നമ്മള്‍ എത്ര തന്നെ കല്ലെറിഞ്ഞാലും ഇന്ത്യന്‍ ടെസ്റ്റ് ഫ്യൂചറിന്റെ ബിഗ് തിങ്ങായി അയാള്‍ മാറിക്കഴിഞ്ഞു

മുഹമ്മദ് അലി ഷിഹാബ്

ഈ ജനറേഷനില്‍ നമ്മള്‍ വീക്ഷിച്ചതില്‍ വെച്ചേറ്റവും മികച്ച സീരീസുകളിലൊന്ന് അല്ലെങ്കില്‍ ഏറ്റവും മികച്ചത്, പറയാന്‍ പോകുന്നത് അതിലെ ഐതിഹാസികമായ അന്തിമ പോരാട്ടത്തെ കുറിച്ചാണ്. സിഡ്‌നിയില്‍ 400+ റണ്‍ ചേസില്‍ റിഷഭ് പന്ത് പോയപ്പോള്‍ ഇന്ത്യയുടെ വിജയ മോഹങ്ങള്‍ തോല്‍വിയിലേക്കു പോകുമ്പോള്‍ അവിടെ നിന്നും സമനില എന്ന വലിയ റിസള്‍ട്ടിലേക്ക് 40 ഓവറുകളോളം ബാറ്റ് കൊണ്ടും ശരീരം കൊണ്ടും തടുത്തിട്ട് സീരീസ് ഡിസൈഡര്‍ മാച്ച് അവസാന ടെസ്റ്റിലേക്ക് നീട്ടിയ അശ്വിന്റെയും വിഹാരിയുടെയും പോരാട്ടം നമ്മുടെ ജനറേഷനില്‍ കണ്ട ഏറ്റവും മികച്ച ഫൈറ്റുകളിലൊന്നായിരുന്നു, അതിന്റെ ഹാങ്ങോവറിലാണ് അന്തിമ പോരാട്ടത്തിലേക്ക് നമ്മള്‍ കണ്ണു നട്ടിരുന്നത്.

ആ അശ്വിനും വിഹാരിയും മാത്രമല്ല ഷാമിയും ഇഷാന്തും ഉമേഷും പോയതിനു പുറമേ ബുംറയും പരിക്ക് പറ്റി പുറത്ത് പോകുന്നു, ജഡേജയെയും കോഹ്ലിയെയും അതിനു മുമ്പേ നഷ്ടപ്പെട്ടിരുന്നു ഇന്ത്യക്ക്. അവിടെ നിന്നും ക്യാപ്റ്റന്‍ ഫന്റാസ്റ്റിക് രഹാനെ 2 കന്നി മത്സരക്കാരെയും 4 ടെസ്റ്റില്‍ കുറവ് പരിചയമുള്ള 4 താരങ്ങളെയും വെച്ച് അന്തിമ പോരാട്ടത്തിലേക്ക് ടീമിനെ നയിക്കുകയാണ്, ഇന്ത്യക്ക് നേരിടേണ്ട പ്രതിബദ്ധങ്ങളുടെ കണക്കുകള്‍ വളരെ കൂടുതലായിരുന്നു. ഏറ്റവും പ്രധാനം ഒരു എക്‌സ്പീരിയന്‍സും ഇല്ലാത്ത ബൗളിങ്ങ് നിരയും പിന്നെ കോഹ്ലി ഇല്ലാത്ത ബാറ്റിങ്ങ് ലൈനപ്പുമായിരുന്നു, അതിനു പുറമെ ഓസീസ് കാണികളുടെ അധിക്ഷേപങ്ങളും.

