വാര്‍ത്താ നേരങ്ങളില്‍ മെസിയെ മറികടന്ന് ക്രിസ്റ്റ്യാനോ; സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ച് ഇഞ്ചുറി ടൈം ഗോള്‍

ആധുനിക ഫുട്‌ബോളിലെ ഹരം കൊള്ളിക്കുന്ന താരയുദ്ധമാണ് ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ അര്‍ജന്റൈന്‍ പ്രതിഭ ലയണല്‍ മെസിയും ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗീസ് തുറുപ്പുചീട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലെ മത്സരം.
ചിലപ്പോള്‍ മെസി വിജയിയാകും; മറ്റുചിലപ്പോള്‍ ക്രിസ്റ്റ്യാനോയും. ചാമ്പ്യന്‍സ് ലീഗിലെ ഒടുവിലത്തെ മത്സരങ്ങളിലൂടെയും മെസിയും ക്രിസ്റ്റ്യാനോയും വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. ഇക്കുറി മെസിയെ ക്രിസ്റ്റ്യാനോ കടത്തിവെട്ടിയെന്നു പറയാം.

പിഎസ്ജിയുടെ കുപ്പായത്തിലെ കന്നി ഗോളിനുള്ള കാത്തിരിപ്പിന് കഴിഞ്ഞ ദിവസമാണ് മെസി വിരാമമിട്ടത്. ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വലയില്‍ മെസി തൊടുത്ത വെടിയുണ്ട തുളച്ചുകയറിയപ്പോള്‍ ഗാലറി ഇളകി മറിഞ്ഞു. രണ്ടാം പകുതിയില്‍ വലതു വിങ്ങുവഴി പന്തുമായി കുതിച്ച മെസി, കെയ്‌ലിയന്‍ എംബാപെക്ക് വച്ചുമാറിയ പന്ത് തിരികെ വാങ്ങി മനോഹരമായൊരു ഷോട്ടിലൂടെ സിറ്റിയുടെ ഗോള്‍ വല കുലുക്കുകയായിരുന്നു. മെസിയുടെ മാന്ത്രിക സ്പര്‍ശം അടിവരയിട്ട ഗോള്‍ ഏറെ വാഴ്ത്തപ്പെട്ടു. അങ്ങനെ വാര്‍ത്തയുടെ ലോകത്തെ മണിക്കൂറുകളോളം മെസിയുടെ ഗോള്‍ അടക്കിഭരിച്ചു.

പക്ഷേ, ക്രിസ്റ്റ്യാനോയുടെ ഗോള്‍ വന്നതോടെ മെസിക്ക് വഴിമാറേണ്ടിവന്നു. ഇഞ്ചുറി ടൈമില്‍ സ്പാനിഷ് ക്ലബ്ബ് വിയ്യാറയലിന്റെ ഹൃദയം തകര്‍ത്ത ക്രിസ്റ്റ്യാനോയുടെ കരുത്തുറ്റ സ്‌ട്രൈക്ക് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നതാണ് പിന്നീട് കണ്ടത്. വലിയ വേദിയിലെ മത്സരങ്ങളുടെ ഏറ്റവും നിര്‍ണായക സമയത്ത് സ്‌കോര്‍ ചെയ്യാനുള്ള ക്രിസ്റ്റ്യാനോയുടെ കഴിവിനെ ആരാധകര്‍ വാഴ്ത്തി. സമ്മര്‍ദ്ദ നിമിഷങ്ങളെ നെഞ്ചുറപ്പോടെ നേരിട്ട്, സ്വന്തം ടീമിന്റെ രക്ഷകനാകുന്ന ക്രിസ്റ്റ്യാനോയെ ഒരിക്കല്‍ക്കൂടി ദര്‍ശിച്ചതായും ഫുട്‌ബോള്‍ വിദഗ്ധര്‍ പറഞ്ഞു. മെസിയുടെ ഗോള്‍ സുന്ദരമായിരുന്നു. എന്നാല്‍ ഗോളിന് പിറവികൊടുത്ത സമയത്തിലൂടെ (90+5 മിനിറ്റ്) ക്രിസ്റ്റ്യാനോ മെസിയെ കടത്തിവെട്ടിയെന്നു പറയാം. കളിയുടെ അന്ത്യനിമിഷങ്ങളില്‍ ഗോളടിക്കാനുള്ള ക്രിസ്റ്റ്യാനോയുടെ മികവിന്റെ ഉത്തമോദാഹരണമായും വിയ്യാ റയലിനെതിരായ സ്‌ട്രൈക്ക് വിലയിരുത്തപ്പെടുന്നു.