ബംഗ്ലാദേശിന് എതിരായ അവസാന ഏകദിനം; സൂപ്പര്‍ താരത്തെ ടീമിലേക്ക് വിളിച്ച് ഇന്ത്യ

കുല്‍ദീപ് യാദവിനെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ആദ്യ രണ്ട് മത്സങ്ങളും തോറ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ പരിക്കേറ്റ് ടീമില്‍ നിന്ന് പുറത്തായിരുന്നു. നായകന്‍ രോഹിത് ശര്‍മ്മ, പേസര്‍ ദീപക് ചഹാര്‍, കുല്‍ദീപ് സെന്‍ എന്നിവര്‍ക്ക് മൂന്നാം ഏകദിനം നഷ്ടമാകുന്നത്. ഈ വിടവിലേക്കാണ് കുല്‍ദീപ് യാദവിനെ ഇന്ത്യ എത്തിച്ചിരിക്കുന്നത്.

ബുധനാഴ്ച നടന്ന രണ്ടാം ഏകദിനത്തിന്റെ രണ്ടാം ഓവറില്‍ സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ഇടതു തള്ളവിരലിന് പരിക്കേറ്റത്. ഒരു സ്‌കാനിംഗിനായി ഫീല്‍ഡ് വിട്ട അദ്ദേഹത്തിന് ബംഗ്ലാദേശിന്റെ ഭൂരിഭാഗം ഇന്നിംഗ്‌സും നഷ്ടമായിരുന്നു. എന്നിരുന്നാലും ഇന്ത്യന്‍ ഇന്നിംഗ്സില്‍ 9-ാം സ്ഥാനത്ത് ബാറ്റിംഗിന് ഇറങ്ങിയ രോഹിത് 28 പന്തില്‍ പുറത്താകാതെ 51 റണ്‍സ് നേടി ഇന്ത്യയെ ലക്ഷ്യത്തിനടുത്തേക്ക് നയിച്ചു.

മത്സരശേഷം, തന്റെ തള്ളവിരലിന് സുഖമില്ലെന്നും കുറച്ച് സ്ഥാനചലനമുണ്ടെന്നും രോഹിത് വെളിപ്പെടുത്തിയിരുന്നു. സ്‌പെഷ്യലിസ്റ്റ് കണ്‍സള്‍ട്ടേഷനായി മുംബൈയിലേക്ക് പറന്ന അദ്ദേഹത്തിന് വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ കളിക്കാനാകുമോ എന്നതും സംശയമാണ്.

രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ കെ.എല്‍ രാഹുല്‍ ഇന്ത്യയെ നയിക്കും. കൂടാതെ, രജത് പട്ടീദാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാനും സാധ്യതയുണ്ട്.