വിന്‍ഡീസ് തിരിച്ചുവന്നില്ല; ദക്ഷിണാഫ്രിക്കയ്ക്ക് ജയം

ടി20 ലോക കപ്പിലെ ഗ്രൂപ്പ് വണ്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച ജയം. നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റിന്‍ഡീസിനെ എട്ടു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക കീഴടക്കിയത്. വിന്‍ഡീസിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. നേരത്തെ ഇംഗ്ലണ്ടിനോടും കരീബിയന്‍ ടീം തോറ്റിരുന്നു. സ്‌കോര്‍: വിന്‍ഡീസ്-143/8 (20 ഓവര്‍). ദ.ആഫ്രിക്ക- 144/2 (18.2).

ബാറ്റിംഗിലും ബോളിംഗിലും വിന്‍ഡീസിനെ വ്യക്തമായ മുന്‍തൂക്കത്തോടെ മറികടന്നാണ് ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി ഓപ്പണര്‍ എവിന്‍ ലൂയിസ് (56) അര്‍ദ്ധ ശതകം നേടി. ക്യാപ്റ്റന്‍ കെയ്‌റണ്‍ പൊള്ളാര്‍ഡ് (26) വിന്‍ഡീസ് സ്‌കോറില്‍ തരക്കേടില്ലാത്ത സംഭാവന നല്‍കി. ലെന്‍ഡല്‍ സിമ്മണ്‍സ് (16), നിക്കോളസ് പൂരന്‍ (12), ക്രിസ് ഗെയ്ല്‍ (12), ആന്ദ്രെ റസല്‍ (5), ഷിമ്രോണ്‍ ഹെറ്റ്മയര്‍ (1) എന്നിവര്‍ തിളങ്ങിയില്ല. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഡ്വെയ്ന്‍ പ്രിട്ടോറിയസ് മൂന്ന് വിക്കറ്റ് പിഴുതു. കേശവ് മഹരാജ് രണ്ടും ആന്റിച്ച് നോര്‍ട്ടിയ, കാഗിസോ റബാഡ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ചേസ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് നായകന്‍ തെംബ ബാവുമയെ (2) റണ്ണൗട്ടിലൂടെ തുടക്കത്തിലേ നഷ്ടപ്പെട്ടു. എന്നാല്‍ എയ്ദന്‍ മാര്‍ക്രം (51 നോട്ടൗട്ട്), റാസി വാന്‍ ഡെര്‍ ഡുസെന്‍ (43 നോട്ടൗട്ട്) റീസ ഹെന്‍ട്രിക്‌സ് (39) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് അനായാസ ജയം സമ്മാനിച്ചു. മാര്‍ക്രം രണ്ട ഫോറും നാല് സിക്‌സും പറത്തി. നാല് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് പിഴുത നോര്‍ട്ടിയ പ്ലേയര്‍ ഓഫ് ദ മാച്ച്.