'19-ാം വയസില്‍ കൈക്കുഞ്ഞുമായി വീട് വിട്ടിറങ്ങി, രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുകയായിരുന്നു.. ഒടുവില്‍ വീണ്ടും സിനിമയിലേക്ക്'

രക്ഷിതാക്കളുടെ നിര്‍ബന്ധപ്രകാരം വിവാഹം കഴിച്ച് സിനിമ ഉപേക്ഷിക്കേണ്ടി വന്നതിനെ കുറിച്ച് പറഞ്ഞ് നടി രുഖ്സാര്‍ റഹ്‌മാന്‍. കേവലം രണ്ട് സിനിമകളില്‍ മാത്രം അഭിനയിച്ച് ബോളിവുഡില്‍ നായികാ പദവിയിലേക്ക് എത്തിയ താരമായിരുന്നു രുഖ്സാര്‍. എന്നാല്‍ ഒരു വര്‍ഷം മാത്രമായിരുന്നു നടി ബോളിവുഡില്‍ ഉണ്ടായിരുന്നത്. നിലവില്‍ വീണ്ടും രുഖ്‌സാര്‍ സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.

റോജ അടക്കമുള്ള ഹിറ്റ് സിനിമകളിലെ വേഷം രുഖ്‌സാര്‍ വേണ്ടെന്ന് വച്ചിരുന്നു. തന്റെ ജീവിതത്തെ കുറിച്ച് ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുകയാണ് രുഖ്‌സാര്‍. ”ഋഷി കപൂറിനൊപ്പം അഭിനയിക്കുമ്പോള്‍ ഞാന്‍ കൗമാരക്കാരിയാണ്. 17-ാം വയസില്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി സിനിമയിലെത്തി.”

”യാദ് രഖേഗി ദുനിയ, ഇന്‍തേഹാ പ്യാര്‍ കി എന്നീ ചിത്രങ്ങളില്‍ നായികാവേഷങ്ങള്‍ ചെയ്തു. എന്നാല്‍, ഒരു വര്‍ഷത്തിന് ശേഷം എനിക്ക് സിനിമാ മേഖലയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു. സ്വന്തം ഇഷ്ടപ്രകാരമായിരുന്നില്ല, എന്റെ മാതാപിതാക്കള്‍ എനിക്ക് അഭിനയത്തില്‍ ഭാവി കണ്ടില്ല. പകരം അവര്‍ എന്നെ കല്യാണം കഴിപ്പിച്ചു.”

”പുറത്ത് നിന്ന് നോക്കുമ്പോള്‍ ജീവിതം പെര്‍ഫെക്ട് ആയിരുന്നു. ഞാന്‍ നല്ലൊരു ഭാര്യയാവാന്‍ ശ്രമിച്ചു കൊണ്ടിരുന്നു, ഉടനെ അമ്മയുമായി. ഐഷയുടെ ജനനത്തോടെ ഞാന്‍ ജീവിതത്തിന് പുതിയ അര്‍ഥം കണ്ടെത്തി. എന്നാല്‍, കാലം പോകെ വിള്ളലുകള്‍ വന്നു. ബന്ധം വേര്‍പ്പെടുത്തി. ഒരു രാത്രി കൈയില്‍ കിട്ടിയതെല്ലാമെടുത്ത് ഞാന്‍ ഇറങ്ങി.”

”മകള്‍ക്ക് എട്ട് മാസം മാത്രമായിരുന്നു പ്രായം. ഞാന്‍ ജന്മദേശമായ രാംപുരിലേക്ക് തിരികെ പോയി. വാതില്‍ തുറന്ന പിതാവ് എന്നോട് ഒന്നും ചോദിച്ചില്ല, ‘എല്ലാം ശരിയാവും’ എന്നുമാത്രം പറഞ്ഞു. ഞാനൊരു ചെറിയ ബൂട്ടീക് തുടങ്ങി. എന്നാല്‍, സിനിമയിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം കലശലായി. 2005-ല്‍ മകള്‍ ഐഷയെ മാതാപിതാക്കളെ ഏല്‍പ്പിച്ച് മുംബൈയിലേക്ക് മാറി.”

”ജീവിത്തിലെ കഠിനമായ തീരുമാനമായിരുന്നു അത്. ചെറിയ വേഷങ്ങളിലൂടെയും ഒഡിഷനുകളില്‍ പങ്കെടുത്തും ജീവിതം തിരിച്ചുപിടിക്കാന്‍ തുടങ്ങി. ഡി, സര്‍ക്കാര്‍, പികെ, ഉറി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഞാന്‍ എന്റെ ജീവിതം തന്നെ തിരിച്ചു പിടിക്കുകയായിരുന്നു” എന്നാണ് രുഖ്‌സാര്‍ പറയുന്നത്.