അഹമ്മദാബാദിൽ വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്‌ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസിൽദാർക്ക് സസ്പെൻഷൻ. വെള്ളരിക്കുണ്ട് താലൂക്ക് ഡപ്യൂട്ടി തഹസിൽദാർ എ പവിത്രനെതിരെയാണ് നടപടി. സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്‌റ്റിലും കമൻ്റിലും രഞ്ജിതയെ അധിക്ഷേപിച്ച അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം ഉണ്ടായിരുന്നു.
പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്നാണ് പവിത്രൻ അധിക്ഷേപ പരാമർശം നടത്തിയത്. കമൻ്റിൽ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു. വിവാദമായതോടെ പോസ്‌റ്റ് നീക്കം ചെയ്തു. ജാതീയമായി അധിക്ഷേപിച്ചാണ് പവിത്രൻ ആദ്യം രഞ്ജിതയ്ക്കെതിരെയുള്ള പോസ്‌റ്റ് പങ്കുവച്ചത്. പിന്നാലെ കുറിച്ച കമൻ്റിൽ അശ്ലീല ചുവയുള്ള വാക്കുകളുമുണ്ടായിരുന്നു.
പോസ്‌റ്റ് വിവാദമായതിന് പിന്നാലെ ഒട്ടേറെപ്പേർ മുഖ്യമന്ത്രിക്ക് ഓൺലൈനായി പരാതി നൽകിയിരുന്നു. പിന്നാലെയാണ് കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പശേഖരൻ ഇയാളെ സസ്പെൻഡ് ചെയ്തത് ഉത്തരവിറക്കിയത്. നേരത്തെ കാഞ്ഞങ്ങാട് എംഎൽഎയും മുൻമന്ത്രിയുമായ ഇ ചന്ദ്രശേഖരനെതിരെ സമൂഹ മാധ്യമത്തിൽ അപകീർത്തികരമായ പോസ്‌റ്റിട്ടതിന് ഇയാൾക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുൻപാണ് പവിത്രൻ ജോലിയിൽ തിരികെ പ്രവേശിച്ചത്.
കേരള സർക്കാർ ജോലിയിൽ നിന്ന് ലീവെടുത്ത് വിദേശത്തേയ്ക്ക് പോയതു കൊണ്ടാണ് അപകടത്തിൽ രഞ്ജിത മരിക്കാനിടയായതെന്നാണ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചൊരു പോസ്റ്റിൽ അദ്ദേഹം കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. രഞ്ജിതയുടെ പടത്തിന് ആദരാഞ്ജലികൾ എന്നെഴുതി പങ്കുവച്ച മറ്റൊരു പോസ്റ്റിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്നും കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.
Read more
ഹീനമായ നടപടിയാണ് ഡപ്യൂട്ടി തഹസിൽദാരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്നും പോസ്‌റ്റ് ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു എന്നും റവന്യൂ മന്ത്രി കെ രാജൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.