ക്ലൈമാക്‌സ് ഷൂട്ട് ചെയ്യാന്‍ എടുത്തത് 120 ദിവസം, വിഎഫ്എക്‌സിന് 300 ദിവസം കൂടി..; പ്രഭാസിന്റെ 'രാജാസാബ്' വൈകാന്‍ കാരണം, വെളിപ്പെടുത്തി നിര്‍മ്മാതാവ്

പ്രഭാസിന്റെ ബ്രഹ്‌മാണ്ഡ ഹൊറര്‍ ചിത്രം ‘ദ് രാജാസാബി’ന്റെ ടീസര്‍ എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ഹൊറര്‍ ഫാന്റസി ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് മാരുതിയാണ്. മാളവിക മോഹനന്‍, നിഥി അഗര്‍വാള്‍, റിദ്ധി കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്.

ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ ആയിരുന്നെങ്കിലും ഡിസംബറിലാണ് രാജാസാബ് തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ എത്തിയതിന് പിന്നാലെ റിലീസ് വൈകാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് സിനിമയുടെ പ്രൊഡ്യൂസര്‍. ഹൈദരാബാദില്‍ നടന്ന ടീസര്‍ ലോഞ്ചിനിടെയാണ് നിര്‍മ്മാതാവ് ടിജി വിശ്വ പ്രസാദ് സംസാരിച്ചത്.

”സംവിധായകന്‍ മാരുതി എങ്ങനെയാണ് ഷെഡ്യൂള്‍ മാനേജ് ചെയ്തത് എന്ന് എനിക്ക് അറിയില്ല. രാവിലെ 6 മണിക്ക് തുടങ്ങുന്ന ഷൂട്ട് 10-11 മണി വരെ നീളും. 120 ദിവസത്തോളം അങ്ങനെ തന്നെ. അതൊരു ഷെഡ്യൂള്‍ മാത്രമായിരുന്നു. 120 ദിവസം കൊണ്ടാണ് സിനിമയുടെ ഏറ്റവും വലിയ 40 മിനുറ്റുള്ള ക്ലൈമാക്‌സ് രംഗം ഒരുക്കിയത്. അതിന് ശേഷം വിഎഫ്എക്‌സ് ചെയ്യാന്‍ 300 ദിവസം എടുത്തു.”

”നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണത്. 120 ദിവസത്തെ ഷൂട്ടിങ്ങും 300 ദിവസത്തെ വിഎഫ്എക്‌സ് വര്‍ക്കുകളും കാരണം സിനിമ എത്തിക്കാന്‍ വൈകി. എല്ലാവരും നിരാശരായി എന്ന് മനസിലായി. എന്നാല്‍ മികച്ച നിലവാരം പുലര്‍ത്തണമെന്നത് പ്രധാനമായിരുന്നു” എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.

അതേസമയം, സഞ്ജയ് ദത്ത്, സമുദ്രക്കനി, സെറീന വഹാബ്, ബൊമ്മന്‍ ഇറാനി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 450 കോടി ആണ് ചിത്രത്തിന്റെ ബജറ്റ്. പ്രഭാസ്, സഞ്ജയ് ദത്ത് അടക്കമുള്ളവരുടെ പ്രതിഫലം, വിഎഫ്എക്‌സ് എന്നിവയാണ് ബജറ്റ് ഇത്രയധികം ഉയരാന്‍ കാരണം.