369 എന്ന മാന്യമായ സ്‌കോര്‍ ഓസീസ് ആദ്യ ഇന്നിങ്ങ്‌സില്‍ പടുത്തുയര്‍ത്തിയപ്പോള്‍ മത്സരത്തില്‍ ഇന്ത്യക്ക് നിലനില്‍ക്കണമെങ്കില്‍ രണ്ടോ അധിലധികമോ പേരുടെ വലിയ ഇന്നിങ്ങ്‌സുകള്‍ നിര്‍ബന്ധമായിരുന്നു, നിര്‍ഭാഗ്യവശാല്‍ ആദ്യത്തെ 6 പേരും പരാജയപ്പെട്ടു പോയി. 186ന് 6 എന്ന നിലയിലേക്ക് കൂപ്പു കുത്തിയ ഇന്ത്യ മുന്നില്‍ കണ്ടത് വമ്പന്‍ തോല്‍വിയായിരുന്നു, അവിടെ നിന്ന് രണ്ട് കന്നി പയ്യന്‍മാര്‍ (താക്കൂര്‍ തിയററ്റിക്കലി കന്നി ടെസ്റ്റ് അല്ലെങ്കിലും) ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ മാര്‍ക്ക് ചെയ്യപ്പെടാന്‍ പോകുന്ന ഒരു പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയപ്പോള്‍ ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തിക്കഴിഞ്ഞു.

മൂന്നാം ഇന്നിങ്ങ്‌സില്‍ ഓസീസിനെ വലിയൊരു സ്‌കോറിലേക്കു പോകാതെ പിടിച്ചു കെട്ടുന്നതില്‍ ഒരു പരിധി വരെ പരിചയസമ്പത്തില്ലാത്ത സിറാജും താക്കൂറും വിജയിച്ചു എന്നു വേണം പറയാന്‍, എന്നാലും വലിയ സ്‌കോര്‍ എന്നു തോന്നിപ്പിക്കുന്ന ഒരു ടാര്‍ഗെറ്റ് തന്നെയായിരുന്നു ഇന്ത്യക്ക് മുന്നില്‍ ഓസീസ് വെച്ചു നീട്ടിയത്. മഴ കാരണം നാലാം ദിവസത്തില്‍ പ്രത്യേകിച്ചൊന്നും ചേസില്‍ ചെയ്യാന്‍ കഴിയാതിരുന്ന ഇന്ത്യക്ക് മുന്നില്‍ ഗാബ മുന്നോട്ട് വെച്ചത് ഒരു ദിവസം പിടിച്ചു നില്‍ക്കുക അല്ലെങ്കില്‍ 300+ എടുത്ത് വിജയിക്കുക എന്ന രണ്ട് കാര്യങ്ങളായിരുന്നു, അതിനപ്പുറത്തേക്കുള്ള കാര്യങ്ങള്‍ ടീം ഇന്ത്യക്ക് അക്‌സപ്റ്റ് ചെയ്യാന്‍ പറ്റില്ലായിരുന്നു.

