എനിക്ക് കഴിവുണ്ടോ? തിരിച്ചു പോകണോ? വീട്ടിലേക്ക് മടങ്ങുന്നത് അപമാനമായി തോന്നി, ഉറക്കെ കരയുമായിരുന്നു: നടി നിമ്രത് കൗര്‍

ബോളിവുഡില്‍ നായികയാകുന്നതിന് മുമ്പ് താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് പറഞ്ഞ് നടി നിമ്രത് കൗര്‍. ലഞ്ച് ബോക്‌സ് എന്ന ചിത്രത്തില്‍ നായിക ആയാണ് നിമ്രത് ബോളിവുഡില്‍ ശ്രദ്ധ നേടുന്നത്. ആ സിനിമ ലഭിക്കുന്നതിന് മുമ്പ് ജീവിത ചെലവിനുള്ള പണം എവിടെ നിന്ന് വരുമെന്നതിനെ കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ടിരുന്നു എന്നാണ് നിമ്രത് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

മുംബൈയില്‍ വന്നതിന് ശേഷം 2-3 മാസത്തോളം മ്യൂസിക് വീഡിയോകളില്‍ അഭിനയിക്കുകയും നിരവധി പരസ്യ ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 4-5 വര്‍ഷത്തോളം തിയേറ്റര്‍ ചെയ്തു. ചിലപ്പോള്‍ അടുത്ത ശമ്പളം എവിടെ നിന്ന് വരുമെന്നോര്‍ത്ത് ഞാന്‍ ആശങ്കപ്പെടാറുണ്ടായിരുന്നു. എനിക്ക് കഴിവുണ്ടോ? തിരിച്ചു പോകണോ?

ഞാന്‍ ചെയ്യുന്നത് കാണാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ടോ? അങ്ങനെ ലഞ്ച് ബോക്‌സ് സിനിമയ്ക്ക് മുമ്പ് ഇനി എന്ത് ചെയ്യണം എന്ന് അറിയാത്ത ഒരു ഘട്ടമുണ്ടായിരുന്നു. തിയേറ്റര്‍ ചെയ്യുന്ന സമയത്ത് എന്റെ ബാങ്ക് ബാലന്‍സ് വളരെ കുറഞ്ഞ ഒരു സമയമുണ്ടായിരുന്നു. പണം എവിടെ നിന്ന് വരുമെന്ന് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു.

അങ്ങനെയൊരു സാഹചര്യത്തില്‍ വീട്ടിലേക്ക് മടങ്ങുന്നത് മറ്റൊരുതരം അപമാനമാണ്. ഞാന്‍ വളരെ ദുഃഖിതയും മാനസികമായി തളരുകയും ചെയ്ത ദിവസങ്ങളുണ്ടായിരുന്നു. ഞാന്‍ കരയുമായിരുന്നു, ഒറ്റയ്ക്കാണെന്ന് തോന്നുമായിരുന്നു. പക്ഷേ ഉള്ളിനുള്ളില്‍ നിന്ന് ഒരു ശബ്ദം പറഞ്ഞു, ഉപേക്ഷിക്കരുതെന്ന് എന്നാണ് നിമ്രത് പറയുന്നത്.

2013ല്‍ ആണ് നിമ്രത് ‘ദ ലഞ്ച്‌ബോക്‌സ്’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചത്. ഇതിന് മുമ്പ് ‘വണ്‍ നൈറ്റ് വിത്ത് ദ കിംഗ്’ എന്ന ഇംഗ്ലീഷ് ചിത്രത്തില്‍ വേഷമിട്ടിരുന്നു. ‘യഹാന്‍’, ‘ലവ് ഷുവ് ടേ ചിക്കന്‍ ഖുറാന’, ‘കുല്‍: ദ ലെഗസി ഓഫ് ദ റൈസിംഗ്‌സ്’, ‘സ്‌കൈ ഫോഴ്‌സ്’ എന്നിവയാണ് നിമ്രതിന്റെ പ്രധാന ചിത്രങ്ങള്‍. ‘സെക്ഷന്‍ 84’ ആണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.