ഏകദിന ലോകകപ്പ്: തുടര്‍ച്ചയായ തോല്‍വി, ഓസ്ട്രേലിയയ്ക്ക് എന്തുപറ്റി?; അവസ്ഥ പറഞ്ഞ് കമ്മിന്‍സ്

അഞ്ച് തവണ ഓസ്ട്രേലിയന്‍ ടീമിന് ലോകകപ്പ് 2023 ടൂര്‍ണമെന്റില്‍ ഇതുവരെ തങ്ങളുടെ വിജയ മുദ്ര പതിപ്പിക്കനായിട്ടില്ല. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെതിരായ തോല്‍വിക്ക് പിന്നാലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടും ഓസ്ട്രേലിയ പരാജയം ഏറ്റുവാങ്ങി. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വിയില്‍ പ്രതികരിച്ചിരിക്കുകയാണ് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്.

ഞങ്ങള്‍ ദക്ഷിണാഫ്രിക്കയെ 311 റണ്‍സില്‍ ഒതുക്കി. അതിനുശേഷം ഞങ്ങള്‍ ഈ വെല്ലുവിളി വിജയകരമായി പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ കരുതി. ഞങ്ങളുടെ ബോളര്‍മാര്‍ നന്നായി പന്തെറിഞ്ഞു. അണ്ടര്‍-ലൈറ്റില്‍ ബോള്‍ നന്നായി ബാറ്റിലേക്ക് വരുമെന്ന് ഞങ്ങള്‍ കരുതി, പക്ഷേ ഒന്നും സംഭവിച്ചില്ല. ഇന്ന് ഒന്നും പറയാനില്ല. ഈ തോല്‍വിയില്‍ ഞങ്ങള്‍ നിരാശരാണ്. വരും മത്സരങ്ങളില്‍ ശക്തമായ തിരിച്ചുവരവിന് ശ്രമിക്കും. വിടവുകള്‍ നികത്തക്കും- മത്സരശേഷം കമ്മിന്‍സ് പറഞ്ഞു.

ഓസീസിനെതിരെ 134 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ്, 40.5 ഓവറില്‍ 177 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ മൂന്നു വിക്കറ്റും മാര്‍കോ ജാന്‍സന്‍, കേശവ് മഹാരാജ്, തബ്രിസ് ഷംസി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ലുങ്കി എന്‍ഗിഡി ഒരു വിക്കറ്റും വീഴ്ത്തി.

70 റണ്‍സെടുക്കുന്നതിനിടെ ഓസീസിന്റെ ആദ്യ ആറു വിക്കറ്റുകളും നഷ്ടമായിരുന്നു. ഏഴാം വിക്കറ്റില്‍ മാര്‍നസ് ലബുഷെയ്ന്‍ (74 പന്തില്‍ 46), മിച്ചല്‍ സ്റ്റാര്‍ക്ക് (51 പന്തില്‍ 27) എന്നിവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഓസീസിനെ വലിയ നാണക്കേടില്‍നിന്നു രക്ഷിച്ചത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 69 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ശക്തമായ ടീമാണ് ഓസ്ട്രേലിയന്‍ ടീം. എന്നാല്‍ ഈ ടൂര്‍ണമെന്റില്‍ ഓസ്ട്രേലിയക്ക് ആഗ്രഹിച്ച പോലെ തുടങ്ങാനായില്ല. ഒക്ടോബര്‍ 20 ന് പാകിസ്ഥാനെതിരെയാണ് ഓസീസിന്റെ മൂന്നാം മത്സരം. ഈ മത്സരത്തില്‍ ശക്തമായ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ് ഓസ്ട്രേലിയ.