നാലാം ദിവസം തുടങ്ങുമ്പോള്‍ ഇന്ത്യ ആഗ്രഹിച്ചത് ഗില്‍ – രോഹിത് എന്നിവരില്‍ നിന്നും ഒരു സീരീസ് വിന്നിങ്ങ് ഓപ്പണിങ്ങ് പാര്‍ട്ണര്‍ഷിപ്പായിരുന്നു, പക്ഷെ രോഹിത് പരാജയപ്പെട്ടു. ഗില്ലിനു വിട്ടുകൊടുക്കാന്‍ മനസ്സില്ലായിരുന്നു, ഇന്ത്യക്ക് വിജയിക്കാന്‍ തക്കതായ ഒരു ഇന്നിങ്ങ്‌സ് അഥവാ ഗില്‍ തന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു ഇന്നിങ്ങ്‌സ് പ്രൊഡ്യൂസ് ചെയ്‌തെടുക്കുമ്പോള്‍ അതിനു ഇരയായവരില്‍ ഒരു ഓവറില്‍ 20 റണ്‍സ് വഴങ്ങിയ ഓസീസിന്റെ പ്രീമിയം ഫാസ്റ്റ് ബൗളറായ മിച്ചല്‍ സ്റ്റാര്‍ക്കുമുണ്ടായിരുന്നു – ഒരു പക്ഷേ തന്റെ കരിയറിനു തന്നെ ഭീഷണിയായേക്കാവുന്ന ഒരു സീരീസാണ് സ്റ്റാര്‍ക്കിനെ സംബന്ധിച്ച് കടന്നു പോയി കൊണ്ടിരുന്നത്. ഗില്‍ പുറത്തു പോകുമ്പോള്‍ നമ്മള്‍ കാത്തിരുന്നത് പന്തിനെ ആയിരുന്നു, പക്ഷേ രഹാനെ മുന്നോട്ട് കടന്നു വരുന്നു. ഒരു കാമിയോ ഇന്നിങ്ങ്‌സെന്നു പറയാനൊക്കുന്ന ചെറിയ ഇന്നിങ്ങ്‌സ് കാഴ്ചവെച്ചെങ്കിലും അതിനപ്പുറത്തേക്ക് രഹാനെക്ക് പക്ഷേ ഒന്നും ചെയ്യാന്‍ കഴിയാതെ വരുന്നതാണ് നമ്മള്‍ കണ്ടത്. അവിടെ നമ്മള്‍ പ്രതീക്ഷിച്ച, ആഗ്രഹിച്ച ആ ഒരുവന്‍ വരുന്നു.

നമ്മള്‍ എത്ര തന്നെ കല്ലെറിഞ്ഞാലും ഇന്ത്യന്‍ ടെസ്റ്റ് ഫ്യൂചറിന്റെ ബിഗ് തിങ്ങായി മാറിക്കഴിഞ്ഞിട്ടുണ്ടയാള്‍, അയാളുടേതായ ഒരിടം അയാള്‍ അര്‍ഹിക്കുന്നുണ്ട്. അയാള്‍ ക്രീസില്‍ ഉള്ളിടത്തോളം വിജയം ഇന്ത്യയുടെ കൂടെയുണ്ടാകും എന്നത് ഉറപ്പായ കാര്യമാണ്. പൂജാരയുടെ ഡ്യൂട്ടി മറുഭാഗത്തയാള്‍ മനോഹരമായി ചെയ്യുന്നുണ്ടായിരുന്നു, പതുക്കെ പതുക്കെ റണ്‍സ് വന്നു കൊണ്ടിരുന്നു. ഇന്ത്യ വിജയിക്കാനുള്ള സാധ്യതയും കൂടി വരുന്നു, അതിനിടയില്‍ പൂജാരയുടെ വിക്കറ്റ് വീണപ്പോള്‍ ഇന്ത്യ സമനിലക്ക് ശ്രമിക്കുമെന്നൊരു തോന്നല്‍ ആരാധകര്‍ക്ക് വരുന്നുണ്ടെങ്കിലും റിഷഭിനു വ്യക്തമായ പ്ലാനുണ്ടായിരുന്നു.

20 ഓവറില്‍ 100 വേണമെന്നിടത്ത് നിന്നും 14 ഓവറില്‍ 63ലേക്കെത്തിക്കുന്നു ആദ്യമയാള്‍, അവിടെ അഗര്‍വാള്‍ പോകുന്നു. ഇന്ത്യ മത്സരത്തില്‍ ഡൗണ്‍ ആകുന്ന സാഹചര്യത്തില്‍ മത്സരം സമനില ആക്കണോ അതോ അറ്റാക്ക് ചെയ്യണോ എന്ന കാര്യത്തില്‍ ഡബിള്‍ മൈന്‍ഡ് വരുമ്പോള്‍ അടുത്ത 6 ഓവറില്‍ 12 റണ്‍സ് മാത്രമാണ് ടീമിന് ലഭിക്കുന്നത്. പിന്നീട് നടന്നത് അതു ലൈവ് കാണാത്തവരെ സംബന്ധിച്ചിട്ടുള്ള ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നായിരിക്കുമെന്നുറപ്പാണ്, 8 ഓവറില്‍ 50 വേണ്ടിടത്ത് ടിം പെയ്‌നെ ലയണിനും ഹേസില്‍വുഡിനും പന്ത് കൊടുക്കുന്നു – ആ രണ്ടോവറുകളില്‍ നിന്ന് മാത്രമായി 26 റണ്‍സ് പിറക്കുന്നു.

