'ഐപിഎലില്‍ ജോലി എടുക്കുന്നതില്‍ ഒരു ലജ്ജയുമില്ല, കാരണം ഞാന്‍ അതുകൊണ്ട് 5000 പേരെ ഊട്ടുന്നുണ്ട്'

രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടും പിന്നെ എന്തിനാണ് ഐപിഎല്ലിലും കമന്ററി പറയുന്നതിലും സജീവമായി നിലനില്‍ക്കുന്നതെന്ന അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി എംപിയും ഇന്ത്യന്‍ മുന്‍ താരം ഗൗതം ഗംഭീര്‍. താന്‍ നിരവധി പാവങ്ങളെ സഹായിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് എംപിയായിരിക്കെ മറ്റ് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തിരിക്കുന്നതെന്നും ഗംഭീര്‍ പറഞ്ഞു.

‘എല്ലാ മാസവും അയ്യായിരത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഞാന്‍ 25 ലക്ഷം രൂപ ചെലവഴിക്കുന്നുണ്ട്. വര്‍ഷത്തില്‍ ഏകദേശം 2.75 കോടി രൂപ. ഒരു വായനശാല പണിയാന്‍ 25 ലക്ഷം വേറെ ചെലവഴിക്കുന്നു. ഞാന്‍ ഈ പണമെല്ലാം ചെലവഴിക്കുന്നത് സ്വന്തം പോക്കറ്റില്‍ നിന്നാണ്. അല്ലാതെ എംപി ഫണ്ടില്‍ നിന്നല്ല.’

‘എംപി ഫണ്ട് ഞാന്‍ എന്റേതായ ഒരു കാര്യത്തിനും ഉപയോഗിക്കുന്നില്ല. എന്റെ വീട്ടില്‍ പണം കായ്ക്കുന്ന മരമൊന്നും ഇല്ല. ഞാന്‍ പണിയെടുക്കുന്നത് കൊണ്ട് എനിക്ക് 5000 പേരെ ഊട്ടാനും വായനശാല പണിയാനും സാധിക്കുന്നു.’

‘കമന്ററി ചെയ്യുന്നുണ്ടെന്നും ഐപിഎല്ലില്‍ ജോലി ചെയ്യുന്നുണ്ടെന്നും പറയാന്‍ എനിക്ക് ഒരു നാണവും ഇല്ല. ഈ ചെയ്യുന്ന കാര്യങ്ങള്‍ക്കെല്ലാം കൃത്യമായ ലക്ഷ്യങ്ങളുണ്ട്’ ഗംഭീര്‍ പറഞ്ഞു.

Read more

ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മെന്ററായിരുന്നു ഗംഭീര്‍. ടീമിനെ പ്ലേഓഫില്‍ വരെ എത്തിക്കാന്‍ ഗംഭീറിന്റെ നേതൃത്വത്തിനായിരുന്നു.