64 ല്‍ പിളരാന്‍ ഒരു പാര്‍ട്ടി ഉണ്ടായിരുന്നു,2018 ലോ ?

അഡ്വ: ജയശങ്കര്‍

കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയോ സഖ്യമോ വേണ്ടെന്ന സിപിഐഎം കേന്ദ്രകമ്മറ്റിയുടെ തീരുമാനത്തില്‍ അത്ഭുതമൊന്നുമില്ല. കാരണം പാര്‍ട്ടിയുടെ ഇതുവരെയുള്ള ചരിത്രപാരമ്പര്യവും സമീപനരീതികളും വെച്ചു നോക്കുമ്പോള്‍ തീരുമാനത്തില്‍ അത്ഭുതത്തിന് അവകാശമില്ല. 1940കള്‍ മുതല്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന ഏറ്റവും വലിയ തര്‍ക്ക വിഷയം കോണ്‍ഗ്രസുമായുള്ള സമീപനം എന്താണെന്നുള്ളതായിരുന്നു. അമ്പതുകളില്‍ വലിയ ചര്‍ച്ചകള്‍ക്കും ആശയസംഘര്‍ഷത്തിനുമാണ് തര്‍ക്കം വഴിവെച്ചത്. കോണ്‍ഗ്രസിനകത്തുള്ള പുരോഗമന ചിന്താഗതിക്കാരുമായി യോജിക്കണം. വിശാല ഐക്യമുന്നണി ഉണ്ടാക്കണം എന്ന അഭിപ്രായഗതിക്കാര്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. ഈ സംഘര്‍ഷമാണ് 1964ല്‍ പാര്‍ട്ടിയെ പിളര്‍ത്തിയത്. കോണ്‍ഗ്രസിനെ മുച്ചൂടും നശിപ്പിക്കാതെ ഇവിടെ സോഷ്യലിസ്റ്റ് വിപ്ലവം സാധ്യമാകില്ലന്നായിരുന്നു കമ്മ്യൂണിസ്റ്റുകളുടെ അഭിപ്രായം.

ഈ പിളര്‍പ്പിന്റെ അവസ്ഥയിലാണ് ഇന്ന് പാര്‍ട്ടി വീണ്ടും എത്തി നില്‍ക്കുന്നത്. കോണ്‍ഗ്രസ് ബന്ധത്തിലുള്ള ചര്‍ച്ച സിപിഐഎമ്മില്‍ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. 1964 ല്‍ പിളരാന്‍ ഒരു പാര്‍ട്ടി ഉണ്ടായിരുന്നു. എന്നാല്‍ 2018ല്‍ പിളരാന്‍ ഒരു പാര്‍ട്ടി ഉണ്ടാകുമോ എന്നു തന്നെ സംശയമാണ്. അത്രക്ക് ദയനീയമാണ് ഇന്ത്യയില്‍ ഇന്ന് സിപിഐഎമ്മിന്റെ അവസ്ഥ. പാര്‍ട്ടിയെ ആദ്യം പിളര്‍പ്പിലേക്ക് നയിച്ച സിദ്ധാന്തം വീണ്ടും കുത്തിപ്പൊക്കിയിരിക്കുകയാണ് സീതാറാം യെച്ചൂരി. ഇതോടെ സിപിഐഎം പഴയനിലപാട് വീണ്ടും ആവര്‍ത്തിച്ച് അരക്കിട്ട് ഉറപ്പിച്ചു.

ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ആ പാര്‍ട്ടിയുടെ ചരിത്രം കോണ്‍ഗ്രസ് വിരുദ്ധമാണ്. പ്രകാശ് കാരാട്ടും, പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എംഎ ബേബിയും പറയുന്നതാണ് സിപിഐഎമ്മിന്റെ തനതുലൈന്‍. ഈ നിപാടിന് എത്രമാത്രം പ്രസക്തിയുണ്ടെന്ന് ചോദ്യം ചെയ്യപ്പെടേണ്ട ഒന്നാണ്. കോണ്‍ഗ്രസ് ബാന്ധവം പാടില്ലന്ന തീരുമാനത്തിന് തൊട്ടുപിന്നാലെ, ഫെബ്രുവരി 14ന് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. മാര്‍ച്ച് മൂന്നിന് ഉച്ചയാകുമ്പോഴേക്കും ത്രിപുരയിലെ സിപിഐഎമ്മിന്റെ അവസ്ഥയറിയാം. ഇപ്പോള്‍ തന്നെ ത്രിപുരയിലെ സിപിഐഎമ്മില്‍ നിന്നടക്കമുള്ള എല്ലാവരെയും ബിജെപി ചാക്കിട്ടുപിടിച്ചു കഴിഞ്ഞു. ത്രിപുരതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ ഹൈദരാബാദിലെ പാര്‍ട്ടി കോണ്‍ഗ്രസ് എന്തു നിലപാട് സ്വീകരിക്കും ?. കേന്ദ്രകമ്മിറ്റിയിലെ കോണ്‍ഗ്രസ് വിരുദ്ധതീരുമാനം അന്തിമമല്ല. ത്രിപുരയില്‍ തോറ്റാല്‍ പാര്‍ട്ടികോണ്‍ഗ്രസ് യെച്ചൂരി ലൈന്‍ സ്വീകരിക്കാനാണ് സാധ്യത.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി സീതാറാം യെച്ചൂരി എത്തിയപ്പോള്‍ മുതല്‍ സിപിഐഎമ്മില്‍ ആശയപരമായ സംഘര്‍ഷം ഉടലെടുത്തിരുന്നു. യെച്ചൂരിയെ ദുര്‍ബലപ്പെടുത്താന്‍ പ്രത്യക്ഷമായും പരോക്ഷമായും വെല്ലുവിളിക്കാനുള്ള പ്രവണത പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്നു. രാഷ്ട്രീയമായ തര്‍ക്കങ്ങള്‍ക്കുപരിയായി വ്യക്തിപരമായ കണക്കുതീര്‍ക്കലിന്റെകൂടി വേദിയാണ് ഇപ്പോള്‍ സിപിഐഎം.

കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് ഗുജറാത്ത് നല്‍കുന്ന സൂചന. അങ്ങനെ ഒരു സാഹചര്യത്തില്‍ ദേശിയതാല്‍പര്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസുമായി നീക്ക്‌പോക്ക് നടത്തുന്നതില്‍ തെറ്റില്ല. ആപത്ഘട്ടത്തില്‍ കോണ്‍ഗ്രസുമായി കൂട്ടുകൂടുന്നതില്‍ വലിയ അപകടമില്ല. മോദിഭരണം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസുമായി കൂട്ടു ചേരുന്നുവെന്ന് ജനങ്ങളെ പറഞ്ഞു മനസിലാക്കാന്‍ പാര്‍ട്ടിക്ക് കഴിയുമായിരുന്നു. കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ല എന്നു പറയുന്നത് ആത്മഹത്യപരമായ തീരുമാനമാണ്.

വിഎസ് അച്യുതാനന്ദന്‍ സിപിഐഎം ജറനല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ കോണ്‍ഗ്രസ് വാദത്തിനു വേണ്ടി കത്ത് അയച്ചത് വളരെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ത്ത് 1964 ല്‍ പാര്‍ട്ടി പിളര്‍ത്തി പുറത്തുവന്ന് സിപിഐഎം രൂപികരിച്ച 32 നേതാക്കളില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത് വി.എസ് മാത്രമാണ്. അന്ന് കോണ്‍ഗ്രസുമായി ഒരു ബന്ധവും വേണ്ടെന്ന് പറഞ്ഞ വിഎസ് ഇപ്പോള്‍ കോണ്‍ഗ്രസ് ബന്ധത്തിനായി തന്നെ വാദിക്കുന്നത് കാലം കാത്തുവച്ച കാവ്യനീതിയാണ്. അദേഹത്തെക്കാള്‍ “വലിയ” വിപ്ലവകാരികള്‍ ഇപ്പോള്‍ പറയുന്നത് കോണ്‍ഗ്രസുമായി ബന്ധം പാടില്ലന്നാണ്. ഇതു ചരിത്രത്തിന്റെ ഒരോ തമാശകളാണ്.

സിപിഐഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് രാഷ്ട്രീയമായും ധാര്‍മികമായും തുടരാന്‍ സീതാറാം യെച്ചൂരി അര്‍ഹനല്ല. എന്നാല്‍ സിപിഐഎമ്മിന്റെ സെറ്റപ്പ് വേറെയാണ്. ജനറല്‍ സെക്രട്ടറി പറഞ്ഞാല്‍ പോലും പാര്‍ട്ടിയില്‍ ആരും അനുസരിക്കണമെന്നില്ല. അദേഹത്തിന്റെ സ്ഥാനം തന്നെ ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. സിപിഐഎമ്മിന് പുതിയ ജനറല്‍ സെക്രട്ടറി വന്നാല്‍ പോലും അത്ഭുതത്തിന് അവകാശവുമില്ല.

Read more

യെച്ചൂരിയെ താഴ്ത്തിക്കെട്ടാനും അദേഹത്തെ ഒതുക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്നത്. ബംഗാള്‍, കേരളം ഘടകങ്ങള്‍ തമ്മിലുള്ള മൂപ്പിളമ തര്‍ക്കമാണ് ഇപ്പോള്‍ സിപിഐഎമ്മില്‍. പ്രകാശ് കാരാട്ടും പിണറായി വിജയനും അദേഹത്തോടൊപ്പം നില്‍ക്കുന്നവരും യെച്ചൂരിയുടെ മേല്‍ നേടിയ വിജയമാണ് കഴിഞ്ഞ ദിവസം കേന്ദ്രകമ്മറ്റിയില്‍ കണ്ടത്. അതായത് യെച്ചൂരിയുടെ മേല്‍ നേടിയ “പ്രകാശവിജയം”