'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

വന്ദേമാതരത്തിന്‍റെ നൂറ്റിയമ്പതാം വാര്‍ഷികത്തില്‍ പാര്‍ലമെന്‍റിലെ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്ദേമാതരത്തെ തകർക്കാൻ ശ്രമം നടന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചുവെന്നും പിന്നീട് ഇന്ത്യയേയും വെട്ടി മുറിച്ചുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.

വന്ദേമാതരത്തെ തകർക്കാൻ ശ്രമം നടന്നുവെന്നും വലിയ നീതികേട് കാട്ടിയെന്നും പറഞ്ഞ നരേന്ദ്ര മോദി എന്തുകൊണ്ട് വന്ദേമാതരത്തെ എതിർക്കുന്നുവെന്ന് ജിന്നയോട് നെഹ്റു ചോദിച്ചില്ല എന്നും ചോദിച്ചു. പകരം വന്ദേമാതരത്തിൻ്റെ പശ്ചാത്തലം പഠിക്കാനാണ് നെഹ്റു ശ്രമിച്ചതെന്ന് മോദി കുറ്റപ്പെടുത്തി. ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി വന്ദേമാതരത്തെ നെഹ്‌റു വെറുത്തുവെന്നും ജിന്നയെ എതിർക്കണമായിരുന്നുവെന്നും മോദി പറഞ്ഞു.

വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു. പക്ഷേ നെഹ്‌റുവിൻ്റെ സമീപനം മറ്റൊന്നായിരുന്നു. വന്ദേമാതരത്തെ രാഷ്ട്രീയമായി എതിർക്കുകയെന്നത് ജിന്നയുടെ ലീഗിൻ്റെ അജണ്ടയായിരുന്നു. നെഹ്‌റു ആ സമർദ്ദത്തിൽ വീണു. കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു. കോൺഗ്രസ് ഇപ്പോഴും വന്ദേമാതരത്തെ വെറുക്കുന്നുവെന്നും മോദി പറഞ്ഞു.

Read more