ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഓസ്ട്രേലിയൻ ടീമിൽ മാറ്റങ്ങളുണ്ടാവാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഓപ്പണർ എന്ന നിലയിൽ ഉസ്മാൻ ഖവാജ തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബോർഡർ ഗവാസ്കർ ട്രോഫിയിൽ ജസ്പ്രീത് ബുംറയുടെ ബോളിലായിരുന്നു ഖവാജ കൂടുതലും പുറത്തായത്. ഇതേപോലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാഡയുടെ പന്തുകളിലും ഖവാജ പുറത്തായി. ആദ്യ ഇന്നിങ്സിൽ 20 ബോൾ നേരിട്ട് റണ്ണൊന്നുമെടുക്കാതെയാണ് ഖവാജയുടെ പുറത്താവൽ. റബാഡയുടെ പന്തിൽ ഫസ്റ്റ് സ്ലിപ്പിൽ ബെഡിങ്ഹാം ക്യാച്ചെടുത്താണ് ഓസീസ് താരം മടങ്ങിയത്.
രണ്ടാം ഇന്നിങ്സിൽ 23 ബോളിൽ ആറ് റൺസ് മാത്രമെടുത്ത് ഖവാജ റബാഡയ്ക്ക് വിക്കറ്റ് നൽകി. ആദ്യ ഇന്നിങ്സിൽ 212 റൺസിന് ഓൾഔട്ടായ ഓസീസ് രണ്ടാം ഇന്നിങ്സിൽ 144ന് 8 എന്ന നിലയിലാണ്. ഓസ്‌ട്രേലിയൻ ടീമിന്റെ ബാറ്റിങ്ങിലെ തകർച്ച ആശങ്കാജനകമാണെന്ന് ആകാശ് ചോപ്ര പറയുന്നു. “നിങ്ങൾ ഫൈനലിലെത്തി, നിലവിലെ ചാമ്പ്യന്മാരുമാണ്, പക്ഷേ ബാറ്റിംഗ് തകർച്ചയും അതോടൊപ്പം സംഭവിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. ടീമിൽ ഇനി മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് തോന്നുന്നു, വരാനിരിക്കുന്ന ഡബ്യൂടിസി ക്യാംപെയ്നിൽ നമുക്ക് അത് കാണാൻ കഴിയും”.
“ഉസ്മാൻ ഖവാജ ഫൈനലിലും റൺസ് നേടിയില്ല. ബോർഡർ ഗവാസ്കർ ട്രോഫിയിൽ ബുംറയ്‌ക്കെതിരെ അദ്ദേഹം പൂർണ്ണമായും കീഴടങ്ങി. ഈ മത്സരത്തിലും അദ്ദേഹം സമാനമായ രീതിയിൽ പുറത്തായി. വാർണർ വിരമിച്ചതിനാൽ, ഖവാജ ഒഴികെ മറ്റാരും സെഞ്ച്വറി നേടിയിട്ടില്ലാത്തതിനാൽ, നിങ്ങൾ മാർനസ് ലാബുഷെയ്നെ ഓപ്പണറായി നിയമിച്ചു”, ചോപ്ര പറയുന്നു.
Read more
“ഓസ്ട്രേലിയ ഓപ്പണർമാരെ മാറ്റി മാറ്റി പരീക്ഷിക്കുന്നു. ചിലപ്പോൾ സാം കോൺസ്റ്റാസും ചിലപ്പോൾ മാർനസ് ലാബുഷെയ്നെയും. അങ്ങനെ ചെയ്യുന്നതിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. നിങ്ങൾ കാമറൂൺ ഗ്രീനിന് ബാറ്റിങ് ഓർഡറിൽ മുകളിൽ അവസരം കൊടുക്കുന്നു. ഗ്രീൻ മൂന്നാം നമ്പർ ബാറ്റർ അല്ല, പ്രത്യേകിച്ച് പേസ് ബോളിങിന് മുൻതൂക്കമുളള സാഹചര്യങ്ങളിൽ”, ആകാശ് ചോപ്ര വ്യക്തമാക്കി.