പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധം കനക്കുന്നു; കാരക്കോറം ദേശീയപാത ഉപരോധിച്ചു

പാക് അധിനിവേശ കശ്മീരില്‍ പാക് ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവില്‍. പാക് അധിനിവേശ കശ്മ്മീരിന്റെ ഭാഗമായ ഗില്‍ജിത്-ബാള്‍ട്ടിസ്താനിലെ ആയിരക്കണക്കിനാളുകള്‍ ആണ് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കാരക്കോറം ദേശീയപാത പ്രതിഷേധത്തിന്റെ ഭാഗമായി മൂന്ന് ദിവസമായി ഉപരോധിക്കുന്നു.

ഭീകരര്‍ക്ക് ഭരണകൂടം നഷ്ടപരിഹാരം അനുവദിക്കുകയും വ്യാപാരികള്‍ക്ക് നല്‍കാതിരിക്കുകയും ചെയ്തതാണ് പ്രതിഷേധത്തിനുകാരണമെന്ന് ഷെരീഫിന്റെ പാര്‍ട്ടിയിലെ ഒരു നേതാവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പാക് ഭരണകൂടത്തിന്റെ വ്യാപാരനയങ്ങള്‍ക്കെതിരെയും ഷഹബാസ് ഷെരീഫ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനെതിരെയും ഭരണകക്ഷിയായ പിഎംഎല്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയകക്ഷികള്‍ പിന്തുണ നല്‍കുന്ന ഗില്‍ജിത്-ബാള്‍ട്ടിസ്താനിലെ വ്യാപാരികളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.

Read more

ചൂഷണത്തിനും സാമ്പത്തിക തകര്‍ച്ചയ്ക്കും വഴിവെക്കുന്ന പുതിയ നിയമത്തിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ ദേശീയപാതയില്‍ കുത്തിയിരിപ്പ് പ്രതിഷേധം തുടരുമെന്നാണ് വ്യാപാരികള്‍ പറയുന്നതെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂമിയും ധാതുസമ്പത്തും തട്ടിയെടുക്കുന്നതിനും അനിശ്ചിതമായ വൈദ്യുതി തടസ്സങ്ങള്‍ക്കും കാരണമായേക്കാവുന്ന നിയമം കൊണ്ടുവരുന്നതിനെതിരെ ഗില്‍ജിത്-ബാള്‍ട്ടിസ്താനില്‍ ഒരുമാസക്കാലമായി തുടരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ദേശീയപാതയിലെ ഉപരോധം.