സൂപ്പര്‍ താരം തിരിച്ചെത്തുന്നു, ഇംപാക്ട് പ്ലെയര്‍ രണ്ടാം ടെസ്റ്റിലും പുറത്തിരിക്കും; ഇന്ത്യ പ്ലെയിംഗ് ഇലവന്‍

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ രണ്ടാമത്തെ മത്സരം വെള്ളിയാഴ്ച ആരംഭിക്കും. നാഗ്പൂര്‍ ടെസ്റ്റില്‍ ഇന്നിംഗ്‌സ് ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഡല്‍ഹി ടെസ്റ്റിന് ഇറങ്ങുന്നത്. പരുക്ക് ഭേദമായി ഫിറ്റ്‌നസ് വീണ്ടെടുത്ത് ശ്രേയസ് അയ്യര്‍ ടീമിനൊപ്പം ചേര്‍ന്നത് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്. ഇതോടെ ഇന്ത്യയുടെ ബാറ്റിംഗ് ഓപ്ഷനുകള്‍ വര്‍ധിച്ചു.

ഇതോടെ ശ്രേയസിന് പകരം ടീമിലെത്തിയ സൂര്യകുമാര്‍ യാദവിന് ബഞ്ചിലേക്ക് മാറേണ്ടി വരും. ആദ്യ ടെസ്റ്റില്‍ താരത്തിന് ബാറ്റിംഗില്‍ വലിയ സംഭാവന നല്‍കാന്‍ സാധിച്ചിരുന്നില്ല. മോശം ഫോമിലുള്ള കെ.എല്‍ രാഹുലിനെ മാറ്റി ശുഭ്മാന്‍ ഗില്ലിന് അവസരം നല്‍കാനുള്ള സാധ്യത കുറവാണ്. രാഹുലിന് ഇനിയും അവസരം നല്‍കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനം.

കുല്‍ദീപ് യാദവിന് രണ്ടാം ടെസ്റ്റിലും അവസരം ഉണ്ടായേക്കില്ല. ആദ്യ ടെസ്റ്റില്‍ വിജയിച്ച കോമ്പിനേഷന്‍ നിലനിര്‍ത്താനാണ് ടീം ഇന്ത്യ ആഗ്രഹിക്കുന്നത്. അതായത് അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും സ്പിന്‍ നിരയില്‍ തുടരും. അതിനാല്‍ കുല്‍ദീപ് യാദവിന് ബെഞ്ചിലിരുന്ന് സമയം ചെലവഴിക്കേണ്ടി വരും. കെ.എസ് ഭരതും ടീമില്‍ തുടരും.

രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യ സാദ്ധ്യത ഇലവന്‍: രോഹിത് ശര്‍മ്മ, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എസ് ഭരത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.