ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; പ്രധാനമന്ത്രി വിട്ടുനില്‍ക്കുന്നത് ആറ് വര്‍ഷത്തിനിടെ ഇതാദ്യം

കാനഡയില്‍ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനില്‍ക്കും. ആറ് വര്‍ഷത്തിനിടെ ഇതാദ്യമായാണ് പ്രധാനമന്ത്രി ജി7 ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. കാനഡയുമായുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുക. ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക സമ്പദ്വ്യവസ്ഥകളുടെ കൂട്ടായമയായ യൂറോപ്യന്‍ യൂണിയന്‍, ഐഎംഎഫ്, ലോകബാങ്ക്, ഐക്യരാഷ്ട്രസഭഎന്നിവര്‍ ഭാഗമാകുന്ന ഉച്ചകോടിയില്‍ നിന്നാണ് പ്രധാനമന്ത്രി വിട്ടുനില്‍ക്കുന്നത്.

മേയ് പകുതിയോടെ നടക്കാനിരിക്കുന്ന ജി7 യോഗത്തിലേക്ക് കാനഡയില്‍ നിന്നുള്ള ക്ഷണം ഇന്ത്യ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖാലിസ്ഥാന്‍ വിഘടന വാദികളുടെ കേന്ദ്രമായി കാനഡ ഉയര്‍ന്നുവന്നിരിക്കുന്നതിനാല്‍ സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് ഇന്ത്യയാണ് ഉത്തരവാദിയെന്ന് മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതോടെ ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ വീണു.

ട്രൂഡോയുടെ ആരോപണം ഇന്ത്യ ശക്തമായി നിഷേധിച്ചിട്ടും യാതൊരുവിധ തെളിവുകള്‍ നല്‍കാനും ട്രൂഡോയ്ക്ക് കഴിഞ്ഞില്ല. ഇന്ത്യ കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ സേവനങ്ങള്‍ നിര്‍ത്തിവച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് ട്രൂഡോ സ്ഥാനമൊഴിയുകയും രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ ലിബറല്‍ പാര്‍ട്ടിയില്‍ നിന്നും മാര്‍ക്ക് കാര്‍ണി രാജ്യത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു.