ഗാംഗുലിയും ജയ് ഷായും പുറത്തേയ്‌ക്കോ?, ഇരുവര്‍ക്കും ഇന്ന് ഏറെ നിര്‍ണായകം

തുടര്‍ച്ചയായി മൂന്ന് വര്‍ഷം ബിസിസിഐയിലോ സംസ്ഥാന അസോസിയേഷനിലോ ഭാരവാഹിത്വം വഹിക്കാന്‍ കഴിയില്ലെന്ന ചട്ടത്തില്‍ ഇളവ് വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് കൃഷ്ണ മുരാരി, ജസ്റ്റിസ് ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഹര്‍ജി തള്ളിയാല്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ് തുടങ്ങിയവര്‍ക്ക് സ്ഥാനമൊഴിയേണ്ടിവരും. ബിസിസിഐ ആവശ്യത്തിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയും കോടതിയെ സമീപിച്ചിട്ടുണ്ട്.

ബിസിസിഐയുടെ 39-ാം പ്രസിഡന്റായി അധികാരമേറ്റ ഗാംഗുലി 2019 ലാണ് സ്ഥാനം ഏറ്റെടുത്തത്. 10 മാസം കാലാവധിയില്‍ സ്ഥാനം ഏറ്റെടുത്ത ഗാംഗുലി പിന്നീട് തുടരുക ആയിരുന്നു. ഒരുപാട് മാറ്റങ്ങള്‍ ബിസിസിയില്‍ പരീക്ഷിക്കാന്‍ ദാദയുടെ ഭരണ കാലത്ത് സാധിച്ചു എന്നത് വിജയം തന്നെയാണ്.

ജയ് ഷാ 2014 മുതല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായിരുന്നു. നിലവില്‍ ബിസിസിഐ സെക്രട്ടറി എന്നതിനുപുറമേ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റ് കൂടിയാണ് ജയ് ഷാ.