കാത്തിരുന്ന് വലനെയ്ത് ഇരപിടിച്ച ചിലന്തികള്‍; റഷ്യയെ വിറപ്പിച്ച യുക്രൈനിന്റെ ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്

വലനെയ്തു കാത്തിരുന്ന് ഇരപിടിച്ച യുക്രൈയ്ന്‍ തന്ത്രം അക്ഷരാര്‍ത്ഥത്തില്‍ റഷ്യയെ വിറപ്പിച്ചു. യുക്രെയ്ന്‍-റഷ്യന്‍ സൈനിക സംഘര്‍ഷം പുതിയ തലങ്ങളിലേക്ക് വര്‍ഷങ്ങള്‍ കടന്ന് നീങ്ങുമ്പോള്‍ ഒരു വര്‍ഷത്തിലേറെയായി ആസൂത്രണം ചെയ്ത ഒരു നീക്കത്തിലൂടെ യുക്രെയ്ന്‍ റഷ്യയുടെ നിരവധി സൈനിക വിമാനത്താവളങ്ങളില്‍ വലിയ തോതിലുള്ള ഡ്രോണ്‍ ആക്രമണം നടത്തി പേരുകേട്ട റഷ്യന്‍ സൈന്യത്തെ ഞെട്ടിച്ചു. കോടിക്കണക്കിനു ഡോളര്‍ വിലമതിക്കുന്ന റഷ്യയുടെ പോര്‍വിമാനങ്ങളാണ് യുക്രെയ്‌നിന്റെ പതിയിരുന്ന ആക്രമണത്തില്‍ തകര്‍ന്നത്. ആ തന്ത്രത്തിന് യുക്രെയ്ന്‍ നല്‍കിയ പേരാണ്’ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്’ ഓപ്പറേഷന്‍.

സമയമെടുത്ത് വല നെയ്ത് ഇരയ്ക്ക് വേണ്ടി കാത്തിരുന്ന് കൃത്യസമയത്ത് ഇരയെ വലയ്ക്കുള്ളിലാക്കി ഇല്ലാതാക്കുന്ന പതിയിരുന്ന പോര്‍മുഖമാണ് യുക്രെയ്ന്‍ തുറന്നത്. റഡാറുകളെയും പ്രതിരോധ സംവിധാനങ്ങളേയും നിഷ്പ്രഭമാക്കി സൈനിക വ്യോമ താവളങ്ങള്‍ തകര്‍ത്ത യുക്രൈന്‍ ഡ്രോണ്‍ ആക്രമണം ഒന്നരവര്‍ഷം നീണ്ട തയാറെടുപ്പിനൊടുവിലാണ് നടന്നത്.

ഫസ്റ്റ്-പേഴ്സണ്‍-വ്യൂ (എഫ്പിവി) ഡ്രോണുകള്‍ ഉപയോഗിച്ച് 41 റഷ്യന്‍ യുദ്ധവിമാനങ്ങള്‍ യുക്രെയ്ന്‍ തകര്‍ത്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യുക്രൈന്റെ ഈ മിന്നല്‍ ഡ്രോണ്‍ ആക്രമണത്തില്‍ റഷ്യയ്ക്ക് സംഭവിച്ച നാശനഷ്ടം ഏകദേശം 700 കോടി ഡോളറിന്റേതാണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

സൈബീരിയയിലെ ഒരു വിമാനത്താവളം വരെ ആക്രമണത്തിന് ഇരയായി. ‘ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്’ ജൂണ്‍ 1ന് ഒരു കൂട്ടം യുക്രെനിയന്‍ ഡ്രോണുകള്‍ റഷ്യന്‍ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന അഞ്ച് സൈനിക വിമാനത്താവളങ്ങളെ ലക്ഷ്യം വെച്ചുനടത്തിയതാണ്. ഏകദേശം 41 ബോംബര്‍ വിമാനങ്ങള്‍ നശിപ്പിച്ചതോടെ ലോകം ഞെട്ടി. ജൂണ്‍ 2 ന് ഇസ്താംബൂളില്‍ നടക്കാനിരുന്ന സമാധാന ചര്‍ച്ചകള്‍ക്ക് തൊട്ടുമുമ്പായിട്ടാണ് യുക്രെയ്ന്‍ ഇത് ആസൂത്രണം ചെയ്തതെന്നതും ശ്രദ്ധേയമാണ്.

Read more

നേരത്തെ വെടിനിര്‍ത്തലിന് ശേഷം സമാധാന ചര്‍ച്ചയെന്ന യുക്രെയ്ന്‍ പ്രസിഡന്റെ വ്‌ളോദിമര്‍ സെലന്‍സ്‌കിയുടെ നിര്‍ദേശം റഷ്യന്‍ പ്രസിഡന്റ് പുടിന്‍ തള്ളിയിരുന്നു. പിന്നാലെയാണ് ചര്‍ച്ചയ്ക്ക് മുമ്പ് തന്ത്രപരമായ നീക്കം. ഒരു പൂര്‍ണ്ണ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അമേരിക്കയുടെയും യൂറോപ്പിന്റെയും ആണവായുധങ്ങളെ നശിപ്പിക്കാന്‍ ലക്ഷ്യമിട്ട് റഷ്യ രൂപകല്‍പ്പന ചെയ്ത ‘ഡൂംസ്‌ഡേ ബോംബറുകള്‍’ ആണ് ഡ്രോണ്‍ ആക്രമണത്തില്‍ തകര്‍ന്നതെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യ ഈ വിമാനങ്ങളില്‍ രൂപമാറ്റം വരുത്തി ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് യുക്രൈനെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് യുക്രൈന്‍ വൃത്തങ്ങളുടെ വാദം.