ആദ്യ ഇന്നിങ്ങ്‌സിലും മികച്ച പ്രകടനം നടത്തിയ സുന്ദര്‍ ഇവിടെ കളിച്ച കാമിയോ ഇന്ത്യന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട ഒന്നാണെന്നതില്‍ സംശയമില്ല. പക്ഷെ ഐ റിപ്പീറ്റ്, പന്തിനു വ്യക്തമായ പ്ലാനുണ്ടായിരുന്നു. സുന്ദര്‍ പോയപ്പോളും ഇനി അറ്റാക്കാണ് ബെസ്റ്റ് എന്ന് പന്ത് മനസ്സില്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു, അതിനിടയില്‍ താക്കൂര്‍ വന്ന് പോയെങ്കിലും അതു അയാളെ സംബന്ധിച്ച് ഒരു പ്രശ്‌നമേയായിരുന്നില്ല. 15 ബോളില്‍ 3 വേണ്ട സമയത്ത് അയാളുടെ മനസ്സില്‍ വന്ന ചിന്തകള്‍ എന്തെല്ലാമായിരിക്കും..? താന്‍ കടന്നു ചെല്ലാന്‍ പോകുന്നത് ഇന്ത്യന്‍ ചരിത്രത്തിലെ ഏടുകളിലേക്കാണെന്ന ബോധം അയാളുടെ മനസ്സിനെ തട്ടിപ്പോയിട്ടുണ്ടാകും.

ഹേസില്‍വുഡ് പതുക്കെ റണ്‍ ചെയ്തു വരുന്നു, ബോള്‍ സ്വീകരിച്ച പന്ത് ബോളിനെ ലോങ്ങ് ഓഫിലേക്ക് തട്ടിയിടുന്നു. പതുക്കെ മൂവ് ചെയ്യുന്ന ബോള്‍ ബൗണ്ടറി ലൈനില്‍ എത്താന്‍ സാധ്യത കുറഞ്ഞതിനാലാകണം വിജയ റണ്ണുകള്‍ ഓടിത്തീര്‍ക്കാനുള്ള ശ്രമത്തിലായിരുന്നു സൈനിയും റിഷഭും. പക്ഷേ, ഓടിത്തീരുന്നതിനു മുമ്പ് ബോള്‍ ബൗണ്ടറി ലൈനിനെ ചുംബിച്ചു കഴിഞ്ഞിരുന്നു…
സഹതാരങ്ങള്‍ക്ക് കാത്തിരിക്കാന്‍ സമയമില്ലായിരുന്നു, അവര്‍ ഒന്നിച്ചു നേടിയ ചരിത്രമായിട്ടും റിഷാഭ് അവരെ സംബന്ധിച്ച് വീരനായകനായിരുന്നു, ‘ഐതിഹാസിക പോരാട്ടത്തില്‍ വിജയം വരെ പോരാടിയ ധീര വീരസാഹസികന്‍..’

അതെ, നമ്മള്‍ സാക്ഷികളായത് ഒരു ചരിത്ര നിമിഷത്തിനായിരുന്നു. കാലമെത്ര കഴിഞ്ഞാലും ഓര്‍മയിലേക്ക് ഓടി വരുമെന്നുറപ്പുള്ള ഒരു ചരിത്രം, ഈ ടീമിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല ഇങ്ങനെ ഒരു വിരുന്ന് നമുക്ക് സമ്മാനിച്ചതിന്.. താങ്ക്യൂ ടീം ഇന്ത്യ..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