അല്‍ ഹിലാലുമായി മെസി കരാറില്‍ ?; പ്രതികരിച്ച് പിതാവ് ജോര്‍ജെ മെസി

യെണല്‍ മെസി സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലുമായി കരാറിലൊപ്പിട്ടെന്ന വാര്‍ത്ത നിഷേധിച്ച് താരത്തിന്റെ പിതാവ് ജോര്‍ജെ മെസി. നിലവിലെ സീസണ്‍ അവസാനിച്ചതിന് ശേഷം മാത്രമേ അന്തിമതീരുമാനമെടുക്കൂവെന്ന് ജോര്‍ജെ അറിയിച്ചു.

അല്‍ ഹിലാലില്‍ കളിക്കാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്ത വ്യാജമാണെന്ന് പ്രശസ്ത ഫുട്ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയും സ്ഥിരീകരിച്ചു. താരത്തിന്റെ നിലവിലെ സാഹചര്യങ്ങളില്‍ ഒരുമാറ്റവും ഉണ്ടായിട്ടില്ലെന്നും ഈ സീസണിന്റെ അവസാനം മാത്രമെ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും റൊമാനോ ട്വീറ്റ് ചെയ്തു.

സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിന്റെ ഓഫര്‍ ഇപ്പോഴും മേശപ്പുറത്താണെന്നും ബാഴ്സലോണയും താരത്തിനായി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെന്നും റൊമാനോ ട്വീറ്റില്‍ പറഞ്ഞു.

3270 കോടി രൂപയുടെ കരാറില്‍ മെസി അല്‍ ഹിലാലില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഔദ്യോഗിക സ്ഥിരീകരണം വരുന്ന മണിക്കൂറുകളില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

നിലവില്‍ പി.എസ്.ജിയില്‍ കളിക്കുന്ന മെസി ക്ലബ്ബിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം ടീം വിടുമെന്ന് സൂചനകളുണ്ടായിരുന്നു.