ഇടിക്കൂട്ടില്‍ വെള്ളി; ലോക ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി അമിത് പംഗല്‍

ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം അമിത് പംഗലിന് വെള്ളി. ഫൈനലില്‍ ഉസ്ബെകിസ്താന്റെ ഷാഖോബിദീന്‍ സൈറോവിനോടെ തോറ്റെങ്കിലും ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമെന്ന റെക്കോഡ് അമിത് പേരിനൊപ്പം ചേര്‍ത്തു.

നിലവിലെ ഒളിമ്പിക് ചാമ്പ്യനായ സൈറോവിനോട് 5-0 ത്തിനാണ് അമിത് പരാജയപ്പെട്ടത്. റഷ്യയിലെ എക്കാറ്റരിന്‍ബര്‍ഗില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം ഫ്‌ളൈ വെയ്റ്റ് വിഭാഗത്തിലായിരുന്നു അമിതിന്റെ മത്സരം.

സെമി ഫൈനലിനൊടുവില്‍ കസാഖ്സ്താന്റെ സാകെന്‍ ബിബോസിനോവിനെ പരാജയപ്പെടുത്തിയാണ് (32) ഈ ഹരിയാണക്കാരന്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. അതിനൊപ്പം ഒളിമ്പിക്‌സ് ബര്‍ത്തും അമിത് സ്വന്തമാക്കിയിരുന്നു.

വനിതാ വിഭാഗത്തില്‍ മേരികോം ലോകചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം നേടിയിരുന്നു. എന്നാല്‍ പുരുഷ താരത്തിന് ഇതുവരെ ആ നേട്ടം കൈവരിക്കാനായിട്ടില്ല. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ഇതുവരെ വെങ്കല നേട്ടം മാത്രമാണ് ഇന്ത്യയ്ക്ക് അവകാശപ്പെടാനുണ്ടായിരുന്നത്. നേരത്തെ വിജേന്ദര്‍ സിങ് (2009), വികാസ് കൃഷ്ണന്‍ (2011), ശിവ ഥാപ്പ (2015), ഗൗരവ് ബിഥൂരി (2017), മനീഷ് കൗശിക് (2019) എന്നിവരാണ് വെങ്കലം നേടിയത്.

ഹരിയാണയിലെ റോത്തക് ജില്ലയിലെ മെയ്ന വില്ലേജില്‍ 1995 ഒക്ടോബര്‍ 16-നാണ് അമിത്തിന്റെ ജനനം. പിതാവ് ചൗധരി വിജേന്ദര്‍ സിങ് പംഗല്‍ കര്‍ഷകനാണ്. മൂത്ത സഹോദരന്‍ അജയ് പംഗലിന്റെ നേട്ടങ്ങളില്‍ ആകൃഷ്ടനായാണ് അമിതും ഇടിക്കൂട്ടിലെത്തുന്നത്.

2017ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 49 കിലോ വിഭാഗത്തില്‍ വെങ്കലം നേടിയതോടെയാണ് അമിത് ശ്രദ്ധ നേടുന്നത്. അതേവര്‍ഷം തന്നെ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ കടക്കാനും താരത്തിനായി. പിന്നാലെ 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ അമിത്, അതേവര്‍ഷം തന്നെ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ ജേതാവുമായി. ഈ വര്‍ഷം നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും അമിത് സ്വര്‍ണ നേട്ടം സ്വന്തമാക്കിയിരുന്നു.