ഇന്ത്യക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് മത്സരത്തിൽ കോഹ്‌ലിയും രോഹിതും തുടക്കത്തിലേ പുറത്തായത്, അതിന് ഷഹീനോട് നന്ദി പറയണം: സൽമാൻ ബട്ട്

ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ ഏറ്റുമുട്ടിയപ്പോൾ രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും വിക്കറ്റ് നേരത്തെ തന്നെ വീണത് യഥാർത്ഥത്തിൽ ഇന്ത്യൻ ടീമിന് ഒരു അനുഗ്രഹമാണെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ബട്ട് പറയുന്നു. ഏഷ്യ കപ്പിൽ ഈ രണ്ട് ബദ്ധവൈരികളും ഏറ്റുമുട്ടുന്ന 14 ആം മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഇന്ത്യൻ ഇന്നിങ്സിന് ശേഷം മഴ എത്തിയതിനാൽ മത്സരത്തിന് ഫലം ഒന്നും ഉണ്ടായിരുന്നില്ല.

ശനിയാഴ്ചത്തെ മത്സരം ഇന്ത്യൻ ടീമിന് വലിയ വെല്ലുവിളി ഉയർത്തിയാൻ സമാപിച്ചത്. പ്രത്യേകിച്ച് ഇന്ത്യൻ ബാറ്റിംഗ് തുടങ്ങിയ സമയത്ത്, രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും ഷഹീൻ ഷാ അഫ്രീദി അതിവേഗം പവലിയനിലേക്ക് മടക്കി അയച്ചാണ് ഇന്ത്യയെ ഞെട്ടിച്ചത്. ശർമ്മയ്ക്ക് 22 പന്തിൽ 11 റൺസ് മാത്രമേ നേടാനായുള്ളൂ, കോഹ്‌ലി സ്‌കോർബോർഡിലേക്ക് സംഭാവന ചെയ്തത് 4 റൺസ് മാത്രം.

ഈ തകർച്ചയോടെ തുടങ്ങിയെങ്കിലും ഇഷാൻ കിഷന്റെയും ഹാർദിക് പാണ്ഡ്യയുടെയും മികവിൽ ഇന്ത്യ തിരിച്ചുവരവ് നടത്തി. കെ.എൽ രാഹുൽ ടീമിൽ ചേരുന്നത് വരെ താൽക്കാലികമായി 5-ാം സ്ഥാനത്തേക്ക് വന്ന കിഷൻ, അസാധാരണമായി നന്നായി കളിക്കുകയും റോളിനുള്ള തന്റെ അനുയോജ്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് തിരികൊളുത്തുകയും ചെയ്തു. 81 പന്തിൽ 82 റൺസാണ് താരം നേടിയത്. പാണ്ഡ്യയും തന്റെ ബാറ്റിംഗ് മികവ് പ്രകടിപ്പിച്ചു, ടീമിന്റെ ടോട്ടലിൽ 90 പന്തിൽ 87 റൺസ് കൂട്ടിച്ചേർത്തു. അവരുടെ കൂട്ടുകെട്ടിൽ ഇന്ത്യ 40 ഓവറിൽ 200 റൺസ് കടത്തി.

ഇന്ത്യൻ ഇന്നിംഗ്‌സ് അവസാനിക്കുമ്പോൾ ടീം 266 റൺ നേടിയെങ്കിലും മുഴുവൻ ക്രെഡിറ്റും ഇഷാൻ- ഹാർദിക് സഖ്യത്തിന് തന്നെയുമാണ്. പ്രധാന കളിക്കാരെ നഷ്ടപ്പെട്ട് തുടക്കത്തിലെ തിരിച്ചടികൾക്കിടയിലും, പ്രശംസനീയമായ ഒരു ടോട്ടൽ രേഖപ്പെടുത്തുന്നതിൽ ടീം വിജയിച്ചെന്ന് തന്നെ പറയാം.

“ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, 2-3 കളിക്കാർ ഒഴികെ, അത്തരം ഉയർന്ന സമ്മർദ്ദമുള്ള ഗെയിമുകളിൽ (ഇന്ത്യൻ ടീമിൽ) പരിചയക്കുറവുണ്ട്. ഇന്ത്യക്ക് സംഭവിച്ച ഏറ്റവും മികച്ച കാര്യം അവരുടെ പ്രധാന കളിക്കാരെ (രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും) നേരത്തെ പുറത്തായതും ചെറുപ്പക്കാർ കൂടുതൽ ഉത്തരവാദിത്വം കാണിച്ചതുമാണ്. കോഹ്‌ലി -രോഹിത് സഖ്യം തിളങ്ങാത്ത മത്സരത്തിലും യുവനിര ഉത്തരവാദിത്വം കാണിച്ചത് ഇന്ത്യക്ക് ഗുണം ചെയ്യും” സൽമാൻ ബട്ട് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ആദ്യ മത്സരം ഫലം കാണാതെ പോയതിനാൽ നേപ്പാളിനെതിരെ ഇന്ന് നടക്കുന്ന മത്സരം ഇന്ത്യയ്ക്ക് ഏറെ നിർണായകമാണ്. മത്സരത്തിൽ ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ടൂർണമെന്റിൽ മുന്നോട്ടു പോകാനാകൂ. എന്നാൽ നേപ്പാളിനെതിരായ മത്സരവും മഴ മുടക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

മത്സരം നടക്കുന്ന കാൻഡിൽ രാവിലെ 60 ശതമാനവും മഴ പെയ്യാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഔട്ട്ഫീൽഡ് നനഞ്ഞ് ടോസ് വൈകാനും ഇടയുണ്ട്. എന്നാൽ ടോസ് സമയത്ത് മഴ സാധ്യത 22 ശതമാനമായി കുറയും. ഉച്ചയ്ക്ക് 2.30നാണ് ടോസ്. എന്നാൽ മത്സരം പുരോഗമിക്കുമ്പോൾ മഴയെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. ആ സമയങ്ങളിൽ 66 ശതമാനം മഴയ്ക്ക് സാധ്യതയുണ്ട്.