ഒടുവില്‍ ഇന്ത്യന്‍ താരങ്ങളോട് മാപ്പ് പറഞ്ഞ് യുവരാജ് സിംഗ്

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യൂസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കെതിരെ ജാതീയ അധിക്ഷേപം നടത്തിയതിന് മാപ്പ് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ട്വിറ്ററിലൂടെയാണ് യുവരാജ് ഖേദ പ്രകടനം നടത്തയത്. രോഹിത്തുമായുളള തത്സമയ ചാറ്റിനിടെയായിരുന്നു യുവരാജ് ഇന്ത്യന്‍ താരങ്ങളെ കുറിച്ച് മോശം പരാമര്‍ശനം നടത്തിയത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം യുവരാജിനെതിരെ ദളിത് ആക്റ്റിവിസ്റ്റും അഭിഭാഷകനുമായ രജത് കല്‍സന്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് യുവരാജിന്റെ മാപ്പുപറച്ചില്‍.

മനുഷ്യരെ തരംതിരിച്ച് കാണാന്‍ ഞാന്‍ പഠിച്ചിട്ടില്ലെന്ന് യുവരാജ് പറയുന്നു. “ജാതി, നിറം, വര്‍ഗം, ലിംഗം എന്നിവയുടെ പേരില്‍ മനുഷ്യരെ തരംതിരിക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഈ കുറിപ്പിലൂടെ വ്യക്തമാക്കാന്‍ പോകുന്നതും അതാണ്. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഞാനിപ്പോള്‍ നിലകൊള്ളുന്നത്. ഒരോ വ്യക്തിയേയും ഞാന്‍ ബഹുമാനിക്കുന്നു. ഓരോ ജീവനും മഹത്തരമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

എന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണം പലരേയും തെറ്റിദ്ധരിപ്പിച്ചെന്ന് ഞാന്‍ മനസിലാക്കുന്നു. ഉത്തരവാദിത്വപ്പെട്ട ഇന്ത്യന്‍ പൗരനെന്ന നിലയില്‍ എന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വേദനയുണ്ടാക്കിയെങ്കിന്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.”” പോസ്റ്റില്‍ യുവി പറയുന്നു.

ഏപ്രിലില്‍ രോഹിത് ശര്‍മയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് സെഷനിടെയാണ് യുവരാജ് ചാഹലിനെ ജാതീയമായി അധിക്ഷേപിച്ചത്. ഇരുവരും തമ്മിലുള്ള ഇന്‍സ്റ്റഗ്രാം ലൈവിലെ വീഡിയോയില്‍ ചാഹലിനെ കളിയാക്കുന്ന ക്ലിപ്പ് വ്യാപകമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ടിക് ടോക് പ്രേമത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് യുവി വിവാദ പരാമര്‍ശം നടത്തിയത്. താഴ്ന്ന ജാതിക്കാരെ പരിഹസിക്കാനായി ഉപയോഗിക്കുന്ന വാക്ക് ചാഹലിനെ കളിയാക്കാനായി യുവി ഉപയോഗിച്ചു എന്നാണ് ആരോപണം.