ആ ദിവസമായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഉണ്ടായത്, അതിന്റെ അപ്പുറം ഒന്നും ഇല്ല : സഞ്ജു സാംസൺ

ലോകകപ്പിനുള്ള ടീമും ഓസ്ട്രേലിയയ്ക്കെതിരെയും ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചപ്പോൾ മലയാളി ആരാധകർ നിരാശയിലായി. ഏകദിനത്തിൽ മികച്ച റെക്കോഡുള്ള മലയാളി താരം സഞ്ജു സാംസണെ വീണ്ടും തഴഞ്ഞതാണ് ആരാധകരെ അസ്വസ്തരാക്കിയിരിക്കുന്നത്. ഏകദിനങ്ങളിൽ മോശം പ്രകടനം തുടരുന്ന സൂര്യകുമാർ യാദവ്, പരിക്കിന്റെ പിടിയിലുള്ള ശ്രേയസ് അയ്യർ യുവതാരങ്ങളായ ഋതുരാജ് ഗെയ്കവാദ് തിലക് വർമ എന്നിവരെല്ലാം ടീമിലിടം പിടിച്ചപ്പോഴും സഞ്ജുവിന് വിളിയെത്തിയില്ല എന്നതാണ് ആശ്ചര്യം വർധിപ്പിക്കുന്നത്. ഇപ്പോഴിതാ ഈ അവഗണനയിലുള്ള സഞ്ജുവിന്റെ പ്രതികരണം വൈറലായിരിക്കുകയാണ്.

ആരാധകരുടെ പിന്തുണ ഉള്ള സഞ്ജു പലപ്പോഴും ടീമിൽ വന്നുപോകുന്ന താതാരം മാത്രമായി ഒതുങ്ങുന്നു. അടുത്തിടെ ആദ്യമായി ഇന്ത്യൻ ടീമിലേക്ക് വിളിവന്ന സംഭവത്തെപ്പറ്റി സഞ്ജു സംസാരിക്കുകയുണ്ടായി. ശ്രീശാന്തിന് ശേഷം ഇന്ത്യൻ ടീമിലേക്കുള്ള മലയാളി താരത്തിന്റെ എൻട്രി ആരാധകർ ഏറെ ആകാംക്ഷയോടെയാണ് നോക്കി കണ്ടത്.

“എന്റെ പതിനെട്ടാം വയസ്സിലാണ് ഞാൻ രാജസ്ഥാൻ റോയൽസ് ടീമിലെത്തിയത്. ശേഷം 19ആം വയസ്സിൽ എനിക്ക് ഇന്ത്യൻ ടീമിൽ കളിക്കാനായി അവസരം ലഭിച്ചു. അന്ന് ഇന്ത്യൻ ടീമിലേക്ക് വിളി വരുമ്പോൾ ഞാൻ കോളേജിലായിരുന്നു. അങ്ങനെയൊരു വിളി ഇന്ത്യൻ ടീമിലേക്ക് വന്നതായി ഞാൻ അറിഞ്ഞിരുന്നില്ല. എന്റെ പിതാവാണ് കോളേജിലെ പ്രിൻസിപ്പാളിനോട് എന്നെ ഇന്ത്യൻ ടീമിലേക്ക് പരിഗണിച്ച കാര്യം വിളിച്ചറിയിച്ചത്.”- സഞ്ജു പറയുന്നു.

“ഇതോടെ വലിയൊരു സ്വീകരണമാണ് എനിക്ക് ലഭിച്ചത്. എന്റെ പിതാവും പ്രിൻസിപ്പാളും സുഹൃത്തുക്കളും എല്ലാവരും ചേർന്ന് അതൊരു വലിയ ആഘോഷമാക്കി. ബാൻഡ്സെറ്റ് ഒക്കെ കൂട്ടിയാണ് എന്നെ ഈ വാർത്ത അറിയിക്കാനായി അവരെത്തിയത്. എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത മനോഹരമായ ഒരു ഓർമ്മയാണ്. ശരിക്കും അന്ന് ഞാൻ സർപ്രൈസ്ഡ് ആയിരുന്നു.”- സഞ്ജു അഭിമുഖത്തിൽ പറഞ്ഞു.

ഏഷ്യൻ ഗെയിംസ്, ഏഷ്യാ കപ്പ്, ലോകകപ്പ് ഏറ്റവും ഒടുവിലായി ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിലും സഞ്ജു സാംസണിനെ ടീം ഇന്ത്യ തഴഞ്ഞിരിക്കുകയാണ്. ഈ തുടർച്ചയായ അവഗണനയ്ക്കിടെ കൗണ്ടി ക്രിക്കറ്റിൽ കളിക്കാൻ സഞ്ജു ശ്രമം നടത്തിയിരുന്നതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

കൗണ്ടിയിൽ നിന്നും സഞ്ജുവിനു ഓഫർ വരികയും അദ്ദേഹം ഒരു ടീമുമായി കരാർ ഒപ്പുവയ്ക്കുന്നതിനു തൊട്ടരികിൽ വരെയെത്തുകയും ചെയ്തിരുന്നു. പക്ഷെ ഈ സമയത്താണ് ഏഷ്യാ കപ്പിനുള്ള ടീമിലേക്കു റിസർവ് താരമായി സഞ്ജുവിനെ ടീമിലെടുക്കുന്നത്. ഇതോടെ കൗണ്ടിയിൽ നിന്നുള്ള ഓഫർ അദ്ദേഹം വേണ്ടെന്നു വയ്‌ക്കേണ്ടി വരികയായിരുന്നു.

ഓസീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. എന്നാൽ ടീം പ്രഖ്യാപനത്തിൽ ഒരു വിഭാഗം ആരാധകർ തൃപ്തരല്ല. ഏകദിനത്തിൽ മികച്ച റെക്കോഡുള്ള സഞ്ജുവിനെ വീണ്ടും തഴഞ്ഞതിൽ വലിയ വിമർശനമാണ് ഉയരുന്നത്.