ടീം ഇന്ത്യയില്‍ നിര്‍ണായക മാറ്റം, ഒരു താരത്തിന് സ്ഥാനം നഷ്ടപ്പെടും

പൂണെ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റത്തിന് സാദ്ധ്യത. മധ്യനിരയില്‍ ഹനുമ വിഹാരിയെ മാറ്റി പകരം ഒരു പേസ് ബൗളറെ കളിപ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. പൂണെയിലെ പിച്ച് പേസര്‍മാരെ തുണയ്ക്കുന്നതിനാലാണ് ഇത്തരമൊരു പരീക്ഷണത്തിന് കോഹ്ലി ഒരുങ്ങുന്നത്.

അങ്ങനെയെങ്കില്‍ ഇഷാന്ത് ശര്‍മക്കും മുഹമ്മദ് ഷമിക്കുമൊപ്പം മൂന്നാം പേസറായി ഉമേഷ് യാദവ് ഇന്ത്യന്‍ ടീമിലെത്തും.

ഓപ്പണിംഗ് സ്ഥാനത്ത് തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെയ്ക്കുന്ന മായങ്ക് അഗര്‍വാളിനും രോഹിത് ശര്‍മയും ടീമില്‍ സ്ഥാനം ഉറപ്പാണ്. മൂന്നാമനായി പൂജാരയും നാലാം നമ്പറില്‍ കോഹ്ലിയും കളത്തിലിറങ്ങും.

വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയാണ് അഞ്ചാം സ്ഥാനത്ത് ബാറ്റേന്തുക. ആറാം നമ്പറിലാണ് ഇന്ത്യ പ്രതീക്ഷിക്കുന്ന മാറ്റത്തിന് സാദ്ധ്യതയുള്ളത്. വിഹാരിയ്ക്ക് പകരം വിക്കറ്റ് കീപ്പര്‍ സാഹയാകും കളിക്കുക.

സ്പിന്നര്‍മാരായി ജഡേജയും അശ്വിനും തുടരും. ബൗണ്‍സ് കുറഞ്ഞ പിച്ചില്‍ ഉമേഷ് അപകടകാരിയാകുമെന്നാണ് ടീം ഇന്ത്യ വിലയിരുത്തുന്നത്. ഇതായിരിക്കും പൂണെയിലെ ടീം ഇന്ത്യുടെ ഒരേയൊരു മാറ്റം.