റണ്ണൗട്ടില്‍ മൗനം വെടിഞ്ഞ് സര്‍ഫറാസ് ഖാന്‍, രവീന്ദ്ര ജഡേജയുടെ സന്ദേശം വെളിപ്പെടുത്തി

രാജ്കോട്ടില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനം അരങ്ങേറ്റ കളിക്കാരന്‍ സര്‍ഫറാസ് ഖാന്റെ പുറത്താകല്‍ തീര്‍ത്തും നിര്‍ഭാഗ്യകരമായിരുന്നു. തിരിച്ചടി നേരിട്ടെങ്കിലും ശാന്തത പാലിച്ച സര്‍ഫറാസ് മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ചു. സംഭവം ദൗര്‍ഭാഗ്യകരമാണെങ്കിലും സര്‍ഫറാസ് ഖാന്‍ ജഡേജയോട് ഒരു പകയും പുലര്‍ത്തിയില്ല. തെറ്റായ ആശയവിനിമയങ്ങള്‍ കളിയുടെ ഭാഗമാണെന്നും ക്രിക്കറ്റില്‍ ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

”ഞാന്‍ ജദ്ദു ഭായിയോട് (രവീന്ദ്ര ജഡേജ) പറഞ്ഞു, തെറ്റുകള്‍ സംഭവിക്കുന്നു, ഇത് കളിയുടെ ഒരു സാധാരണ ഭാഗമാണ്. തന്റെ മോശം തീരുമാനമാണ് ഞാന്‍ പുറത്താകാന്‍ കാരണമായതെന്ന് അദ്ദേഹം സമ്മതിച്ചു,” സര്‍ഫറാസ് മത്സരത്തിന് ശേഷം പറഞ്ഞു.

82ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു താരത്തിന്റെ പുറത്താകല്‍. പന്തു നേരിട്ട രവീന്ദ്ര ജഡേജ സിംഗിളിനായി മുന്നോട്ടുകുതിച്ചെങ്കിലും പെട്ടെന്നു തന്നെ പിന്‍വാങ്ങുകയായിരുന്നു. നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍നിന്ന് മുന്നോട്ട് ഓടിയ സര്‍ഫറാസിന് ഇതോടെ പിന്‍വാങ്ങേണ്ടിവന്നു. എന്നാല്‍ താരം ക്രീസിലെത്തുംമുന്‍പ് മാര്‍ക് വുഡ് റണ്‍ഔട്ടാക്കി.

ഡ്രസിങ് റൂമിലുണ്ടായിരുന്ന നായകന്‍ രോഹിത് ശര്‍മ തലയിലെ തൊപ്പി വലിച്ചെറിഞ്ഞാണ് ഇതിലുള്ള രോഷം തീര്‍ത്തത്. പുറത്താകലിനു ശേഷം ഡ്രസിംഗ് റൂമില്‍ നിരാശയോടെ ഇരിക്കുന്ന സര്‍ഫറാസിന്റെ ചിത്രങ്ങളും പുറത്തുവന്നു. 66 പന്തുകളില്‍നിന്ന് 62 റണ്‍സുമായി നല്ല രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്നു സര്‍ഫറാസ്. ഒരു സിക്‌സും ഒന്‍പതു ഫോറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

തന്റെ പിഴവാണ് സര്‍ഫറാസ് ഔട്ടാകാന്‍ കാരണം എന്ന് പറഞ്ഞ് ജഡേജ ഇന്‍സ്റ്റാഗ്രാം സ്റ്റോറി പങ്കുവെച്ചു. ജഡേജയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയരവെയാണ് മാപ്പ് പറഞ്ഞ് താരം രംഗത്തുവന്നത്. ”സര്‍ഫറാസ് ഖാന്‍ അങ്ങനെ ഔട്ടയതില്‍ വിഷമം തോന്നുന്നു. അത് എന്റെ തെറ്റായ കോളായിരുന്നു. അദ്ദേഹം നന്നായി കളിച്ചു,” ജഡേജ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പറഞ്ഞു.