IPL 2024: എന്റെ തല കറങ്ങുകയാണ്, ഇത്തരത്തിലുള്ളത് ഞാന്‍ മുമ്പ് കണ്ടിട്ടില്ല: വീരേന്ദര്‍ സെവാഗ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ നാലാമത്തെ സെഞ്ച്വറി നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ ട്രാവിസ് ഹെഡിനെ അഭിന്ദിച്ച് ഇന്ത്യന്‍ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഹെഡ് 39 പന്തില്‍ സെഞ്ച്വറി തികച്ചു. ഒരു ബൗളറെയും അദ്ദേഹം വെറുതെ വിട്ടില്ല. 9 ബൗണ്ടറികളും 8 സിക്സറുകളും പറത്തി ഐപിഎലിലെ റെക്കോര്‍ഡ് സ്‌കോര്‍ നേടുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

ഇത്തരത്തിലുള്ള ഇന്നിംഗ്സ് ഞാന്‍ മുമ്പ് കണ്ടിട്ടില്ല. ഞാന്‍ ആക്രമണോത്സുകമായി ബാറ്റ് ചെയ്‌തെങ്കിലും 39 പന്തില്‍ സെഞ്ച്വറി തികച്ചില്ല. ഞാന്‍ 50 പന്തുകള്‍ എടുത്തു. ഡേവിഡ് മില്ലര്‍, ക്രിസ് ഗെയ്ല്‍, യൂസഫ് പത്താന്‍ എന്നിവര്‍ ട്രാവിസിനേക്കാള്‍ മുന്നിലാണ്. ഇത് ആര്‍സിബിക്കെതിരെ ഓസീസ് ബാറ്റര്‍ ഉണ്ടാക്കിയ നാശം കാണിക്കുന്നു.

എന്റെ തല ഇപ്പോഴും കറങ്ങുകയാണ്. എല്ലാ ഓവറുകളും സ്ലോഗ് ഓവറുകളായിരുന്നു. സണ്‍റൈസേഴ്സ് ഒരിക്കലും നിര്‍ത്തിയില്ല. കളിയുടെ അവസാന ഘട്ടത്തില്‍ അവരുടെ റണ്‍ റേറ്റ് 16ല്‍ എത്തി. മിഡില്‍ ഓവറില്‍ സ്പിന്നര്‍മാരെ അവതരിപ്പിക്കുമ്പോള്‍ ടീമുകളുടെ വേഗത കുറയുന്നത് നമ്മള്‍ കണ്ടു. പക്ഷേ അത് സണ്‍റൈസേഴ്‌സിന്‍രെ കാര്യത്തില്‍ കണ്ടില്ല. മത്സരത്തിന്റെ ആദ്യ ഘട്ടത്തിന് ശേഷം അവര്‍ കൂടുതല്‍ ആധിപത്യം സ്ഥാപിച്ചു- വീരേന്ദര്‍ സെവാഗ് പറഞ്ഞു.

മത്സരത്തില്‍ സണ്‍റൈസേഴ്സ് ഉയര്‍ത്തിയ റണ്‍മലയ്ക്കു മുന്നില്‍ 25 റണ്‍സകലെ ആര്‍സിബി ബാറ്റുവെച്ച് കീഴടങ്ങി. 288 റണ്‍സെന്ന റെക്കോഡ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇരു ടീമും ചേര്‍ന്നെടുത്ത 549 റണ്‍സ് ഒരു ടി20 മത്സരത്തില്‍ പിറക്കുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണ്.