മെസിയാണ് ലോകം കണ്ട എക്കാലത്തെയും മികച്ച താരമെന്ന് എന്റെ വായില്‍ നിന്നും വീഴില്ല: കാര്‍ലോ അന്‍സലോട്ടി

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയാണ് ലോകം കണ്ട എക്കാലത്തെയും മികച്ച താരമെന്ന് താന്‍ പറയില്ലെന്ന് റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി. അര്‍ജന്റീന ലോകകപ്പ് കൂടി നേടിയതോടെ മെസി ലോകത്തിലെ എക്കാലത്തെയും മികച്ച താരമാണെന്ന ചര്‍ച്ചകള്‍ ചൂടുപിടിച്ചു നടക്കവേയാണ് അന്‍സലോട്ടിയുടെ പ്രതികരണം.

മെസി ലോകം കണ്ട എക്കാലത്തെയും മികച്ച താരമാണെന്ന് ഞാന്‍ പറയില്ല. അങ്ങനെ പറയാന്‍ കഴിയില്ല. ഓരോ സമയത്തും മികച്ച താരങ്ങള്‍ ഉണ്ടായിട്ടുണ്ട്. യൊഹാന്‍ ക്രൈഫ്, ഡീഗോ മറണോഡ തുടങ്ങിയ താരങ്ങള്‍ കളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് ആഞ്ചലോട്ടി പറഞ്ഞു.

ഖത്തര്‍ ലോകകപ്പില്‍ ചരിത്രനേട്ടമാണ് ലയണല്‍ മെസിയും സംഘവും കുറിച്ചത്. 36 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് വിരാമമിട്ടാണ് മെസിയും കൂട്ടരും ഖത്തര്‍ മണ്ണില്‍ നിന്നും ലോകകപ്പുമായി മടങ്ങിയത്.

ലോകകപ്പ് കിരീടം നേടി അര്‍ജന്റീന നാട്ടിലെത്തിയിട്ടും ഖത്തറില്‍ ഇപ്പോഴും ആകെയൊരു മെസി മയമാണ്. ഇപ്പോള്‍ ഖത്തറില്‍ മെസി താമസിച്ചിരുന്ന മുറി മ്യൂസിയം ആക്കി മാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിട്ടുള്ളത്. ഖത്തര്‍ യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലിലാണ് ലോകകപ്പ് സമയത്ത് അര്‍ജന്റീന ടീം താമസിച്ചിരുന്നത്.