുന്ന ബജറ്റ് 2022-ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അതെ സമയം കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കാന്‍ സുഭാഷ് പലേക്കറുടെ ചെലവില്ലാ പ്രകൃതി കൃഷി വ്യാപിപ്പിക്കുമെന്ന ധനമന്ത്രിയുടെ ബജറ്റിലെ പ്രഖ്യാപ