ചരിത്രം രചിച്ച് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കുതിച്ചുയര്‍ന്ന് വാര്‍ഷിക വരുമാനം; 334 ശതമാനം വളര്‍ച്ച നേടി ഓഹരികള്‍, നിക്ഷേപകര്‍ക്ക് ഇത് സുവര്‍ണകാലം

എറണാകുളം കിഴക്കമ്പലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിറ്റെക്സ് ഗാര്‍മെന്റ്‌സ് നിക്ഷേപകരുടെ കൂടി സ്വപ്‌നങ്ങള്‍ പൂവണിയിക്കുന്നു. അതിശയിപ്പിക്കുന്ന ഓഹരി മുന്നേറ്റത്തിന് ചിറകുകള്‍ നല്‍കാന്‍ വാര്‍ഷിക വരുമാനത്തിലെ വമ്പന്‍ കുതിപ്പും കാരണമാണ്. ആദ്യമായി കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് 1,000 കോടി രൂപ വാര്‍ഷിക വരുമാനം പിന്നിട്ടതോടെയാണ് നിക്ഷേപകരുടെ സ്വപ്‌നങ്ങള്‍ക്ക് കിറ്റെക്‌സ് നിറങ്ങള്‍ നല്‍കിയിരിക്കുന്നത്.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1001.34 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വാര്‍ഷിക വരുമാനം 631.17 കോടി രൂപയായിരുന്നു. ഇതോടെ കഴിഞ്ഞവര്‍ഷത്തെ സംയോജിത ലാഭം 55.83 കോടി രൂപയില്‍ നിന്ന് 143.14% കുതിച്ച് 135.74 കോടി രൂപയിലുമെത്തി. കഴിഞ്ഞവര്‍ഷത്തെ അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ സംയോജിത ലാഭം മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 19.74 കോടി രൂപയില്‍ നിന്ന് 61.15% മുന്നേറി 31.81 കോടി രൂപയായെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കി.

കഴിഞ്ഞപാദ മൊത്ത വരുമാനം 176.29 കോടി രൂപയില്‍ നിന്ന് 72.94% ഉയര്‍ന്ന് 304.85 കോടി രൂപയായി. കിറ്റെക്‌സിന്റെ വാര്‍ഷിക വരുമാനത്തിലെ വളര്‍ച്ച നിക്ഷേപകര്‍ക്ക് നല്‍കിയ ലാഭം ചെറുതല്ല. കിറ്റെക്സ് ഒരു വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയത് 300 ശതമാനത്തിലധികം നേട്ടമാണ്. 2024 ജൂലൈയില്‍ വെറും 69 രൂപയായിരുന്ന ഓഹരി വില ഇപ്പോള്‍ 334 ശതമാനം ഉയര്‍ന്ന് 300 രൂപയിലെത്തി. 2024 ന്റെ രണ്ടാം പാതിയിയില്‍ ഓഹരി വിപണിയിലുണ്ടായ വില്‍പ്പന സമ്മര്‍ദ്ദത്തിനിടയിലും അതിശയകരമായ വളര്‍ച്ച ഓഹരി കാഴ്ചവച്ചുവെന്നതാണ് ശ്രദ്ധേയം.

2025 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യപാതിയില്‍ 219 ശതമാനമാണ് ഓഹരിയുടെ നേട്ടം. ഒരു വര്‍ഷം മുന്‍പ് കിറ്റെക്‌സില്‍ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 4.35 ലക്ഷമായി വളര്‍ച്ച കൈവരിക്കുമായിരുന്നു. നിലവില്‍ 7,500 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ടുകൊണ്ട് വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് കിറ്റെക്സ് ഗാര്‍മെന്റ്‌സ് ലിമിറ്റഡ് നടത്തുന്നത്. കിറ്റെക്‌സസ് ഗാര്‍മെന്റ്‌സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ കിറ്റെക്‌സ് അപ്പാരല്‍ പാര്‍ക്ക്സ് ലിമിറ്റഡ് (കെഎപിഎല്‍), വാറങ്കലിലും ഹൈദരാബാദിലും രണ്ട് ഘട്ടങ്ങളിലായി 3,550 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് നടത്തുന്നത്. വാറങ്കലില്‍ 1,550 കോടി ഇതിനകം നിക്ഷേപിച്ചിട്ടുണ്ട്.

ഉല്‍പ്പാദനം പൂര്‍ണ്ണതോതിലാകുമ്പോള്‍ 5,000 കോടി വരുമാനം നേടാനാണ് കെഎപിഎല്‍ ലക്ഷ്യമിടുന്നത്. വാറങ്കല്‍ യൂണിറ്റ് 2025 ഏപ്രിലില്‍ പ്രവര്‍ത്തനം ആരംഭിക്കും, തുടര്‍ന്ന് 2026 ഡിസംബറില്‍ ഹൈദരാബാദ് യൂണിറ്റും പ്രവര്‍ത്തനം ആരംഭിക്കും. പുതിയ സൗകര്യങ്ങള്‍ സജ്ജമാകുന്നതോടെ 25,000 പേര്‍ക്ക് തൊഴില്‍ അവസരവും ഇവിടെ ഒരുങ്ങും. ഇന്ത്യ യുകെ-യുഎസ് തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെടുന്നത് കിറ്റെക്‌സ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തലുകള്‍.