സമസ്ത മുഖം കറുപ്പിച്ചപ്പോള്‍ അയഞ്ഞ് സര്‍ക്കാര്‍; സ്‌കൂള്‍ സമയമാറ്റത്തില്‍ പിടിവാശിയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി; ഹൈക്കോടതിയുടെ ചുമലിലിട്ട് കൈകഴുകി

സമസ്ത നിലപാട് കടുപ്പിച്ചതിന് പിന്നാലെ സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ട് ഇറങ്ങി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാരിന് പിടിവാശിയില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ഈ പ്രശ്‌നം ആവശ്യമില്ലാതെ വഷളാക്കി.കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് പ്രധാനം. സമസ്തയുടെ പരാതിയെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തിദിനം പഠിക്കാന്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിലാണ് തീരുമാനം. റിപ്പോര്‍ട്ട് വേഗത്തില്‍ നടപ്പാക്കണമെന്ന് കോടതി പറഞ്ഞു.

അരമണിക്കൂര്‍ കൂടുതല്‍ പഠിപ്പിച്ചാല്‍ എന്താണ് പ്രശ്‌നം. ഇപ്പോള്‍ത്തന്നെ പല സ്‌കൂളുകളിലും ഈ സമയക്രമീകരണം ഉണ്ട്. സമയമാറ്റം ഏതെങ്കിലും വിഭാഗം അനുഭവിക്കുന്ന ആനുകൂല്യത്തെ ബാധിക്കില്ല. പഠനത്തിന് സമയം കൂടുതല്‍ വേണ്ട കാലമാണിതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍,വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ച സ്‌കൂള്‍ സമയമാറ്റം പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ മദ്രസ മതപഠനത്തെ ബാധിക്കുമെന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത്. സ്‌കൂള്‍സമയത്തില്‍ അര മണിക്കൂര്‍ വര്‍ധിപ്പിക്കുമ്പോള്‍ പന്ത്രണ്ട് ലക്ഷം വിദ്യാര്‍ത്ഥികളുടെ മതപഠനത്തെ അത് ബാധിക്കുമെന്നും ഇത് മനസ്സിലാക്കണമെന്നും ഇതില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read more

സ്‌കൂള്‍ സമയമാറ്റം കൊണ്ടുവരാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് നേരത്തേ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ ആവശ്യപ്പെട്ടിരുന്നു. അടുത്ത ആഴ്ച്ച മുതല്‍ സ്‌കൂള്‍ പ്രവൃത്തി സമയത്തില്‍ അരമണിക്കൂര്‍ കൂടുതല്‍ എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് മദ്രസ സമയക്രമത്തെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. തീരുമാനം അപക്വവും, അപ്രായോഗികവുമാണെന്നും, വിദ്യാര്‍ഥികളെയും, രക്ഷിതാക്കളെയും ഒരുപോലെ ബാധിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.