'ഇസ്രയേൽ പണ്ടേ ലോക തെമ്മാടി രാഷ്ട്രം, അമേരിക്കയുടെ പിന്തുണയുണ്ടന്ന ധിക്കാരമാണവർക്ക്'; മുഖ്യമന്ത്രി പിണറായി വിജയൻ

ദാരുണമായ സംഭവമാണ് അഹമ്മദാബാദിൽ നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണം. പരിശോധനകൾ ആരംഭിച്ചത് കൊണ്ട് പ്രാരംഭഘട്ടത്തിൽ ഒരു അഭിപ്രായം പറയാൻ കഴിയില്ലെന്ന് പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു.

‘രാജ്യം കണ്ട ഏറ്റവും വലിയ വിമാനദുരന്തങ്ങളിലൊന്നാണ് നടന്നത്. സംഭവിച്ചതെന്തെന്ന് കണ്ടെത്തി സുരക്ഷ ഒരുക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം. കേന്ദ്ര സർക്കാർ ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കണം. സംഭവത്തിൽ മരണപ്പെട്ട എല്ലാവരുടെയും വേർപ്പാട് അത്യന്തം വേദനാജനകമാണ്. കേരളത്തിൽ നിന്നുള്ള സഹോദരിയും മരിച്ചു. അഗാധമായ ദുഖമാണ് നാടൊട്ടാകെ രേഖപ്പെടുത്തിയത്’, പിണറായി വിജയൻ പറഞ്ഞു.

ഇസ്രയേൽ പണ്ടേ ലോക തെമ്മാടി രാഷ്ട്രമാണെന്ന് ഇറാനിൽ നടത്തിയ ആക്രമണത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. സാമാന്യമായ ഒരു മര്യാദയും പാലിക്കേണ്ടതില്ലെന്ന് അംഗീകരിച്ച് പോരുന്ന രാഷ്ട്രമാണ് ഇസ്രയേലെന്നും മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കയുടെ പിന്തുണയുണ്ടന്ന ധിക്കാര സമീപനമാണ് ഇസ്രയേലിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read more

‘അത്യന്തം സ്‌ഫോടനാത്മകമായ വിവരമാണ് വന്നത്. അത്തരമൊരു ആക്രമണത്തെ ന്യായീകരിക്കാൻ കഴിയില്ല. അത് ലോക സമാധാനത്തിന് അങ്ങേയറ്റം ഭീഷണിയാണ്. സമാധാന കാംക്ഷികളായ എല്ലാവരും അക്രമത്തെ എതിർക്കാനും അപലപിക്കാനും തയ്യാറാകണം’, മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.