നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിയ്ക്ക് പിന്നാലെ ഏറ്റവും നിര്‍ണ്ണായക പങ്കാളികള്‍ ശിക്ഷിക്കപ്പെട്ടില്ല എന്നും നീതി അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പാക്കപ്പെട്ടിട്ടില്ല എന്നും തോന്നുന്നതും ന്യായമാണെന്ന പ്രതികരണവുമായി പ്രമോദ് പുഴങ്കര. കുറ്റകൃത്യത്തിനിരയായ സ്ത്രീയ്ക്ക് ഈ കോടതി തനിക്കെതിരെ നില്‍ക്കുകയാണെന്ന് പലതവണ തോന്നിപ്പിക്കുന്ന വിധത്തില്‍ കോടതിനടപടികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട വിചാരണയാണിതെന്നും തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുത്തുകാരനും അഭിഭാഷകനുമായ പ്രമോദ് പുഴങ്കര കുറിക്കുന്നു. സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്. അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്നും പ്രമോദ് പുഴങ്കര കുറിക്കുന്നു.
പ്രമോദ് പുഴങ്കരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ചലച്ചിത്ര നടിയായ ഒരു സ്ത്രീക്ക് നേരെ അതിക്രൂരമായ രീതിയിൽ ലൈംഗികാതിക്രമം നടത്തിയ കുറ്റകൃത്യത്തിൽ ഗൂഡാലോചനക്കുറ്റത്തിൽ പ്രധാന പങ്കാളിയായതിനാൽ എട്ടാപ്രതിയായി വിചാരണ നേരിട്ട ചലച്ചിത്ര നടനും നിർമ്മാതാവുമൊക്കെയായ ദിലീപിനെ വിചാരണക്കോടതി വെറുതെ വിട്ടത് അന്വേഷണത്തിന്റെയും വിചാരണയുടേയും നാൾവഴികൾ നോക്കിക്കാണുന്ന ആരെയും അമ്പരപ്പിക്കില്ല. ആസൂത്രിതവും വിദഗ്‌ദ്ധവുമായി “Quotation rape” എന്ന അതിഹീനമായ കുറ്റകൃത്യത്തിലെ ഏറ്റവും നിർണ്ണായക പങ്കാളികൾ ശിക്ഷിക്കപ്പെട്ടില്ല എന്നും നീതി അതിന്റെ പൂർണ്ണാർത്ഥത്തിൽ നടപ്പാക്കപ്പെട്ടിട്ടില്ല എന്നും തോന്നുന്നതും ന്യായമാണ്.
ഇത്രയും ഹീനമായൊരു കുറ്റകൃത്യം നടത്താന്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയതില്‍ ഇപ്പോള്‍ വിചാരണക്കോടതി വെറുതെവിട്ട ദിലീപിന്റെ പങ്ക് തെളിയിക്കപ്പെട്ടില്ല എന്നത് അന്വേഷണത്തിലെ വലിയ പിഴവുകള്‍ക്കൊണ്ടുകൂടിയാണ്. കുറ്റകൃത്യത്തില്‍ ദിലീപിനുള്ള പങ്കിനെക്കുറിച്ചും അത് തെളിയിക്കാനാവശ്യമായ തെളിവുകള്‍ കണ്ടെത്തി കൃത്യമായി അവതരിപ്പിക്കുന്നതിലും അന്വേഷണസംഘത്തിനു പ്രോസിക്യൂഷനും ദൗര്‍ബ്ബല്യങ്ങളുണ്ടായി. കുറ്റകൃത്യത്തിനിരയായ സ്ത്രീയ്ക്ക് ഈ കോടതി തനിക്കെതിരെ നില്‍ക്കുകയാണെന്ന് പലതവണ തോന്നിപ്പിക്കുന്ന വിധത്തില്‍ കോടതിനടപടികളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ട വിചാരണയാണിത്. അതത്ര ചെറിയ കാര്യമല്ല. മേല്‍ക്കോടതികളില്‍ ആ വാദവും ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടില്ല എന്നതിനുള്ള പ്രധാന കാരണം അത്തരത്തിലുള്ള വാദങ്ങള്‍ അംഗീകരിക്കുന്നത് സങ്കീര്‍ണ്ണവും തുടര്‍ച്ചയുമായ തരത്തില്‍ ക്രിമിനല്‍ വിചാരണ നടപടികളെ ബാധിക്കുന്ന, കോടതികളുടെ നടത്തിപ്പിനെ കുഴപ്പത്തിലാക്കുന്ന ഭാവിവ്യവഹാരങ്ങളുണ്ടാകും എന്നതുകൊണ്ടുകൂടിയാണ്. ഒരു വമ്പന്‍ സംവിധാനത്തിന്റെ പ്രായോഗികതയുടെ യുക്തിയില്‍ത്തട്ടി പരാജയപ്പെട്ട ന്യായമായ ആവശ്യമായിരുന്നു ഈ കുറ്റകൃത്യത്തിന് ഇരയാകേണ്ടിവന്ന സ്ത്രീയുടേത്.
ഈ കുറ്റകൃത്യം സംബന്ധിച്ച് തെളിവുകളായി കോടതിയിൽ നൽകുകയും കോടതി സൂക്ഷിക്കുകയും ചെയ്ത ഇലക്ട്രോണിക് തെളിവുകൾ tamper ചെയ്തു. അതന്വേഷിച്ചത് administrative capacity-യിൽ വിചാരണക്കോടതി ന്യായാധിപ തന്നെയാണ്. നീതി നടപ്പാകും എന്ന തോന്നൽ സമൂഹത്തിനും ഇരയ്ക്കുമുണ്ടാകുന്നതിനെ ഇത്തരത്തിലുള്ള വിചിത്രമായ നടപടികൾ വഴി ഇല്ലാതാക്കുകയാണ് ചെയ്തത്.
ഒരു കുറ്റകൃത്യത്തിൽ criminal conspiracy തെളിയിക്കുക അത്ര എളുപ്പമുള്ള സംഗതിയല്ല. അതിന് പഴുതടച്ചുള്ള അന്വേഷണമുണ്ടാകണം. പ്രത്യക്ഷത്തിലും നേരിട്ടുമുള്ള തെളിവുകളുമായി സാഹചര്യത്തെളിവുകളെ യുക്തിസഹമായി കൊളുത്തണം. ഗൂഢാലോചനയിലെ പൊതുവും വ്യക്തിഗതവുമായ താത്പര്യങ്ങളെ ചേർത്തുവെച്ചും വെവ്വേറെയും തെളിയിക്കണം. സാങ്കേതികമായി നിലനിൽക്കുന്ന തരത്തിൽ ആശയവിനിമയങ്ങളുടെ ശൃംഖല തെളിയിക്കണം. കുറ്റകൃത്യത്തിന് മുമ്പും പിമ്പുമുള്ള നിരവധി സംഭവങ്ങളെ കോർത്തിണക്കണം. മൊബൈൽ ഫോണിൽ നിന്നടക്കമുള്ള തെളിവുകൾ നിയമം അനുശാസിക്കുന്ന നിബന്ധനകൾ പാലിച്ച് ഹാജരാക്കണം. അതിന് കേവലം ഇടിയൻ പോലീസ് അന്വേഷണം മാത്രം പോരാ എന്നതുകൂടി ഇതെല്ലാം നമ്മളെ ബോധ്യപ്പെടുത്തുന്നുണ്ട്.
ഇത്രയും ഹീനമായഒരു കുറ്റകൃത്യം നടന്നപ്പോള്‍ ദിലീപിനെ അതിന്റെ ഗൂഢാലോചനക്കുറ്റത്തില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമമാണ് ആദ്യം നടന്നത്. കുറ്റകൃത്യം പൂര്‍ണ്ണമായും നേരിട്ട് കുറ്റകൃത്യം നടത്തിയ ” പ്രധാന പ്രതിയുടെ ഭാവനയാണെന്ന്” ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി തുടക്കത്തിലേ പറഞ്ഞുവെച്ചു. വെറുതെയെന്തിനാണ് ഒരു സിനിമാ നടനെ, സിനിമാലോകത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് എന്നൊക്കെയാണ് ചോദിച്ചത്. അന്വേഷണം ആദ്യഘട്ടംപോലും കടക്കാതിരിക്കെ ഇത്തരത്തിലൊരു പ്രസ്താവനയ്ക്ക് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്തായിരിക്കും? ധനികര്‍ക്കും പൗരപ്രമുഖര്‍ക്കും കിട്ടുന്ന അധികാരത്തിന്റെ ആനുകൂല്യമാണിത്. എന്നാല്‍ കേരളത്തില്‍ പൊതുസമൂഹത്തില്‍ നിന്നും പതിവുമട്ടില്‍നിന്നും വിഭിന്നമായി ആക്രമിക്കപ്പെട്ട സ്ത്രീക്കുവേണ്ടിയും കുറ്റകൃത്യത്തിന് ആസൂത്രണം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ദിലീപിനെതിരേയുമായി അതിശക്തമായ പൊതുവികാരമുയര്‍ന്നു. കുറ്റകൃത്യത്തിന് ശേഷം ദിലീപിന്റെ പതിവുപോലുള്ള ചവറ് സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നത് അതുകൊണ്ടാണ്. ആ ജനവികാരത്തിന്റെ പശ്ചാത്തലത്തില്‍ക്കൂടിയാണ് പിന്നീടുള്ള അന്വേഷണത്തില്‍ നിന്നും അയാള്‍ക്ക് പൂര്‍ണ്ണമായി രക്ഷപ്പെടാന്‍ കഴിയാതെവന്നത്.
അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ പ്രധാന കുറ്റകൃത്യത്തിനെക്കുറിച്ചുള്ള അന്വേഷണത്തില്‍നിന്നൊക്കെ വഴിമാറി പ്രതികളുടെ അഭിഭാഷകനെതിരെയും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നൊക്കെയുമായി വെറും കടലാസ് കേസുകള്‍ തട്ടിക്കൂട്ടുന്ന പണിയാണ് പൊലീസ് ചെയ്തത്. ഇൃശാശിമഹ രീിുെശൃമര്യ തെളിയിക്കാനാവശ്യമായ സൂക്ഷ്മവും സങ്കീര്‍ണ്ണവുമായ പണിയെടുക്കാനുള്ള കേരള പോലീസിന്റെ ശേഷിക്കുറവുകൂടിയാണ് ഇതില്‍ക്കണ്ടത്.
പിടിക്കപ്പെടാനുള്ള വലിയ സാധ്യതകളുള്ള ഒരു കുറ്റകൃത്യം പ്രതി ചെയ്യുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമൊക്കെച്ചെയ്തത് അയാളുടെ കുറ്റകരമായ മനോവൈകൃതങ്ങളുടെ മാത്രം പ്രതിഫലനമാണെന്ന് കരുതാന്‍ നമുക്ക് കഴിയാത്തത്ര തെളിവുകളുണ്ട്. നമ്മുടെ കുറ്റാന്വേഷണ,നീതിന്യായ സംവിധാനത്തിന്റെ പോരായ്മകളിലേക്കും നീതിവിരുദ്ധമായ പക്ഷപാതിത്തങ്ങളിലേക്കും നമ്മളുടെ സന്ദേഹങ്ങളെ ശരിവെക്കുന്ന ഗതിവിഗതികളാണ് ഈ കുറ്റകൃത്യത്തിന്റെഅന്വേഷണ വിചാരണകളിലുടനീളം നടന്നത്.
സാമാന്യമായി സാമൂഹ്യമൂലധനത്തിന്റെ പിന്‍ബലമുള്ളൊരു സ്ത്രീപോലും എത്രയെളുപ്പത്തിലാണ് ഇത്തരത്തിലുള്ള വ്യവസ്ഥാപിത പുരുഷാധിപത്യ ധനിക ഘടനയുടെ യന്ത്രപ്പല്ലുകള്‍ക്കിടയില്‍ ഞെരുക്കപ്പെടുന്നത് എന്നതുകൂടിയായിരുന്നു ഈ വിചാരണക്കാലം ബാക്കിയാക്കിയത്. ഹേമ സമിതി റിപ്പോര്‍ട്ടും അതിലെ പല ഭാഗങ്ങളും മറച്ചുവെക്കാനുള്ള സര്‍ക്കാരിന്റെ വെപ്രാളവുമൊക്കെ എത്ര ആഴത്തിലാണ് ഈ ചൂഷണത്തിന്റെ വേരുകള്‍ പിടിമുറുക്കിയത് എന്നുകൂടി കാണിച്ചുതന്നു. അത്തരത്തിലുള്ള സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്. അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവും.
ദിലീപിന്റെ സിനിമകള്‍ കാണാതിരിക്കുക എന്നത് എല്ലാക്കാലത്തും മാനസികാരോഗ്യത്തിനും സാമൂഹ്യാരോഗ്യത്തിനും ഗുണമുള്ള കാര്യമാണ്. 2017 മുതല്‍ അത് നിങ്ങളുടെ നീതിബോധത്തിന്റെ സൂചനകൂടിയാണ്.







