തുര്‍ക്കി ഫാഷന്‍ ഇന്ത്യയില്‍ വേണ്ട; വസ്ത്രങ്ങളിലും തിരിച്ചടി നല്‍കി ഇന്ത്യന്‍ കമ്പനികള്‍; മിന്ത്ര-അജിയോ സൈറ്റുകള്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ഒഴിവാക്കി

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ പാകിസ്ഥാന് പിന്തുണ നല്‍കിയതിന് പിന്നാലെ തുര്‍ക്കി ഉത്പന്നങ്ങള്‍ക്ക് രാജ്യത്ത് ബഹിഷ്‌കരണം തുടരുന്നു. ഡ്രൈ ഫ്രൂട്‌സും മധുര പലഹാരങ്ങളും ഉള്‍പ്പെടെ ബഹിഷ്‌കരിക്കുന്നതായി രാജ്യത്തെ വ്യാപാരികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഫാഷന്‍ രംഗത്തും ബഹിഷ്‌കരണം ആരംഭിച്ചിട്ടുണ്ട്.

തുര്‍ക്കി ബ്രാന്‍ഡുകളെ ഓണ്‍ലൈന്‍ ഫാഷന്‍ പ്ലാറ്റ്‌ഫോമായ മിന്ത്രയും അജിയോയും ബഹിഷ്‌കരിച്ചതായാണ് ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തുര്‍ക്കിയിലെ ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ ഈ രണ്ട് ഓണ്‍ലൈന്‍ ഫാഷന്‍ പ്ലാറ്റ്‌ഫോമുകളും നീക്കം ചെയ്തിട്ടുണ്ട്. ട്രെന്‍ഡിയോള്‍ എന്ന തുര്‍ക്കി ബ്രാന്‍ഡ് വില്‍ക്കുന്ന ഏക ഇന്ത്യന്‍ കമ്പനിയാണ് മിന്ത്ര.

ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ തുര്‍ക്കിയുടെ പിന്തുണ വ്യക്തമായതിന് പിന്നാലെ മിന്ത്ര വെബ്‌സൈറ്റില്‍ നിന്ന് തുര്‍ക്കി ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചിരുന്നു. എല്ലാ തുര്‍ക്കി ഉത്പന്നങ്ങളും സൈറ്റില്‍ നിന്ന് നീക്കം ചെയ്തതായി ഇതോടകം മിന്ത്രിയുടേയും അജിയോയുടേയും എക്സിക്യൂട്ടീവുകള്‍ വ്യക്തമാക്കുന്നു.

റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള അജിയോ കോട്ടോണ്‍, എല്‍സി വൈകികി, മാവി തുടങ്ങിയ ഫാഷന്‍ ലേബലുകളുടെ വില്‍പന നിര്‍ത്തിവെച്ചു. ഇവയെല്ലാം സ്റ്റോക്കില്ല എന്നാണ് സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. റിലയന്‍സ് തുര്‍ക്കിയിലെ ഓഫീസ് അടച്ചുപൂട്ടുകയും അജിയോയില്‍നിന്ന് എല്ലാ ടര്‍ക്കിഷ് ബ്രാന്റുകളും നീക്കം ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.